Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഭൂമിയിലെ സ്വർഗമായ കശ്മീരിലേക്കൊരു യാത്ര

by News Desk
May 30, 2025
in TRAVEL
ഭൂമിയിലെ-സ്വർഗമായ-കശ്മീരിലേക്കൊരു-യാത്ര

ഭൂമിയിലെ സ്വർഗമായ കശ്മീരിലേക്കൊരു യാത്ര

കശ്മീർ… കേട്ടറിഞ്ഞ സ്വപ്നഭൂമി. ഭൂമിയിലെ സ്വർഗമെന്ന് മുഗൾ ചക്രവർത്തി ജഹാംഗീർ വർണിച്ച നാട്. വിവാഹാനന്തരം ഭാര്യ സജിനക്കൊപ്പമുള്ള എന്‍റെ ആദ്യ യാത്ര ഈ സ്വർഗഭൂമി തേടിയായിരുന്നു. ട്രാവൽ ഗ്രൂപ്പിലെ ഷമീർ അലിയെ വിളിച്ച് കശ്മീർ പാക്കേജ് ഒരുക്കി. തുടർന്ന് നെടുമ്പാശ്ശേരിയിൽനിന്ന് ഡൽഹി വഴി ശ്രീനഗറിലേക്ക്…

ഇതര വിമാനത്താവളങ്ങളിൽനിന്ന് വ്യത്യസ്തമായി വലിയ ആഡംബരങ്ങളില്ലാത്ത ചെറിയ വിമാനത്താവളമാണ് ശ്രീനഗറിലേത്. എന്നാൽ, സുരക്ഷാ ക്രമീകരണങ്ങൾ കൂടുതലും.

ഈ വിമാനത്താവളത്തിൽതന്നെ സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും കാണാം. അവിടെനിന്ന് നേരെ ഹോട്ടൽ റോയൽ ബാത്തൂവിൽ എത്തി ഫ്രഷായി പ്രഭാത ഭക്ഷണവും കഴിച്ച് ശ്രീനഗർ കാണാനിറങ്ങി.

പൂന്തോട്ട നഗരി

പൂന്തോട്ടങ്ങളുടെ നഗരിയാണ് ശ്രീനഗർ. വിസ്തൃതവും മനോഹരവുമായ ഡാൽ തടാകത്തിന്റെ തീരത്തെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമേഖല. ഷാഹീൻ ബാഗ്, ഷാലിമാർ ബാഗ്, ചശ്‌മേ ഷാഹി എന്നീ പൂന്തോട്ടങ്ങളിലൂടെ ഞങ്ങൾ കൈപിടിച്ചു നടന്നു.

വർണം വിതറുന്ന, സുഗന്ധം പേറുന്ന പൂക്കളെയും പൂന്തോട്ടങ്ങളെയും ഇഷ്ടമില്ലാത്തത് ആർക്കാണ്. ഞാനും സജിനയും പൂക്കൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. കണ്ടുപരിചിതമായതും പുതുമയാർന്നതുമായ വ്യത്യസ്ത പൂച്ചെടികളും പ്രത്യേക ആകൃതിയിൽ വെട്ടിനിർത്തിയ ഇലച്ചെടികളും പൂന്തോട്ടങ്ങൾക്ക് നിറപ്പകിട്ടേകുന്നു. എല്ലാ പൂന്തോട്ടങ്ങളിലും ജലധാരകളും നീർച്ചാലുകളും പ്രത്യേകം നിർമിച്ച് അവയെ കൂടുതൽ ആകർഷകമാക്കുന്നു.

ശ്രീനഗറിന്‍റെ കിരീടം എന്നറിയപ്പെടുന്ന പൂന്തോട്ടമാണ് ഷാലിമാർ ബാഗ്. പൂക്കളുടെ നിറവും ചിനാർ മരങ്ങളുടെ പച്ചപ്പും ഈ പൂന്തോട്ടത്തിന് സൗന്ദര്യമേകുന്നു. ഈ പൂന്തോട്ടം ഒക്ടോബർ, നവംബർ മാസങ്ങളിൽ കാണാനാണ് ഏറ്റവും മനോഹരം.

മഞ്ഞുകാലം തുടങ്ങുന്നതിന് മുന്നോടിയായി ചിനാർ മരങ്ങൾ ഇലപൊഴിക്കും. ഇന്ന് പച്ചപ്പാർന്ന ഇലകൾ അന്ന് മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലേക്ക് മാറും. കശ്മീരിലെ ആപ്പിൾ സീസൺ തേടിയെത്തിയ ഞങ്ങൾക്ക് ആ മനോഹര കാഴ്ച ആസ്വദിക്കാൻ അവസരം ലഭിച്ചില്ല. 1619ൽ മുഗൾ ഭരണാധികാരി ജഹാംഗീർ ചക്രവർത്തിയാണ് ഈ പൂന്തോട്ടം ഒരുക്കിയത്. ചരിത്ര സ്മാരകങ്ങളിൽ എന്നപോലെ ഈ പൂന്തോട്ടങ്ങളിലും അവരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡാൽ തടാകത്തിനരികിലാണ് നിഷാന്ത് ബാഗ് ഗാർഡൻ. മുൻഭാഗത്ത് ഡാൽ തടാകമാണെങ്കിൽ പിൻഭാഗത്ത് പീർപഞ്ചാൽ മലനിരകൾ. മലമുകളിലെ വിസ്മയക്കാഴ്ചയാണ് ചശ്മേ ഷാഹി ഗാർഡൻ. സമീപത്ത് സൈനിക ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഓഫിസുകളുമുള്ളതിനാൽ പ്രത്യേക നിയന്ത്രണവും സുരക്ഷാക്രമീകരണവും ഇവിടെയുണ്ട്. സൈനിക വാഹനങ്ങൾ ഈ പാതയിൽ കൂടുതലായി കണ്ടു.

സൈനിക ട്രക്കുകളിൽ മുകൾഭാഗത്ത് തുറന്ന സ്ഥലമുണ്ട്. ഇതിലൂടെ ഒരു സൈനികൻ തോക്കുമായി പുറത്തേക്ക് നോക്കിനിൽക്കും. ഇദ്ദേഹം വിസിൽകൊണ്ട് ശബ്ദമുണ്ടാക്കി സൈനിക വാഹനത്തിന്‍റെ വരവറിയിക്കും. ഇതരവാഹനങ്ങൾ ഈ ശബ്ദം കേട്ട് വഴിമാറി നൽകും. ഷാജഹാൻ ചക്രവർത്തിയുടെ കാലത്താണ് നിഷാന്ത് ബാഗ് ഗാർഡനും ചശ്മേ ഷാഹി ഗാർഡനും ഒരുക്കിയത്.

ഡാൽ തടാകത്തിലെ വള്ളത്തിലെ കച്ചവടം

ഡാൽ തടാകം

കശ്മീരിന് പ്രകൃതി കനിഞ്ഞുനൽകിയ അനുഗ്രഹമാണ് മനോഹരമായ ഡാൽ തടാകം. തടാകത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. സഞ്ചരിക്കുന്ന കടകമ്പോളങ്ങൾ ഉണ്ട്. തനതും പ്രൗഢിയേറിയതുമായ സംസ്കാരത്തിന്റെ നേർക്കാഴ്ച നമുക്ക് അവിടെ കാണാം.

തടികൊണ്ടുള്ള വീടുകളും വ്യാപാരസ്ഥാപനങ്ങളും. അവക്ക് മുന്നിൽ പൂച്ചെടികൾ തൂക്കിയിട്ടിരിക്കുന്നു. ഇത് തടാകത്തിൽനിന്നുള്ള കാഴ്ചകൾക്ക് മാറ്റുകൂട്ടുന്നു. തടാകത്തിന് പിന്നിൽ ഉയർന്ന മലനിരകളും. ഇംതിയാസിന്‍റെ ശിക്കാരയിൽ ഞങ്ങൾ ഡാൽ തടാകത്തിലൂടെ ഒഴുകിനടന്നു.

വർണാഭമായ ശിക്കാരകളിൽ വ്യപാരസ്ഥാപനങ്ങളിൽ എത്തി സാധനങ്ങൾ വാങ്ങാം, ഹോംസ്റ്റേ സൗകര്യങ്ങളുള്ള വീടുകളിലേക്ക് ചേക്കേറാം. ഈ കടകളുടെയും വീടുകളുടെയും മുൻഭാഗം തടാകത്തിലേക്കാണ് തുറന്നിരിക്കുന്നത്. വിനോദസഞ്ചാരികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ.

