Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ഒരു അവസ്മരണീയ സന്ദർശനാനുഭവം

by News Desk
May 30, 2025
in TRAVEL
മൂന്നു-രാജ്യങ്ങളുടെ-അതിർത്തിയിൽ-ഒരു-അവസ്മരണീയ-സന്ദർശനാനുഭവം

മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ ഒരു അവസ്മരണീയ സന്ദർശനാനുഭവം

യാത്രകൾക്കിടയിൽ രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ പലത് കടന്നിട്ടുണ്ടെങ്കിലും മൂന്നു രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ഒരു സ്ഥലം സന്ദർശിക്കുന്നത് ആദ്യമായാണ്. സ്വിറ്റ്സർലൻഡിലെ ബാസലിലാണ് ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ഒരു ട്രൈ-ബോർഡർ പോയന്റ് ഉള്ളത്. ഈ അപൂർവതയുള്ള സ്ഥലത്തെക്കുറിച്ച് കേട്ടപ്പോൾ അവിടം ഒന്ന് സന്ദർശിക്കണമെന്ന ആഗ്രഹം രൂപപ്പെട്ടു. മൂന്ന് രാജ്യങ്ങളുടെ സംഗമസ്ഥാനമായ ബാസലിലെ ഡ്രെയിലൻഡെറെക്ക് എന്ന ത്രീ കൺട്രി പോയന്റ് സ്മാരകവും സമീപമായി റൈൻ നദിക്ക് കുറുകെയുള്ള ഡ്രെയിലണ്ടർബ്രുക് എന്ന ത്രീ കൺട്രി പാലവും സന്ദർശിച്ചതിന്റെ വിശേഷങ്ങൾ ഇന്ന്‌ പങ്കുവെക്കാം….

നാല് ദിവസത്തെ സന്ദർശനത്തിനായാണ് ജർമ്മൻ നഗരമായ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സുഹൃത്തായ സഖറിയ അച്ചായനുമൊത്ത് സ്വിറ്റ്സർലൻഡിലെ ബാസലിൽ എത്തിയിരിക്കുന്നത്. ബാസൽ റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ സ്വീകരിക്കാൻ അങ്കമാലി സ്വദേശിയായ റ്റോമേട്ടൻ ഉണ്ടായിരുന്നു.

പ്രമുഖ വ്ലോഗറും സഞ്ചാരിയുമായ റ്റോം കുളങ്ങരയെ ഒരു യാത്രാ ഗ്രൂപ്പിൽ നിന്നാണ് പരിചയപ്പെട്ടത്. സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര പദ്ധതിയിട്ടപ്പോൾ തന്നെ അദ്ദേഹവുമായി ബന്ധപ്പെടുകയും ഞങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ എല്ലാം അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.

ദീർഘകാലമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്ത് കുടുംബമായി താമസിക്കുന്ന അദ്ദേഹം ഞങ്ങളെ ആദ്യദിനം ബാസൽ മുഴുവൻ കൊണ്ടുപോയി കാണിക്കുകയും അടുത്ത ദിവസം ഇന്റർലാക്കനിലും ടോപ് ഓഫ് ദ യൂറോപ് യാത്രയിലും അനുഗമിക്കുകയും ചെയ്തു. ബാസൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഞങ്ങളെ അദ്ദേഹം സ്റ്റേഷനിൽ തന്നെയുള്ള സ്വിറ്റ്സർലൻഡിന്റെയും ഫ്രാൻസിന്റെയും എമിഗ്രേഷൻ പോയന്റുകൾ കാട്ടിത്തന്നു.

