“ടിനിറ്റെസ്” എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2004 മുതൽ ബഹ്റൈനിൽ പ്രവാസിയും ബഹ്റൈനി ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഡെയിലി ട്രിബ്യൂണി’ലും ‘ഡിസൈൻഡ് ക്രീയേറ്റീവ് സൊല്യൂഷൻസി’ലും സി ഇ ഒ യുമായ ജലീലിയോ മയ്യഴിക്കടുത്തുള്ള ഒളവിലത്ത് സ്വദേശിയാണ്. ആനുകാലികങ്ങളിൽ കഥകളും, ഡി സി ബുക്സിലൂടെ “റംഗൂൺ സ്രാപ്പ്” എന്ന നോവലും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയ്ക്ക് 2023ലെ ‘നവനീതം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി ജേതാവുമായ ശ്രീ അശോകൻ ചെരുവിൽ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ അഷ്ടമൂർത്തിയും എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫുനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 76-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. 2025 നവംബർ 22 ശനിയാഴ്ച വൈകിട്ട് പുരസ്കാരസമർപ്പണവും സംസ്കാരിക സമ്മേളനവും ദോഹയിൽ വെച്ചു നടക്കും. പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ എസ് ഹരീഷ് പുരസ്കാര സമർപ്പണം നടത്തും. ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്കൃതിഖത്തർ ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസിക്ഷേമബോർഡ് ഡയറക്ടറും മുൻ സംസ്കൃതി ജനറൽ സെക്രട്ടറിയുമായ ഇ എം സുധീർ, സാഹിത്യ പുരസ്കാരസമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു








