ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ തവളമല ഭാഗത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ പരിഗണിച്ച് ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു അറിയിച്ചു. നീലഗിരി ജില്ലയിൽ കാലാവസ്ഥാ വകുപ്പ് രണ്ടു ദിവസത്തേക്ക് കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തുടർന്ന്, ജില്ല ഭരണകൂടം വിവിധ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
ഇന്ന് പെയ്ത കനത്ത മഴയെ തുടർന്ന് ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ തവളമലയ്ക്ക് സമീപം മണ്ണിടിഞ്ഞു. പ്രദേശത്ത് വലിയ പാറക്കല്ലുകളും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്.
ഗതാഗത നിയന്ത്രണം:
- മുൻകരുതൽ നടപടിയായി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ നടുവട്ടം റോഡിലൂടെ വലിയ വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും യാത്ര നിരോധിച്ചു.
- പകൽ സമയങ്ങളിൽ മാത്രമേ സർക്കാർ ബസുകൾ സർവിസ് നടത്തുകയുള്ളൂ.
- വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഗൂഡല്ലൂർ നടുവട്ടം വഴി ഊട്ടിയിലേക്ക് വരുന്നത് ഒഴിവാക്കണം.
- അടിയന്തര വാഹനങ്ങൾ, ആംബുലൻസുകൾ, പ്രാദേശിക വാഹനങ്ങൾ, അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ അനുവദിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും
അടുത്ത രണ്ട് ദിവസങ്ങളിൽ (മേയ് 29, 30) കനത്ത മഴയ്ക്കുള്ള സാധ്യത കാരണം താഴെപ്പറയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടും:
- ദൊട്ടപേട്ട
- പൈൻഫോറസ്റ്റ്
- ലെൻസ് റോക്ക്
- അവലാഞ്ച്
- ഒമ്പതാം മെയിൽ ഷൂട്ടിങ് പോയിൻറ്
- ഊട്ടി ബോട്ട് ഹൗസ്
- പൈക്കറ
- ഗവ. ബൊട്ടാണിക്കൽ ഗാർഡൻ
- സൂചിമല
- റോസ് പാർക്ക്
പുറത്തിറങ്ങുന്നത് ഒഴിവാക്കണം
ഈ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അവശ്യ ജോലികൾക്കൊഴികെ പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലയിലെ കാലവർഷക്കെടുതി നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണ്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ്, ഹൈവേ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്കും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും തയാറെടുത്തു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ അറിയിക്കാൻ 1077 എന്ന ടോൾ ഫ്രീ നമ്പറിലോ 0423-2450034, 2450035 നമ്പറിലോ വിളിക്കാം. 9488700588 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യാം.“““““