രാജ്യങ്ങൾ തരം തിരിച്ചുള്ള റെയിൽവേ സ്റ്റേഷനുകൾ കൂടാതെ യൂറോ എയർപോർട്ട് എന്ന പേരിൽ ത്രിരാഷ്ട്രങ്ങൾക്കായി മൂന്ന് എമിഗ്രേഷൻ ഉള്ള ഒരു വിമാനത്താവളവും ഇവിടെ ഉണ്ട് എന്ന വിവരവും ആദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളായ ഫ്രാൻസിന്റേയും ജർമനിയുടേയും തൊട്ടടുത്ത പട്ടണങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുംവിധം ട്രെയിനുകളും ബസുകളും ട്രാമുകളും ബാസലിൽ നിന്ന് നിരവധിയുണ്ട്.

സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങളെ റ്റോമേട്ടൻ നഗരത്തിലെ പ്രധാന കാഴ്ചകളിലേക്ക്‌ കൊണ്ടുപോകാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. നിർഭാഗ്യവശാൽ മഴയായിരുന്നതിനാൽ ഞങ്ങളുടെ കാഴ്ചകൾ അത്ര മിഴിവുള്ളതായിരുന്നില്ല. റൈൻ നദിയുടെ തീരത്തുകൂടെ ഞങ്ങൾ ഡ്രെയിലൻഡെറെക്ക് എന്ന സ്മാരകം കാണാനാണ് ആദ്യം പോകുന്നത്. ആഗോളതലത്തിൽ തന്നെ പ്രശസ്തമായ നിരവധി മരുന്ന് കമ്പനികൾ പ്രവർത്തിക്കുന്നത് ബാസൽ നഗരത്തിലാണ്. നൊവാർട്ടീസ് എന്ന ഫാർമ കമ്പനിയുടെ വലിയ കെട്ടിടങ്ങൾ നദിക്ക് മറുകരയിലായി കണ്ടു. ബാസൽ പോർട്ടും കടന്ന് ഞങ്ങൾ ക്ലയ്‌ൻഹുനിങ്ങൻ എന്ന സ്ഥലത്ത് എത്തി. റൈൻ നദിയിലൂടെ ധാരാളം ക്രൂയിസ് കപ്പലുകൾ എത്തുന്ന സ്ഥലമാണ് ഇവിടം. വാഹനം പാർക്ക് ചെയ്ത് ചാറ്റൽമഴ വകവെക്കാതെ ഞങ്ങൾ നദീ തീരത്തുകൂടെ നടന്നു. വിനോദസഞ്ചാരികൾക്കായി ധാരാളം റസ്റ്റോറന്റുകളും കോഫി ഷോപ്പുകളുമൊക്കെ ഇവിടെ കാണാം.

മൂന്ന് രാജ്യങ്ങളുടെയോ ഉപരാഷ്ട്രങ്ങളുടെയോ അതിർത്തികൾ കണ്ടുമുട്ടുന്ന ഭൂമിശാസ്ത്രപരമായ പോയന്റാണ് ട്രൈബോർഡർ എന്നറിയപ്പെടുന്നത്. ലോകത്ത് ഏകദേശം 176 അന്താരാഷ്ട്ര ട്രൈപോയന്റുകളാണ് ഉള്ളത്. പകുതിയോളവും നദികളിലോ തടാകങ്ങളിലോ കടലുകളിലോ ആണ്. 16 ട്രൈപോയന്റുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത്. കരകളാൽ ചുറ്റപ്പെട്ട ഓസ്ട്രിയക്ക് ഒമ്പതും ജർമനിക്ക് ഏഴും സ്വിറ്റ്സർലൻഡിന് ആറും ട്രൈബോർഡർ പോയന്‍റുകള്‍ ഉണ്ട്. ഫ്രാൻസ്-ജർമനി അതിർത്തി, ജർമനി-സ്വിറ്റ്സർലൻഡ് അതിർത്തി, ഫ്രാൻസ്-സ്വിറ്റ്സർലൻഡ് അതിർത്തി എന്നിവ സംഗമിക്കുന്ന ബാസലിലുള്ള ട്രൈബോർഡർ സ്മാരകമാണ് ഡ്രെയിലൻഡെറെക്ക്. യൂറോപ്പിലെ നീളം കൂടിയ രണ്ടാമത്തെ നദിയായ റൈൻ നദിയുടെ മധ്യത്തിലാണ് ട്രൈപോയന്‍റ് സ്ഥിതി ചെയ്യുന്നതെങ്കിലും ഈ ട്രൈപോയന്‍റിനെ അടയാളപ്പെടുത്താന്‍ നിർമിച്ച സ്മാരകം സ്വിസ് പ്രദേശത്താണ്.