ശിക്കാരയിൽ യാത്ര ചെയ്യുമ്പോൾതന്നെ നമ്മുടെ അരികിലേക്ക് വിവിധ കശ്മീരി ഉൽപന്നങ്ങളുമായി ഇതര വള്ളങ്ങൾ എത്തും. അതിൽ ഭക്ഷണപാനീയങ്ങൾ ഉണ്ടാകും, വസ്ത്രങ്ങൾ ഉണ്ടാകും, കരകൗശല വസ്തുക്കൾ ഉണ്ടാകും, ഡ്രൈ ഫ്രൂട്ട്സും കുങ്കുമപ്പൂവും പച്ചക്കറിയും പഴവർഗങ്ങളുമൊക്കെയുണ്ടാകും. മൊത്തക്കച്ചവടക്കാർവരെ സഞ്ചരിക്കുന്ന വ്യാപാരശാലയുമായി തടാകത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കും.

അഞ്ചു ദിവസത്തെ യാത്രക്കിടെ പലതവണ ഡാൽ തടാകത്തിന്റെ വിവിധ മേഖലകൾ കണ്ടു. ഏറ്റവും മനോഹരമായി തോന്നിയത് ഹസ്രത്ത് ബാൽ മസ്ജിദിന് സമീപമുള്ള തടാകക്കരയാണ്. തീവ്രവാദി ആക്രമണത്തെതുടർന്ന് വാർത്തകളിലൂടെ കേട്ട് പരിചയമുള്ള മസ്ജിദാണ് ഹസ്രത്ത് ബാൽ.

ഞങ്ങൾ എത്തുമ്പോൾ മസ്ജിദിൽ നവീകരണം നടക്കുകയാണ്. നൂറുകണക്കിന് പ്രാവുകൾ മസ്ജിദിന് ചുറ്റും വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. തദ്ദേശീയരും സഞ്ചാരികളും പ്രാവുകൾക്ക് ധാന്യങ്ങൾ വിതറുന്നു. പ്രാവുകളുടെ കുറുകലിനും ചിറകടി ശബ്ദങ്ങൾക്കും ഇടയിൽ സഞ്ചാരികൾ നടക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു.

മസ്ജിദിന് സമീപത്ത് നദീതീരത്തായി മനോഹരമായ പാർക്ക് സജ്ജീകരിച്ചിരിക്കുന്നു. തടാകത്തിലൂടെ തദ്ദേശ വനിതകൾ ചെറു വള്ളങ്ങൾ തുഴഞ്ഞുപോകുന്നു. ഈ കാഴ്ചകൾക്ക് ഇടയിലും ആധുനിക തോക്കുകൾ ഏന്തിയ പട്ടാളക്കാരുടെ സാന്നിധ്യവുമുണ്ട്.

ഗുൽമർഗ്

ഗുൽമർഗ്

ശ്രീനഗറിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് ഗുൽമർഗ്. പൂക്കളുടെ പുൽമേട് എന്നാണ് ഈ വാക്കിനർഥം. കൊടും വളവുകൾ നിറഞ്ഞ കയറ്റം കയറി എത്തുന്നത് ഈ മനോഹര സ്ഥലത്താണ്. ലോകത്തിലെ തന്നെ ഉയരം കൂടിയ കേബിൾ കാറായ ഗൊണ്ടോല യാത്രയാണ് ഇവിടത്തെ പ്രധാന ആകർഷണം. മഞ്ഞുകാലം തീർന്നാലും മഞ്ഞുമൂടപ്പെട്ട് കിടക്കുന്ന മലനിരകളിലേക്കാണ് ഈ കേബിൾ കാറിലൂടെ എത്തിച്ചേരുക.

വലിയതോതിൽ മഞ്ഞുവീഴ്ചയുള്ളപ്പോൾ കേബിൾ കാർ സർവിസ് നിർത്തിവെക്കും. കേബിൾ കാറിന്‍റെ ഒന്നാം ഘട്ടത്തിലൂടെ 8530 അടി ഉയരത്തിൽ എത്തും. രണ്ടാംഘട്ടം 12,293 അടി ഉയരത്തിലാണ് നമ്മളെ എത്തിക്കുന്നത്. വേനൽ തുടങ്ങുമ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന മലകളാണ് ഇവിടെയുള്ളത്.

