
ഇടതുപക്ഷത്തെ കടുത്ത തോൽവിയിലേക്ക് തള്ളിയിട്ട 10 കാര്യങ്ങളാണ് പ്രമുഖ മാധ്യമമായ മനോരമ പറഞ്ഞിരിക്കുന്നത്. അത് എന്താണെന്ന് നോക്കാം.
ആദ്യമായി മനോരമ പറയുന്ന കാരണം എന്നു പറയുന്നത്, ആശ വർക്കർമാരുടെ പ്രതിഷേധത്തെ കുറിച്ചാണ്. ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നീണ്ട 9 മാസം ആശാ വർക്കർമാർ നടത്തിയ രാപകൽ സമരം കേരള മനസ്സാക്ഷിയുടെ ഭാഗമായതായും, സമരത്തിന് നേതൃത്വം കൊടുത്തത് എസ്‌യുസിഐ ആണെന്ന ഒറ്റക്കാരണത്താൽ മുഖ്യമന്ത്രിയും സർക്കാരും സമരക്കാരോട് മുഖം തിരിച്ചു എന്നുമാണ് മനോരമ പറയുന്നത്. ന്യായമായ വേതന വർധനയ്ക്കായി അതിസാധാരണക്കാരായ സ്ത്രീകൾ നടത്തിയ പോരാട്ടത്തെ ‘പാട്ടപെറുക്കികളുടെ’ സമരമായി വരെ ചിത്രീകരിക്കാനുള്ള വ്യഗ്രത, ഈ പാർട്ടി ജനവിരുദ്ധരോ എന്ന ചോദ്യമുയർത്തി എന്നും മനോരമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രണ്ടാമത്തെ കാരണം, ഉദ്യോഗാർത്ഥികളോടുള്ള സമീപനത്തെ കുറിച്ചാണ് പറയുന്നത്.പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി കൂട്ടാത്തതും, ന്യായമായ ആ ആവശ്യം ഉന്നയിച്ചു സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളോട് കാട്ടിയ ധാർഷ്ട്യവും തിരിച്ചടിച്ചു എന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിപിഒ റാങ്ക് പട്ടികയിൽ ഇടം പിടിച്ചവർ കാലാവധി നീട്ടിക്കിട്ടാൻ നടത്തിയ സമരത്തോടുള്ള ഇടതു സർക്കാരിന്റെ മനോഭാവവും, പിഎസ്‌സിയുടെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയാലും ജോലി ഉറപ്പില്ലാത്ത സാഹചര്യവും, യുവജനങ്ങളെ ഇടതുപക്ഷത്തിന് എതിരാക്കി എന്നാണ് പറയുന്നത്.
മൂന്നാമത്തേത് ഡിവൈഎഫ്ഐക്കാരുടെ രക്ഷാപ്രവർത്തനത്തെ കുറിച്ചാണ് പറയുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും അറിയാനെന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ കയറി നാടാകെ നടത്തിയ യാത്ര, നാട്ടുകാരുടെ നെഞ്ചത്ത് കയറിയ യാത്രയായി മാറി എന്ന മട്ടിലാണ് മനോരമ വിലയിരുത്തുന്നത്.
ധൂർത്തിനും അഴിമതിക്കും എതിരെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ തല്ലിച്ചതച്ചതിനെ, ‘രക്ഷാപ്രവർത്തനം’ എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി, ആ വാക്കിന്റെ പവിത്രതയിൽ കളങ്കം ചാർത്തി എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നാലാമത്തെ കാരണം, അയ്യപ്പന്റെ പൊന്ന് പോയ വഴിയാണ്. ശബരിമല സന്നിധാനത്തിലെ സ്വർണം കവർച്ച ചെയ്യപ്പെട്ടത് ഇടതുപക്ഷത്തിൻ്റെ സ്വന്തം ദേവസ്വം ബോർഡുകളെയും, അതിന് നേതൃത്വം കൊടുക്കുന്നവരെയും പ്രതിക്കൂട്ടിലാക്കി എന്ന കാര്യമാണ് എടുത്ത് പറയുന്നത്. ഈ സംഭവത്തിൽ സർക്കാരും ഇടതുപക്ഷവും ധാർമിക വിചാരണയും നേരിട്ടു. സിപിഎമ്മിന്റെ വിശ്വസ്തരായ 2 ബോർഡ് പ്രസിഡന്റുമാർ അറസ്റ്റിലായിട്ടും, അവർക്കെതിരെ പാർട്ടിനടപടി സ്വീകരിക്കാൻ പോലും സിപിഎം മുതിരാഞ്ഞത് ഇടതുമുന്നണിയിൽത്തന്നെ അമർഷത്തിന് കാരണമായതായിരുന്നു, അയ്യപ്പന്റെ പൊന്നുകട്ടവർ ആരെന്ന ചോദ്യം തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉയർത്താൻ, ഇതൊക്കെ പ്രതിപക്ഷത്തിന് ആയുധമായതായാണ് മനോരമ പറയുന്നത്.