നദീതീരത്ത്, തെക്കുകിഴക്ക്‌ കരയിലാണ് ഇത് നിർമിച്ചത്. റൈൻ നദിയുടെ തീരത്ത് തണുത്ത കാറ്റേറ്റ് ചാറ്റല്‍ മഴയില്‍ നടന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ മൂന്ന് രാജ്യങ്ങളുടേയും ദേശീയ പതാകകൾ പതിപ്പിച്ച ഈ മാർഗസൂചികാ സ്തംഭത്തിൽ കൃത്യമായി മൂന്ന് രാജ്യങ്ങളുടെയും ദിശകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
സ്വിറ്റ്സർലൻഡിലെ ഏറ്റവും നീളം കൂടിയ നദിയായ റൈൻ യൂറോപ്പിലെ നീളം കൂടിയ രണ്ടാമത്തെ നദിയാണ്. ആറ് രാജ്യങ്ങളെ സമ്പുഷ്ടമാക്കി 1230 കിലോമീറ്റർ ഒഴുകിയതിനു ശേഷമാണ് റൈൻ നദി ഹോളണ്ടിൽ വച്ച് നോർത്ത് സീയിൽ ലയിക്കുന്നത്. ഗ്രൗബൂണ്ടൻ സംസ്ഥാനത്തെ ടോമസീയിൽ നിന്ന് ഉത്ഭവിച്ച് റൈൻനദി സ്വിറ്റ്സർലൻഡിലൂടെ 375 കിലോമീറ്റർ ഒഴുകുന്നു. ഈ നദിയിലൂടെയാണ് രാജ്യത്തെ ചരക്ക് ഗതാഗതത്തിന്റെ പ്രധാന പങ്കും നടക്കുന്നത്. തുറമുഖം കേന്ദ്രീകരിച്ചിരിക്കുന്നത് ഡ്രെലാണ്ടറെക്ക് എന്ന ഈ സ്ഥലത്താണ്. പ്രധാന വാണിജ്യഗതാഗത മാർഗമെന്ന നിലയിൽ ബാസൽ നഗരത്തിന്റെ വികസനത്തിന് റൈൻ നദി വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ ക്രൂയിസ് കപ്പൽ യാത്രകളും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കുള്ള ദീർഘദൂര വിനോദ കപ്പൽയാത്രകളും ഈ നദിയിലൂടെയുണ്ട്.

ത്രീ കൺട്രി പോയന്‍റില്‍നിന്നു അരമണിക്കൂര്‍ നടന്നാല്‍ ജർമനിയിലെ വൈൽ ആം റൈൻ എന്ന പട്ടണത്തിലേക്ക് എത്താൻ സാധിക്കും. മഴയായതിനാൽ ഞങ്ങള്‍ വാഹനത്തിലാണ് അവിടേക്ക് പോയത്. അവിടെയെത്തി വൈയിൽ ആം റൈനിലെ റൈൻ സെന്റർ ഷോപ്പിങ് മാളിന്റെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത ശേഷം റൈൻ നദിക്ക് കുറുകെയുള്ള ത്രീ കൺട്രി പാലമായ ഡ്രെയിലണ്ടർ ബ്രുക്കിലേക്ക് ഞങ്ങൾ നടന്നു. പാലത്തിലൂടെ അഞ്ചു മിനിറ്റ് നടന്നാൽ ഫ്രാൻസിലെ പട്ടണമായ ഹുന്നിംഗനിൽ എത്താം.

