
ഒഡീഷയിലെ മാൽക്കൻഗിരിയിൽ നിന്ന് ഏകദേശം 60 കിലോയോളം വരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 8 കോടി രൂപ വില വരുമെന്ന് മാൽക്കൻഗിരി പോലീസ് സൂപ്രണ്ട് (എസ്പി) വിനോദ് പാട്ടീൽ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട എട്ട് അജ്ഞാത പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാൽ, ഇവർ ഉപേക്ഷിച്ചുപോയ 8 മോട്ടോർ സൈക്കിളുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവം നടന്നത് ഞായറാഴ്ച രാവിലെ 11 മണിയോടെയാണ്. പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എസ്സാര്‍ ചൗക്കിൽ എത്തിയത്. പ്രതികൾ ഹാഷിഷ് ഓയിൽ ആന്ധ്രാപ്രദേശിലേക്ക് കടത്താൻ ഒരുങ്ങുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെയും പോലീസ് വാഹനത്തെയും കണ്ടതോടെ 8 പേരും വാഹനങ്ങൾ ഉപേക്ഷിച്ച് ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ ബൈക്കുകളിലാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. അതേസമയം, ഒഡീഷയിൽ നിന്ന് ഇത്രയധികം അളവിൽ ഹാഷിഷ് ഓയിൽ പിടിച്ചെടുക്കുന്നത് ആദ്യമായാണെന്ന് എസ്പി കൂട്ടിച്ചേർത്തു.
The post ഒഡീഷയിൽ 8 കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു appeared first on Express Kerala.