സ്ട്രോബറി വാലി, മഞ്ഞുമൂടിയ പധാർ തടാകം എന്നിവയും ഇവിടത്തെ പ്രധാന കാഴ്ചകളാണ്. ഈ കാഴ്ചകൾക്കിടയിൽ ജാഗരൂകരായി നിൽക്കുന്ന സൈനികരുടെ വലിയ സാന്നിധ്യമുണ്ട്.

അന്നത്തെ രാത്രി താമസം ഗുൽമർഗ് താഴ്‌വരയിലായിരുന്നു. തണുപ്പേറിയ സായാഹ്നത്തിൽ ഹോട്ടലിന് വശത്ത് ചെറുതോടിനരികെ പൂന്തോട്ട നടുവിൽ തീ കൂട്ടി ചൂട് പകർന്നു.

മെഹ്റാൻ ഭട്ട് എന്ന കശ്മീരി ഡോക്ടറെയും കുടുംബത്തെയും പരിചയപ്പെട്ടത് ഗുൽമർഗിലെ ഗൊണ്ടോല യാത്രക്കിടെയാണ്. നമ്മുടെ കശ്മീരി യാത്രാനുഭവങ്ങളും കേരളത്തിലെ പ്രകൃതിയും സാമൂഹിക സാഹചര്യവുമെല്ലാം അവർ ചോദിച്ചറിഞ്ഞു. അവരുടെ ഭവനം സന്ദർശിക്കാൻ ക്ഷണമുണ്ടായെങ്കിലും അടുത്ത വരവിനാകാം എന്നറിയിച്ചു.

ലേഖകനും ഭാര്യ സജിനയും ഗുൽമർഗിലെ മഞ്ഞിൽ

പഹൽഗാം

ലിഡർ നദീതീരത്തെ മനോഹര ഭൂപ്രദേശമാണ് പഹൽഗാം. നദീതീരത്തെ വിശാലമായ പാർക്കിങ് ഏരിയയിൽ തന്നെ നൂറുകണക്കിന് കുതിരകളും കുതിരക്കാരും സഞ്ചാരികളെയും കാത്തുനിൽപുണ്ട്. ഇവിടെനിന്ന് രണ്ടു കിലോമീറ്ററോളം ദൈർഘ്യമുള്ള കയറ്റം കയറിവേണം സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിക്കുംവിധമുള്ള മനോഹര പുൽമേട്ടിൽ എത്താൻ.

കുത്തനെയുള്ള കയറ്റത്തിലൂടെ കുതിരപ്പുറത്തുള്ള സവാരി സാഹസികത നിറഞ്ഞതാണ്. സുഗമമായ വഴിയില്ല. നാമമാത്ര ഗോത്രവർഗ ഭവനങ്ങളുണ്ട്. കുതിരകൾ അനുയോജ്യമെന്ന് തോന്നുന്ന പാതയിലൂടെ മുകളിലേക്ക് കടന്നുപോകും. സാഹസിക യാത്ര അവസാനിക്കുന്നത് നയന മനോഹരവും തണുപ്പേറിയതുമായ പുൽമേട്ടിൽ.

ഹസ്രത്ത് ബാൽ മസ്ജിദ്

വിലപേശുന്ന കേരളീയർ

ബൈക്കിൽ ഷാൾ വിൽക്കാനിറങ്ങിയ ഫർദീൻ എന്ന കച്ചവടക്കാരൻ ഞങ്ങൾക്കരികെയെത്തി. വർണാഭമായ ഷാളുകൾ ഞങ്ങളുടെ മുന്നിലേക്ക് വിരിച്ചിട്ടു. മലയ്ക്ക് മുകളിലെ പുൽമേട്ടിൽനിന്ന് തിരിച്ചിറങ്ങി ക്ഷീണിച്ചുനിന്ന സജിനയുടെ മുഖത്ത് പുഞ്ചിരി പടർന്നു.

അവൾക്ക് ഇഷ്ടപ്പെട്ട ഷാളുകൾ തിരഞ്ഞെടുത്തു. 500 രൂപ വില പറഞ്ഞ കശ്മീരി ഷാളിന് ഞാൻ 200 രൂപ പറഞ്ഞു. ‘കേരളത്തിൽ നിന്നാണോ?’ എന്നായിരുന്നു ഫർദീന്‍റെ ചോദ്യം. അതെ എന്ന് മറുപടി നൽകി. ചോദിക്കാൻ കാരണമെന്തെന്ന് ഞാൻ ആരാഞ്ഞു.

