
വയനാട് ഉരുൾപൊട്ടലിൽ കടമുറികളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ദുരന്തത്തിൽ പൂർണ്ണമായി തകർന്ന കടകൾക്ക്, അവയുടെ ഘടനയോ തരമോ പരിഗണിക്കാതെ ഒരു യൂണിറ്റിന് ഏഴ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. ഒന്നിലധികം കടമുറികൾ നഷ്ടമായ കെട്ടിട ഉടമകൾക്ക് അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതം അധികമായി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കാനും വിതരണ ചുമതല വയനാട് ജില്ലാ കളക്ടറെ ഏൽപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
സംരംഭകർക്ക് തൊഴിൽ മേഖല പുനരാരംഭിക്കുന്നതിനായി അവർക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാനമോ അല്ലെങ്കിൽ നിശ്ചയിച്ചിട്ടുള്ള പരമാവധി തുകയോ സഹായമായി ലഭിക്കും. മാനുഫാക്ചറിങ് മേഖലയിലുള്ളവർക്ക് 20 ലക്ഷം രൂപ വരെയും, സർവീസ് മേഖലയിൽ 10 ലക്ഷം രൂപ വരെയും, വ്യാപാര മേഖലയിൽ 7 ലക്ഷം രൂപ വരെയുമാണ് പരമാവധി ധനസഹായം നിശ്ചയിച്ചിരിക്കുന്നത്. ദുരന്തബാധിതരായ ചെറുകിട-വലിയ വ്യാപാരികൾക്ക് വലിയൊരു ആശ്വാസമാകുന്നതാണ് സർക്കാരിന്റെ ഈ പുനരധിവാസ പദ്ധതി.
The post വയനാട് പുനരധിവാസം! കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ സഹായം; സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു appeared first on Express Kerala.








