
മധ്യപ്രദേശിൽ ബന്ധത്തിലും സ്വഭാവത്തിലും സംശയം തോന്നി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസ്സുള്ള മകനെ കൊടുംകാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു. മധ്യപ്രദേശിലെ റെയ്‌സെൻ-വിദിഷ അതിർത്തിയിലുള്ള വനമേഖലയിലാണ് സംഭവം നടന്നത്. പത്ത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ പോലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി.
ബീഗംഗഞ്ച് സ്വദേശിയായ രാജേന്ദ്ര അഹിർവാർ, മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന ഭാര്യ ജ്യോതിയെയും മകനെയും കാട്ടിലെത്തിച്ചു. അവിടെ വെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചു ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ രാജേന്ദ്രനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചുവെന്ന് അറിഞ്ഞതോടെ 12 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡ്രോണുകളും ഡോഗ് സ്ക്വാഡും ഉപയോഗിച്ച് രാത്രി മുഴുവൻ തിരച്ചിൽ നടത്തി. വന്യമൃഗങ്ങളുള്ള കാട്ടിൽ പുലർച്ചെയോടെയാണ് തളർന്നുവിവശനായ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി രാജേന്ദ്രനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
The post മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി രണ്ടു വയസ്സുകാരനെ കാട്ടിൽ ഉപേക്ഷിച്ച് ഭർത്താവ് appeared first on Express Kerala.