സൈക്കിൾസവാരിക്കും കാൽനടയാത്രക്കാര്‍ക്കും മാത്രമായി നിർമിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ കാന്റിലിവർ പാലം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരിടവുംകൂടിയാണ്. വേനല്‍ക്കാലത്ത് നദീതീരം സഞ്ചാരികളെക്കൊണ്ട് നിറയും, ചൂണ്ടയിടാനും പിക്നിക്കിനും സായാഹ്നം ആസ്വദിക്കാനുമെല്ലാമായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട് എന്ന് റ്റോമേട്ടൻ പറഞ്ഞു.

ഇരു രാജ്യങ്ങളേയും കോർത്തിണക്കുന്ന ഈ പാലത്തിലൂടെ നടന്നാൽ മൂന്നു രാജ്യങ്ങളുടേയും നയനമനോഹര ദൃശ്യങ്ങളും ത്രിരാഷ്ട്ര സംഗമത്തിന്‍റെ കാഴ്ചകളുമൊക്കെ ഒറ്റ ഫ്രെയിമിൽ കാണാം. ഈ അപൂർവ്വ സ്നേഹ-സൗഹൃദ-സംഗമ പാലത്തിന്റെ വാസ്തുവിദ്യക്കും നിരവധി പ്രത്യേകതകളുണ്ട്. വാസ്തുശില്പികളായ വൊൾഫ്ഗാങ് സ്ട്രോബൽ, ഡിറ്റ്മാർ ഫയിച്റ്റിങ്ങർ എന്നിവർ ചേർന്ന് രൂപകല്പന ചെയ്ത റൈൻ പാലത്തിന് ജർമൻ ബ്രിഡ്ജ് കൺസ്ട്രക്ഷൻ പ്രൈസ്, ആർതർ ജി. ഹെയ്ഡൻ മെഡൽ, ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ബ്രിഡ്ജിന്റെ ലോകത്തിലെ ഏറ്റവും അഭിമാനകരമായ എൻജിനീയറിങ് അവാർഡ് അങ്ങനെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പാലത്തിന്‍റെ ആസൂത്രണ ഘട്ടത്തിലും നിർമാണ ഘട്ടത്തിലും വിളിച്ചിരുന്നപോലെ ‘റൈൻ ഓവർ ദി റൈൻ’ എന്ന പേരും ഈ പാലത്തിനുണ്ട്. 248 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിന്റെ ഉദ്ഘാടനം 2007 മാർച്ച് 30നായിരുന്നു. എകദേശം ഒമ്പതു മില്യൻ യൂറോയാണ് ഈ പാലം പണിക്ക് ചെലവാക്കിയത്. ഈ ചരിത്രമൊക്കെ റ്റോമേട്ടൻ ഒരു സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഞങ്ങൾക്ക് പറഞ്ഞു തരുന്നുണ്ടായിരുന്നു. ചരക്കുമായി നീങ്ങുന്ന ഉയരം കുറഞ്ഞ വലിയ നീളമുള്ള കപ്പലുകൾ അതിവേഗത്തില്‍ നദിയിലൂടെ നീങ്ങുന്ന കാഴ്ച വേറിട്ട ഒരു അനുഭവമായിരുന്നു.