കേരളീയരാണ് ഇങ്ങനെ വിലപേശുന്നത് എന്നായിരുന്നു ഫർദീന്‍റെ മറുപടി. ഫർദീന്‍റെ കൈയിൽനിന്ന് 100 മുതൽ 300 രൂപവരെ വിലയുള്ള 15 ഷാളുകൾ ഞങ്ങൾ വാങ്ങി (വിലപേശി വാങ്ങി എന്ന് പറയുന്നത് തന്നെയാണ് ശരി).

സൈനിക ചെക് പോസ്റ്റുകൾ

വാഹനയാത്രക്കിടയിൽ റോഡിൽ നിരവധി സൈനിക ചെക് പോസ്റ്റുകളുണ്ട്. ചില ചെക് പോസ്റ്റുകളിൽ ഡ്രൈവർ ഇറങ്ങി വിവരം നൽകണം. പല ഭാഗത്തും ചെക് പോസ്റ്റുകളിൽ തദ്ദേശീയർ സൈനികരുമായി തർക്കിക്കുന്നത് കാണാം.

അവർ പോകാൻ ഉദ്ദേശിക്കുന്ന ഭാഗത്തേക്ക് അന്ന് നിയന്ത്രണമുള്ളതാണ് തർക്കത്തിന് കാരണം. സൈനിക വാഹന വ്യൂഹം കടന്നുപോകുന്ന ദിവസം ആ മേഖലയിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. പുറത്തുനിന്നുള്ള വാഹനങ്ങൾ കടത്തിവിടില്ല.

പുൽവാമ, കുപ് വാര, അനന്ത്നാഗ്, ബാരാമുള്ള തുടങ്ങിയ സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയ സൂചന ബോർഡുകൾ റോഡിൽ പലഭാഗത്തായി കാണാം. അത് കാണുമ്പോഴെല്ലാം ആ സ്ഥലങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെയും സൈനിക നടപടികളുടെയും വാർത്തകൾ ഓർമയിൽ വന്നുകൊണ്ടിരുന്നു.

സോജില പാസിലേക്കുള്ള പാത

സോജില പാസ്

കശ്മീർ വാലിയിലെ മറ്റൊരു പ്രധാന ഡെസ്റ്റിനേഷനാണ് സോനാ മർഗ്. മനോഹരമായ പുൽമേടുകൾ. കുതിരസവാരിയും സാഹസിക വിനോദമാർഗങ്ങളും ഇവിടെയുണ്ട്.

ഞങ്ങൾ എത്തുമ്പോൾ പ്രധാന പുൽമേടുകൾ സൈനിക ക്യാമ്പ് ആക്കിയിരുന്നു. സൈനിക നിയന്ത്രണങ്ങളും കൂടുതലായിരുന്നു. അധികസമയം അവിടെ ചെലവഴിക്കാതെ സോജില പാസിലേക്ക് പോകാൻ തീരുമാനിച്ചു.

സോനാ മർഗ് വരെയാണ് ടൂറിസ്റ്റ് വാഹനങ്ങൾക്ക് എത്തിച്ചേരാനാവുക. ഇത് കഴിഞ്ഞാൽ അവിടെനിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ മാത്രമേ സഞ്ചാരികളെ കടന്നുപോകാൻ അനുവദിക്കൂ. അവിടത്തെ ടൂറിസ്റ്റ് വാഹന ഡ്രൈവർമാരുടെ യൂനിയൻ ഏർപ്പെടുത്തിയ അലിഖിത നിയമമാണത്.

ഞങ്ങളും സോനാ മർഗ് പാർക്കിങ് ഏരിയയിൽനിന്ന് മറ്റൊരു വാഹനത്തിലാണ് സോജില പാസ് ഇടനാഴിയിലേക്ക് യാത്രതിരിച്ചത്. യാത്രാ വഴിയിൽ ഉയർന്ന മലകൾക്ക് താഴെ സൈനികർക്കുള്ള പരിശീലനം നടക്കുന്നു. കുത്തനെയുള്ള പാറക്കെട്ടിൽകൂടി സൈനികർ കയറിൽ തൂങ്ങിക്കയറുന്നു.