അഞ്ചാമത്തെ കാരണം, പിഎം ശ്രീയുമായി ബന്ധപ്പെട്ടതാണ്. എൽഡിഎഫിലും സിപിഎമ്മിലും ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പിഎം ശ്രീ കരാറിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടത് ഇടതുമുന്നണിയെ ഉലച്ചിരുന്നു. പാർട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുക്കാതെയാണോ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടതെന്ന ചോദ്യം സിപിഐ തന്നെ ഉയർത്തിയതോടെ, കരാറിൽനിന്നു സർക്കാരിനു പിൻവാങ്ങേണ്ടിയും വന്നു. സിപിഎം– ബിജെപി അന്തർധാരയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ സിപിഐ പോലും ഏറ്റുപിടിച്ചത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയിൽ നിഴൽവീഴ്ത്തി എന്നാണ് മനോരമ ചൂണ്ടിക്കാട്ടുന്നത്.
ആറാമതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് ആരോഗ്യമേഖലയുടെ തകർച്ചയെ കുറിച്ചാണ്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പരമ്പര സർക്കാരിന്റെ കാര്യക്ഷമതയെക്കുറിച്ചു നിരവധി ചോദ്യങ്ങളാണ് ഉയർത്തിയിരുന്നത്. മെഡിക്കൽ കോളേജിലെ അപര്യാപ്തതകളെക്കുറിച്ച് ഡോ.ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചിൽ, കുടം തുറന്നു ഭൂതം പുറത്തുവന്നതു പോലെയായിരുന്നു. കത്രികയും ഗൈഡ് വയറും മറ്റും ശരീരത്തിൽ കുടുങ്ങിയ രോഗികളുടെ നിസ്സഹായത ജനമനസ്സുകളിലും വലിയ രൂപത്തിൽ മുറിവുകൾ സൃഷ്ടിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണതറിഞ്ഞെത്തിയ മന്ത്രിമാർ അതിനിടയിൽ ഒരു ജീവൻ കുടുങ്ങിയത് അറിയാതെ നടത്തിയ പ്രതികരണവും തിരിച്ചടിയായി.
ഏഴാമത്തെ കാരണം, പങ്കാളിത്ത പെൻഷൻ പദ്ധതിയെ കുറിച്ചാണ്. ഇത് പിൻവലിക്കാഞ്ഞതും, ശമ്പളപരിഷ്കരണം നീണ്ടുപോയതും ജീവനക്കാരിൽ വ്യാപകമായ അതൃപ്തിക്കു കാരണമായതായാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ശമ്പള പരിഷ്കരണ കമ്മീഷനെ ഒടുവിൽ നിയമിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ലന്നും ഈ വാർത്തയിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. ഡിഎ കുടിശിക ഒടുവിൽ നൽകിയെങ്കിലും നീണ്ടുപോയിരുന്നു. ജോയിന്റ് കൗൺസിൽ ഉൾപ്പെടെയുള്ള ഇടതു സർവീസ് സംഘടനകൾക്കും സർക്കാരിനെതിരെ സമരത്തിനിറങ്ങേണ്ടി വന്നതും ഒടുവിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായി.