ഞങ്ങൾ പാലം കടന്ന് ഫ്രാൻസിലെ ചെറുപട്ടണമായ ഹുന്നിംഗനിൽ എത്തി. അവിടുത്തെ നഗര ചത്വരത്തിൽ അല്പസമയം ചെലവഴിച്ചു. സ്വിറ്റ്സർലാന്റിൽ നിന്നും ജർമനിയിൽ നിന്നും വ്യത്യസ്തമായ നിർമ്മാണ ശൈലികളിലുള്ള കെട്ടിടങ്ങൾ ആയിരുന്നു ഇവിടെ കാണാൻ സാധിച്ചത്. ഞങ്ങൾ തിരികെ പാലത്തിലൂടെ നടന്ന് വാഹനം പാർക്ക് ചെയ്തിരുന്ന റൈൻ സെന്റർ ഷോപ്പിംഗ് മാളിൽ എത്തി, റ്റോമേട്ടൻ വാങ്ങിത്തന്ന കപുച്ചിനോ കോഫിയും കുടിച്ചതിനുശേഷം തിരികെ ബാസലിലേക്ക് യാത്രയായി. അരമണിക്കൂറിനുള്ളിൽ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിരിക്കുന്നു ഞങ്ങൾ, മൂന്ന് രാജ്യങ്ങളിലെയും ചാറ്റൽ മഴ നനഞ്ഞുകൊണ്ട്!. സ്വിറ്റ്സര്‍ലന്‍ഡിൽ നിന്ന് ആരംഭിച്ച ഞങ്ങള്‍ അനായാസേന ജർമനിയിലും പിന്നീട് ഫ്രാന്‍സിൽ എത്തുകയും തിരികെയും യാത്ര ചെയ്തിരിക്കുന്നു. ഒരു രാജ്യത്ത് നിന്ന് അടുത്ത രാജ്യത്തേക്ക് കസ്റ്റംസ് നിയന്ത്രങ്ങളില്ലാത്ത ഒരു യാത്ര!.

വടക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ നഗരമാണ് ‘സ്വിസ് സംസ്കാരത്തിന്റെ ഹൃദയം’ എന്നറിയപ്പെടുന്ന ബാസൽ. 30 വർഷമായി ബാസലിൽ താമസിക്കുന്ന റ്റോമേട്ടൻ മടക്കയാത്രയിൽ ബാസിലിനെ പറ്റി ഞങ്ങളോട് വാചാലനായി. റൈൻ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ബാസല്‍, സ്വിറ്റ്സർലൻഡിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ്. ചരിത്രപരവും സാംസ്കാരികവുമായി നിരവധി പ്രത്യേകതകള്‍ ഉള്ള ഇവിടം സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായത് മൂന്നു രാജ്യങ്ങളുടെ സംഗമസ്ഥാനമുള്ള ഇടം സ്ഥിതിചെയ്യുന്ന നഗരം എന്ന പേരിലാണ്. ഇതുകൂടാതെ, വേറെയും നിരവധി പ്രത്യേകതകള്‍ ഉള്ള നഗരമാണ് ബാസല്‍. നഗരത്തിലുടനീളം 40 മ്യൂസിയങ്ങൾ ഉണ്ട്.

സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയവും മറ്റ് നിരവധി പ്രശസ്തമായ മ്യൂസിയങ്ങളും ഉള്ളതുകൊണ്ട്‌ ‘മ്യൂസിയങ്ങളുടെ നാട്’ എന്ന പേരിലും ബാസൽ അറിയപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായാണ് ബാസലിനെ കണക്കാക്കുന്നത്. 1460ൽ സ്ഥാപിതമായ സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴക്കമേറിയ സർവകലാശാലയും ബാങ്ക് ഫോർ ഇന്റർനാഷനൽ സെറ്റിൽമെന്റിന്റെ ആസ്ഥാനവും ഈ പട്ടണത്തിലാണ്. നവോത്ഥാനകാലം മുതൽ പ്രാധന വാണിജ്യ സാംസ്കാരിക കേന്ദ്രമായ ഇവിടം ഇപ്പോൾ രാസ, ഔഷധ നിർമ്മാണത്തിന്‍റെ മുഖ്യകേന്ദ്രമാണ്. 2019ൽ സ്യുറിക്, ജനീവ എന്നിവക്കൊപ്പം ലോകത്തില്‍ ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച പത്ത് നഗരങ്ങളിൽ ഒന്നായി ബാസല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്ന് അഭിമാനത്തോടെ റ്റോമേട്ടൻ പറഞ്ഞു.

