
തിരുവനന്തപുരം: കേരളത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി പൂർത്തിയായപ്പോൾ, ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വികസിത കേരളം എന്ന ബിജെപിയുടെ ലക്ഷ്യത്തിന് കേരള സമൂഹം നൽകിയ പിന്തുണയാണ് ഈ ആത്മവിശ്വാസത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
ഏഴ് പതിറ്റാണ്ടായി കേരളത്തെ മാറിമാറി ഭരിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ ഇടത്-വലത് മുന്നണികൾക്കുള്ള ശക്തമായ തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ് ഫലം എന്ന കാര്യത്തിൽ ബിജെപിക്ക് സംശയമില്ല. വികസന രാഷ്ട്രീയം മുന്നോട്ട് വെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ഏക രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്നും, ആ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായി; എല്ലാ ജില്ലകളിലും 70% കടന്നു, മൊത്തം പോളിംഗ് 75.85%
ശബരിമല സ്വർണ്ണക്കൊള്ള നടത്തിയ ഇടതുപക്ഷത്തേയും സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന യുഡിഎഫിനേയും ജനം ബഹിഷ്കരിക്കും എന്നും, വിവാദ കേരളത്തിൽ നിന്ന് വികസിത കേരളത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തെ എത്തിക്കുന്നതിൽ ബിജെപി വിജയിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ അധികാരത്തിലെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രൂപരേഖ പുറത്തിറക്കുമെന്നും, അഴിമതിരഹിതവും സുതാര്യവുമായ ഡിജിറ്റൽ ഭരണം ഉറപ്പാക്കി സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
എല്ലാ വർഷവും റിപ്പോർട്ട് കാർഡ് പുറത്തിറക്കുകയും, തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കുന്ന ഓരോ രൂപയുടെയും കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. എല്ലാ വാർഡിലും ഒരു പൊതു സേവാ കേന്ദ്രവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്ഥാപിക്കുമെന്നും, മോദി സർക്കാരിന്റെ എല്ലാ പദ്ധതികളും 100 ശതമാനം നടപ്പിലാക്കുമെന്നും ബിജെപി നേതൃത്വം പറയുന്നു. ഈ പ്രഖ്യാപനങ്ങളാണ് വികസിത കേരളത്തിന്റെ ചവിട്ടുപടികൾ എന്നും, ഈ മാറ്റങ്ങൾക്കായി എൻഡിഎ മുന്നണിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും, മിഷൻ 2025 നായി പ്രയത്നിച്ച ലക്ഷക്കണക്കിന് പ്രവർത്തകർക്ക് നന്ദിയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
The post കേരളം ഇനി മാറും! ‘വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞ്’ ബിജെപി appeared first on Express Kerala.