കശ്മീർ വാലിയിൽനിന്ന് ലേ ലഡാക്ക് കാർഗിൽ മേഖലയിലേക്കുള്ള മലമ്പാതയാണ് സോജില പാസ്. ചെങ്കുത്തായ മലനിരകൾക്ക് വശത്തുകൂടിയുള്ള ഹെയർപിൻ വളവുകളോടുകൂടിയ ഇടുങ്ങിയ പാത. മലമുകളിലേക്ക് പോകുന്തോറും ഒരുവശത്ത് കുഴിയുടെ അഗാധം വർധിച്ചുവരും. പുറത്തുനിന്നുള്ള സഞ്ചാരികളിൽ ഭീതിജനിപ്പിക്കുന്ന യാത്ര.

ഇതൊന്നും വകവെക്കാതെ അപകടകരമായ രീതിയിൽ അമിതവേഗത്തിൽ മാത്രം ഡ്രൈവ് ചെയ്യുന്ന ഡ്രൈവർ മൻസൂർ. വഴിയിൽ ഇടിഞ്ഞ മണ്ണും പാറയും നീക്കം ചെയ്യുന്ന എക്സ്കവേറ്റർ, അപകടത്തിൽപെട്ട് തകർന്നു തരിപ്പണമായ വാഹനങ്ങൾ. സഞ്ചാരികളിൽ സാഹസിക അനുഭവം പകരാൻ ഇവിടത്തെ ഡ്രൈവർമാർ മനഃപൂർവം അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതാണെന്ന് പിന്നീടറിഞ്ഞു. പരിചയം അപകടം ഒഴിവാക്കും എന്ന ആത്മവിശ്വാസം അവർക്കുണ്ട്. അത്രമാത്രം.

താഴെനിന്ന് സൈനിക ഹെലികോപ്ടറുകൾ പറന്നുവരുന്നു. മലമുകളിൽനിന്ന് നോക്കുമ്പോൾ തുമ്പികൾ പറക്കും പോലെ. സീറോ പോയന്‍റിലാണ് യാത്ര അവസാനിച്ചത്. വേനൽക്കാലത്തും മഞ്ഞ് കട്ടയുടെ സാന്നിധ്യം കാണുന്ന സ്ഥലമായതിനാലാണ് സീറോ പോയന്‍റ് എന്നറിയപ്പെടുന്നത്.

മഞ്ഞുമലയുടെ ഒരുവശം ഗുഹപോലെ തുറന്നിരിക്കുന്നു. ഇതിലൂടെ മഞ്ഞ് ഉരുകിയ വെള്ളം പുറത്തേക്ക് ഒഴുകുന്നു. സന്ദർശകർ മഞ്ഞിൽ തീർത്ത ഗുഹക്കുള്ളിൽ കയറി ചിത്രങ്ങൾ പകർത്തുന്നു. സോജില പാസ് ലാൻഡ് മാർക്കിലും ചിത്രം പകർത്താനുള്ള തിരക്കായിരുന്നു. ഒപ്പം ചെമ്മരിയാടിൻകൂട്ടങ്ങളെയും മേയ്ക്കുന്നവരെയും കാണാം.

ക്രിക്കറ്റ് ബാറ്റ് വ്യവസായം

യാത്രക്കിടെ തിരിച്ചറിഞ്ഞ ഒരു വസ്തുതയാണ് കശ്മീർ ക്രിക്കറ്റ് ബാറ്റ് വ്യവസായത്തിന്റെ സങ്കേതം ആണെന്നത്. വഴിയരികിലെ ബാറ്റ് കച്ചവടം കണ്ട് ഡ്രൈവറോട് അന്വേഷിച്ചപ്പോഴാണ് ഈ മേഖല ക്രിക്കറ്റ് ബാറ്റ് വ്യവസായത്തിന്റെ കേന്ദ്രമാണെന്ന് അറിയുന്നത്. തുടർന്ന് നിർമാണശാലകൾ സന്ദർശിക്കുകയും ചെയ്തു. പുൽവാമ, അനന്ത നാഗ് ജില്ലകളാണ് ബാറ്റ് നിർമാണമേഖല. ബാറ്റ് നിർമാണത്തിന് അനുയോജ്യമായ തടി ഇവിടെ ലഭ‍്യമാണ്.

