
കോഴിക്കോട്: കേരളത്തിൽ വെളിച്ചെണ്ണ വില വർധനയ്ക്ക് പിന്നാലെ കുതിച്ചുയർന്ന് കയമ അരി വില. കിലോയ്ക്ക് 230 രൂപയാണ് ഇപ്പോഴത്തെ വില. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്നത് കയമ അരിയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി അരിയുടെ വിലയുയരുന്നുണ്ട്. മുൻപ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഒറ്റയടിയ്ക്ക് ഇത്രയും വർധന. ബിരിയാണി അരിയുടെ വില കുതിച്ചുയർന്നതോടെ ഹോട്ടലുകളിൽ ചിക്കൻ ബിരിയാണിക്കും ബീഫ് ബിരിയാണിക്കും 20 രൂപ വീതം കൂടി.
കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോൺ, വില്ലേജ് ബ്രാൻഡുകൾക്ക് ഇപ്പോൾ 215 രൂപയാണ് വില. 110 രൂപയുണ്ടായിരുന്ന ട്രിപ്പിൾ മാൻ ബ്രാൻഡിന് വില 225 രൂപയായി ഉയർന്നു. കെടിഎസ് ബ്രാൻഡിന്റെ വില കിലോയ്ക്ക് 110-ൽ നിന്ന് 220 രൂപയായും ഉയർന്നിട്ടുണ്ട്. കേരളത്തിലേക്ക് കൂടുതലായും കയമ അരിയെത്തുന്നത് പശ്ചിമബംഗാളിൽ നിന്നാണ്. കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അരി വൻതോതിൽ കയറ്റുമതി ചെയ്യപ്പെട്ടതും വിലവർധനയ്ക്ക് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.
ALSO READ: മലയാളിയുടെ ഭക്ഷണ സംസ്‌ക്കാരത്തെത്തന്നെ മാറ്റിമറിച്ചു കൊണ്ട് ക്ലൗഡ് കിച്ചനുകൾ
അനിയന്ത്രിതമായ വിലവർധന കച്ചവടത്തെ ബാധിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണ വില വർധനയ്ക്ക് പിന്നാലെയാണ് കയമ അരിയുടെ വിലയും കുതിച്ചുയർന്നത്. ഇതോടെ ഹോട്ടലുകളും കാറ്ററിങ് മേഖലകളിലുള്ളവരും പ്രതിസന്ധിയിലാണ്.
The post കയമ അരിക്ക് കിലോയ്ക്ക് 230 രൂപ! ബിരിയാണി വിലയും കൂടി; പ്രതിസന്ധിയിലായി ഹോട്ടലുകളും കാറ്ററിങ് മേഖലയും appeared first on Express Kerala.