സ്വിറ്റ്‌സർലൻഡിലെ മറ്റിടങ്ങളിലെ ഭൂപ്രകൃതി പോലെ കാഴ്ച്ചക്ക് അത്ര മനോഹരമല്ലെങ്കിലും ബാസലിന് അതിന്‍റെതായ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അൾട്സ്റ്റഡ് എന്ന പഴയ പട്ടണം, ബാസൽ മിൻസ്റ്റർ എന്ന അതിപുരാതനമായ ഗോഥിക് കത്തീഡ്രൽ, ചുവപ്പ് നിറമുള്ള മനോഹരമായ ടൗൺ ഹാൾ, റൈൻ നദി കവിഞ്ഞുനിൽക്കുന്ന ചരിത്രപ്രസിദ്ധമായ മിറ്റലേറെ ബ്രക്കെ എന്ന പാലം, കൂടാതെ ടിംഗുലിസ് കാർണിവൽ ഫൗണ്ടൻ, വെയ്‌ൽ ആം റൈനിലെ വിട്ര കോംപ്ലക്‌സ് എന്നിവയൊക്കെ ഇവിടെ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.

ഏറെക്കാലം യുദ്ധങ്ങൾ നടത്തി അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ച യൂറോപ്പിലെ രാജ്യങ്ങൾ തമ്മിലുള്ള ഈ സൗഹൃദവും ഉഷ്മളബന്ധങ്ങളും മറ്റു ലോകരാജ്യങ്ങൾക്ക് മാതൃയാക്കാവുന്നതാണ്. റൈൻ നദിക്കരയിലെ കഫേകളിൽ ഇരുന്ന് കോഫിയോ പാറ്റിസറികളോ ജര്‍മ്മന്‍ ബീയറോ വൈനോ ആസ്വദിക്കാം, നദിക്ക് കുറുകെയുള്ള പാലത്തിലൂടെ നടന്ന്‍ ഫ്രാൻസിലെത്തി ഫ്രഞ്ച് ക്രോയിസന്റ് കഴിച്ച് അവിടുത്തെ കാഴ്ചകൾ കൊതി തീരുവോളം കണ്ട് തിരികെയെത്തി സ്വിറ്റ്സര്‍ലന്‍ഡിൽ നിന്ന്‍ സ്വിസ് ചോക്ലറ്റ് വാങ്ങിക്കഴിക്കാം.

തീരംകവിയുന്ന കാഴ്ചകളും മനോഹരമായ അനുഭവങ്ങളുമായിരുന്നു ഇന്ന് ഞങ്ങളുടെത്. ഓരോ യാത്രകളും ഒരു അനുഭവമാണ് എന്ന് ബാസൽ – ത്രീ കൺട്രി പോയന്റ് സന്ദർശിച്ചപ്പോൾ ഒരിക്കൽക്കൂടി മനസ്സിലായി. ബാസൽ യാത്രയും മൂന്നു രാജ്യങ്ങൾ ഒന്നിക്കുന്ന സ്മാരകവും പാലവും സന്ദർശിച്ചത് മികച്ച ഒരു അനുഭവമായിരുന്നു, എന്നും ഓർമ്മയിൽ നിൽക്കുന്ന ഒന്ന്.

ShareSendTweet

Related Posts

കുറഞ്ഞ-ചിലവിൽ-ടൂർ-പോകാം,-മഴയാസ്വദിക്കാം;-കെഎസ്ആർടി.സിയുടെ-ഈ-മാസത്തെ-ബജറ്റ്-ടൂറിസം-യാത്രകൾ-അറിയാം
TRAVEL

കുറഞ്ഞ ചിലവിൽ ടൂർ പോകാം, മഴയാസ്വദിക്കാം; കെ.എസ്.ആർ.ടി.സിയുടെ ഈ മാസത്തെ ബജറ്റ് ടൂറിസം യാത്രകൾ അറിയാം