എട്ടമതായി പറയുന്നത്, ഉന്നത ഉദ്യോഗസ്ഥരുടെ കലഹമാണ്. ഐഎഎസ് ഉദ്യോഗസ്ഥരായ എൻ.പ്രശാന്തും ബി.അശോകും നടത്തിയ തുറന്നുപറച്ചിലുകൾ, അരുതാത്തതു പലതും സർക്കാരിൽ സംഭവിക്കുന്നു എന്ന തോന്നൽ ശക്തമാക്കിയിട്ടുണ്ട്. ഇരുവർക്കുമെതിരെ എടുത്ത അച്ചടക്കനടപടികൾ കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ സഹായിച്ചിട്ടൊള്ളൂ. സർക്കാരിനു വേണ്ടപ്പെട്ടവരെ എന്തുവില കൊടുത്തും സംരക്ഷിച്ചതും, ഹിറ്റ് ലിസ്റ്റിൽ ഉള്ളവരെ വേട്ടയാടിയതും മുഖ്യമന്ത്രിയുടെ നിഷ്പക്ഷതയെക്കുറിച്ചു തന്നെയാണ് ചോദ്യങ്ങൾ ഉയർത്തിയിരുന്നത്. എല്ലാ നിയന്ത്രണവും മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് വന്നതോടെ, സമർഥരായ ഉദ്യോഗസ്ഥർ പോലും ജോലി ചട്ടപ്പടിയാക്കി മാറ്റുകയാണ് ഉണ്ടായത്. ഇതോടെ ഭരണത്തിൻ്റെ നിറം തന്നെയാണ് മങ്ങിപ്പോയിരുന്നത്.
പിണറായിയെ ഉയർത്തി കാട്ടിയയാണ് തോൽവിയുടെ ഒൻപതാമത്തെ കാരണമായി മനോരമ പറയുന്നത്. ഭരണം തൊട്ട് തിരഞ്ഞെടുപ്പു പ്രചാരണം വരെ മുഖ്യമന്ത്രിയിൽ മാത്രം കേന്ദ്രീകരിച്ചത് സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചതായും, പിണറായിയുടെ കൂറ്റൻ ഹോർഡിങ്ങുകൾ നാടാകെ ഉയർന്നതിനോടു ജനം അനുകൂലമായല്ല പ്രതികരിച്ചത് എന്നു കൂടിയാണ് ജനവിധി തെളിയിക്കുന്നത് എന്നുമാണ് വാദം.
സാമ്പത്തിക പ്രതിസന്ധിയിൽ കേരളം വലയുമ്പോഴും പിആർ സ്റ്റണ്ടുകൾക്കായി സർക്കാർ പണം വാരിക്കോരി ചെലവിട്ടുകൊണ്ടേയിരുന്ന കാര്യവും മനോരമ ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിന്റെ പല വൻപദ്ധതികളും ടെൻഡർ വിളിക്കാതെ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതായും, വേണ്ടപ്പെട്ടവരുടെ കാര്യസാധ്യത്തിനായി വഴിവിട്ട് പലതും നടക്കുന്നുണ്ടെന്ന തോന്നൽ പിണറായി ഭരണത്തിൻ ശക്തമായതായും അവർ ചുണ്ടിക്കാട്ടിയിട്ടുണ്ട്.
തോൽവിയുടെ പത്താമത്തെ കാരണമായി മനോരമ കണ്ടെത്തിയിരിക്കുന്നത് സാക്ഷാൽ മെസ്സിയെ ആണ്. സൂപ്പർ താരമായ ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന കായികമന്ത്രിയുടെ വാഗ്ദാനം ഈ സർക്കാരിന്റെ ശൈലി ആളെ പറ്റിക്കലാണോ എന്ന ചോദ്യമുയർത്താൻ കാരണമായതായാണ് പറയുന്നത്. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മന്ത്രിമാർ പാലിക്കേണ്ട ഉത്തരവാദിത്തവും കാര്യബോധവും ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നും, അതു കായികമേഖലയിലും കായികപ്രേമികളിലും നിരാശയും അമർഷവും സൃഷ്ടിച്ചതായും മനോരമ വാദിക്കുന്നുണ്ട്.

മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ ഇടതുപക്ഷത്തിൻ്റെ വമ്പൻ തോൽവിയിൽ മെസ്സി വിഷയം ഒരു ഘടകമായിട്ടുണ്ട് എന്നത് മനോരമ പറഞ്ഞാലും അത് ഒരു യാഥാർത്ഥ്യം തന്നെയാണ്.
വീഡിയോ കാണാം
The post ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് കാരണം പുറത്ത് വിട്ട് മനോരമ, മെസ്സിയും ‘ചതിച്ചു’ appeared first on Express Kerala.