ഒന്നരലക്ഷത്തോളം ജനങ്ങളുടെ ഉപജീവനമാർഗമാണ് ഇന്ന് ക്രിക്കറ്റ് ബാറ്റ് വ്യവസായം. ഇന്ത്യക്ക് പുറത്ത് വിവിധ ലോക രാജ്യങ്ങളിലേക്കെല്ലാം ഇവിടന്ന് ക്രിക്കറ്റ് ബാറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിവർഷം ഒന്നരലക്ഷം ബാറ്റ് വരെ കയറ്റുമതി ചെയ്യുന്ന ഏജന്‍റുമാർ ഇവിടെയുണ്ടെന്ന് വ്യാപാരി ഖാലിദ് മീർ ചൂണ്ടിക്കാട്ടി.

കശ്മീരി പുലാവ്, കാവ

ഭക്ഷണവൈവിധ്യം കൊണ്ടും കശ്മീർ സമ്പന്നമാണ്. മട്ടൻ റോഹൻ ജോഷ്, ചിക്കൻ റോഹൻ ജോഷ്, കശ്മീരി പുലാവ്, മട്ടൻ കബാബ് തുടങ്ങിയ വിഭവങ്ങൾ ഞങ്ങൾ ആസ്വദിച്ചു.

ഏറ്റവും ഇഷ്ടപ്പെട്ടത് കശ്മീരി പുലാവാണ്. ഡ്രൈ ഫ്രൂട്ട്സ്, പഴവർഗങ്ങൾ ഒക്കെ ചേർത്ത കശ്മീരി പുലാവ് ഒരു പ്രഭാത ഭക്ഷണമാണ്. കാഴ്ചയിൽ ബിരിയാണിപോലെ തോന്നിക്കും. വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന സ്വാദിഷ്ട വിഭവം.

പാനീയങ്ങളിൽ ഏറ്റവും പ്രധാനം കശ്മീരി കാവയാണ്. സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈ ഫ്രൂട്ട്സും ചേർത്ത ഒരു കട്ടൻ ചായ. വ്യത്യസ്ത രുചിയും മണവും പകരുന്ന ചൂട് പാനീയം. ഡാൽ തടാകത്തിലെ ശിക്കാരാ യാത്രക്കിടെയാണ് ആദ്യമായി കാവ രുചിച്ചുനോക്കുന്നത്. തുടർന്ന് എല്ലാ ദിവസവും യാത്രക്കിടെ പലതവണ കാവ കുടിച്ചു.

പ്രകൃതി തീർത്ത മനോഹാരിത കൊണ്ടും സ്നേഹസമ്പന്നരായ ജനങ്ങളെ കൊണ്ടും ആകർഷണീയമാണ് കശ്മീർ എന്ന സ്വർഗഭൂമി. പക്ഷേ, സൈനിക സാന്നിധ്യവും നിയന്ത്രണങ്ങളുംകൊണ്ട് അതൊരു യുദ്ധഭൂമി പോലെയാണ്. നുഴഞ്ഞുകയറ്റത്തിന്‍റെയും ആക്രമണങ്ങളുടെയും സംഘർഷാന്തരീക്ഷത്തിൽ ആശങ്കയോടെ കഴിയുന്ന വലിയൊരു ജനതയെ സംരക്ഷിക്കാൻ ജാഗരൂകരായി നിൽക്കുകയാണ് പട്ടാളക്കാർ. സൈനിക സാന്നിധ്യമുള്ള സ്വർഗഭൂമിയിൽ ഞങ്ങൾ ഹണിമൂൺ യാത്ര പൂർത്തിയാക്കി മടങ്ങി. ഒരുപാട് നല്ല നിമിഷങ്ങളുടെ ഓർമകളുമായി…

ShareSendTweet

Related Posts

കുറഞ്ഞ-ചിലവിൽ-ടൂർ-പോകാം,-മഴയാസ്വദിക്കാം;-കെഎസ്ആർടി.സിയുടെ-ഈ-മാസത്തെ-ബജറ്റ്-ടൂറിസം-യാത്രകൾ-അറിയാം
TRAVEL

കുറഞ്ഞ ചിലവിൽ ടൂർ പോകാം, മഴയാസ്വദിക്കാം; കെ.എസ്.ആർ.ടി.സിയുടെ ഈ മാസത്തെ ബജറ്റ് ടൂറിസം യാത്രകൾ അറിയാം

