
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നൽകുന്നത് പ്രയോജനരഹിതമാണെന്നും ശശി തരൂർ. ബിജെപിക്ക് വിജയസാധ്യതയില്ലാത്ത സാഹചര്യത്തിൽ അവർക്ക് നൽകുന്ന വോട്ടുകൾ മാറ്റത്തിന് വഴിവയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രാധികാരം ഉപയോഗിച്ച് പണം വാരിയെറിഞ്ഞുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാൽ ഇത് കേരളത്തിൽ ഫലിക്കില്ല. നേമത്തും കഴക്കൂട്ടത്തും നടക്കുന്ന ത്രികോണ മത്സരം പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തെ നേട്ടമായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്ന പ്രോഗ്രസ് റിപ്പോർട്ട് ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങളുടെ അടുത്തുപോലും എത്തില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നിവയിലൊന്നും ഈ സർക്കാരിന് പ്രത്യേക അവകാശവാദം ഉന്നയിക്കാനില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്ത പദ്ധതികളാണ് ഇപ്പോൾ എൽഡിഎഫ് നടപ്പിലാക്കുന്നത്.
Also Read: കോൺഗ്രസ് ബിജെപിയിലേക്കുള്ള പാത; കേരളത്തിന് അബദ്ധം പറ്റരുതെന്ന് എം. സ്വരാജ്
ഇത് വികസനത്തെ പിന്നോട്ടടിച്ചു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വികസനത്തിനൊപ്പം നിൽക്കാൻ എൽഡിഎഫ് തയ്യാറാകണം. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പല മണ്ഡലങ്ങളിലും ബിജെപി എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാണ്. എന്നാൽ ഈ അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയും. ഭരണഘടനാ വിരുദ്ധമായ എഫ്‌സിആർഎ ഭേദഗതി ബില്ല് തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ഇത് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്ന് തരൂർ ആവശ്യപ്പെട്ടു.
The post ‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ appeared first on Express Kerala.









