മംഗളൂരു: മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായി വീട് കത്തി നശിച്ചു. കിഷോർ കുമാർ ഷെട്ടി എന്നയാളുടെ ആറ് മുറികളുള്ള ഇരുനില വീട്ടിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ചാർജ് ചെയ്യാൻ കുത്തിവെച്ച് സോഫയിൽ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി എല്ലാ സാധനങ്ങളും കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി. രണ്ടര മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആ സമയത്ത് സ്വിച്ച് ഓൺ ചെയ്തിരുന്ന എയർ കണ്ടീഷണറാണ് തീ വേഗത്തിൽ പടരാൻ കാരണമെന്ന് സംശയിക്കുന്നു.
സംഭവത്തിൽ വീട്ടുടമസ്ഥൻ കിഷോർ കുമാർ ഷെട്ടിക്ക് നിസാര പരിക്കേറ്റു. സ്റ്റേഷൻ ഓഫീസർ ആൽബർട്ട് മോനിസ്, പ്രാദേശിക നേതാവ് ഹരിപ്രസാദ് ഷെട്ടിഗർ, ഡ്രൈവർ ജയ മൂല്യ, രവിചന്ദ്ര എന്നിവർ തീയണയ്ക്കൽ പ്രവർത്തനത്തിൽ പങ്കാളികളായി.