June 1, 2025
കൊ​ടു​മു​ടി​യി​ലെ-പെ​ണ്ണ​ട​യാളങ്ങൾ;-എവറസ്റ്റ്-കീഴടക്കിയ-രണ്ടാമത്തെ-മലയാളി-വനിത-എന്ന-പദവി-ഇനി-ശ്രീ​ഷക്ക്-സ്വന്തം
TRAVEL

കൊ​ടു​മു​ടി​യി​ലെ പെ​ണ്ണ​ട​യാളങ്ങൾ; എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളി വനിത എന്ന പദവി ഇനി ശ്രീ​ഷക്ക് സ്വന്തം

June 1, 2025
എ​വ​റ​സ്റ്റ്-കീ​ഴ​ട​ക്കി​യ-ആ​ദ്യ-മ​ല​യാ​ളി-വ​നി​ത-ആരെന്ന-ചോദ്യത്തിന്-ഉത്തരവുമായി-കണ്ണൂരുകാരി-സ​ഫ്രീ​ന​
TRAVEL

എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത ആരെന്ന ചോദ്യത്തിന് ഉത്തരവുമായി കണ്ണൂരുകാരി സ​ഫ്രീ​ന​

June 1, 2025
ഭൂ​മി​യി​ലെ-പ​റു​ദീ​സ​ക്കാ​ഴ്ച​ക​ൾ
TRAVEL

ഭൂ​മി​യി​ലെ പ​റു​ദീ​സ​ക്കാ​ഴ്ച​ക​ൾ

June 1, 2025
ബഹിരാകാശം-വിനോദകേന്ദ്രം;-ആറ്-സഞ്ചാരികളെ-ബഹിരാകാശം-കാണിച്ച്-ജെഫ്-ബെസോസിന്‍റെ-ബ്ലൂ-ഒറിജിൻ-video
TRAVEL

ബഹിരാകാശം വിനോദകേന്ദ്രം; ആറ് സഞ്ചാരികളെ ബഹിരാകാശം കാണിച്ച് ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിൻ -VIDEO

May 31, 2025
മൂന്നാർ-ഗ്യാപ്​-റോഡിൽ-പൂർണ-യാത്രാ-നിരോധനം;-വീഴ്ച-വരുത്തിയാൽ-കർശന-നടപടി
TRAVEL

മൂന്നാർ ഗ്യാപ്​ റോഡിൽ പൂർണ യാത്രാ നിരോധനം; വീഴ്ച വരുത്തിയാൽ കർശന നടപടി

May 30, 2025
Next Post
ബാംഗ്ലൂര്‍-എങ്ങനെ-ഐടി-ഹബ്-ആയി-?-;-‘ഇന്ത്യയുടെ-സിലിക്കണ്‍-വാലി’യാകാന്‍-സഹായിച്ച-5-കാരണങ്ങള്‍

ബാംഗ്ലൂര്‍ എങ്ങനെ ഐടി ഹബ് ആയി ? ; 'ഇന്ത്യയുടെ സിലിക്കണ്‍ വാലി'യാകാന്‍ സഹായിച്ച 5 കാരണങ്ങള്‍

പിവി-അൻവർ-ഇടത്-മുന്നണിയെ-വഞ്ചിച്ചു,-ഒറ്റുകൊടുത്തു,-രാഷ്ട്രീയ-യൂദാസാണ്-അൻവർ,-നിലമ്പൂരിൽ-നടക്കുന്നതു-രാഷ്ട്രീയ-പോരാട്ടം-എംവി-​ഗോവിന്ദൻ,-ഇടതു-തട്ടകത്തുനിന്ന്-എം-സ്വരാജ്

പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു, ഒറ്റുകൊടുത്തു, രാഷ്ട്രീയ യൂദാസാണ് അൻവർ, നിലമ്പൂരിൽ നടക്കുന്നതു രാഷ്ട്രീയ പോരാട്ടം- എംവി ​ഗോവിന്ദൻ, ഇടതു തട്ടകത്തുനിന്ന് എം സ്വരാജ്

വെള്ളം-കുപ്പി-വൃത്തിയായി-സൂക്ഷിക്കുന്നുണ്ടോ-നിങ്ങൾ?-എങ്കിൽ-ഇത്-ഒന്ന്-നോക്കൂ

വെള്ളം കുപ്പി വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ നിങ്ങൾ? എങ്കിൽ ഇത് ഒന്ന് നോക്കൂ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.