June 1, 2025
കൊടുമുടിയിലെ-പെണ്ണടയാളങ്ങൾ;-എവറസ്റ്റ്-കീഴടക്കിയ-രണ്ടാമത്തെ-മലയാളി-വനിത-എന്ന-പദവി-ഇനി-ശ്രീഷക്ക്-സ്വന്തം
TRAVEL

കൊടുമുടിയിലെ പെണ്ണടയാളങ്ങൾ; എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളി വനിത എന്ന പദവി ഇനി ശ്രീഷക്ക് സ്വന്തം

June 1, 2025
എവറസ്റ്റ്-കീഴടക്കിയ-ആദ്യ-മലയാളി-വനിത-ആരെന്ന-ചോദ്യത്തിന്-ഉത്തരവുമായി-കണ്ണൂരുകാരി-സഫ്രീന
TRAVEL

എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ആരെന്ന ചോദ്യത്തിന് ഉത്തരവുമായി കണ്ണൂരുകാരി സഫ്രീന

June 1, 2025
ഭൂമിയിലെ-പറുദീസക്കാഴ്ചകൾ
TRAVEL

ഭൂമിയിലെ പറുദീസക്കാഴ്ചകൾ

June 1, 2025
ബഹിരാകാശം-വിനോദകേന്ദ്രം;-ആറ്-സഞ്ചാരികളെ-ബഹിരാകാശം-കാണിച്ച്-ജെഫ്-ബെസോസിന്‍റെ-ബ്ലൂ-ഒറിജിൻ-video
TRAVEL

ബഹിരാകാശം വിനോദകേന്ദ്രം; ആറ് സഞ്ചാരികളെ ബഹിരാകാശം കാണിച്ച് ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിൻ -VIDEO

May 31, 2025
മൂന്നാർ-ഗ്യാപ്-റോഡിൽ-പൂർണ-യാത്രാ-നിരോധനം;-വീഴ്ച-വരുത്തിയാൽ-കർശന-നടപടി
TRAVEL

മൂന്നാർ ഗ്യാപ് റോഡിൽ പൂർണ യാത്രാ നിരോധനം; വീഴ്ച വരുത്തിയാൽ കർശന നടപടി

May 30, 2025
Next Post
ഭൂമിയിലെ-സ്വർഗമായ-കശ്മീരിലേക്കൊരു-യാത്ര

ഭൂമിയിലെ സ്വർഗമായ കശ്മീരിലേക്കൊരു യാത്ര

ബാംഗ്ലൂര്‍-എങ്ങനെ-ഐടി-ഹബ്-ആയി-?-;-‘ഇന്ത്യയുടെ-സിലിക്കണ്‍-വാലി’യാകാന്‍-സഹായിച്ച-5-കാരണങ്ങള്‍

ബാംഗ്ലൂര്‍ എങ്ങനെ ഐടി ഹബ് ആയി ? ; 'ഇന്ത്യയുടെ സിലിക്കണ്‍ വാലി'യാകാന്‍ സഹായിച്ച 5 കാരണങ്ങള്‍

പിവി-അൻവർ-ഇടത്-മുന്നണിയെ-വഞ്ചിച്ചു,-ഒറ്റുകൊടുത്തു,-രാഷ്ട്രീയ-യൂദാസാണ്-അൻവർ,-നിലമ്പൂരിൽ-നടക്കുന്നതു-രാഷ്ട്രീയ-പോരാട്ടം-എംവി-ഗോവിന്ദൻ,-ഇടതു-തട്ടകത്തുനിന്ന്-എം-സ്വരാജ്

പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു, ഒറ്റുകൊടുത്തു, രാഷ്ട്രീയ യൂദാസാണ് അൻവർ, നിലമ്പൂരിൽ നടക്കുന്നതു രാഷ്ട്രീയ പോരാട്ടം- എംവി ഗോവിന്ദൻ, ഇടതു തട്ടകത്തുനിന്ന് എം സ്വരാജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.