
ഇറാൻ-അമേരിക്ക ചർച്ചകൾ പുനരാരംഭിക്കുന്നതിനായുള്ള പുതിയ നിലപാടുകൾ ഇറാൻ അമേരിക്കയെ അറിയിച്ചു. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക രേഖ കൈമാറിയത്. നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്കിടയിലും നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ആദ്യം യുദ്ധം നിർത്തുക, ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയ്ക്ക് ശേഷം മാത്രം ആണവ ചർച്ചകൾ എന്നതായിരുന്നു ഇറാന്റെ മുൻ നിലപാട്. എന്നാൽ പുതിയ രേഖയിൽ ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം, കീഴടങ്ങലിന് തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
നയതന്ത്ര നീക്കങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇറാൻ ആക്രമണങ്ങൾ തുടരുകയാണ്. യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങൾക്ക് നേരെയും ഖത്തർ തീരത്തിന് സമീപമുള്ള കപ്പലിന് നേരെയും ഇറാൻ ആക്രമണം നടത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് തുറക്കാനുള്ള ബഹ്‌റൈൻ-ജി.സി.സി സംയുക്ത പ്രമേയത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് നേരെ കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നത്. പ്രമേയത്തെ പിന്തുണയ്ക്കുന്നവർക്ക് മുന്നിൽ കടലിടുക്ക് എന്നെന്നേക്കുമായി അടയുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ ഇന്റർനെറ്റ് കേബിളുകളുടെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇറാന്റെ സൈനിക ശേഷിയെ സഹായിക്കുന്ന കമ്പനികൾക്ക് നേരെ അമേരിക്ക ഉപരോധം കടുപ്പിച്ചു. യുദ്ധസമയത്ത് ഇറാന് കൃത്യമായ സാറ്റലൈറ്റ് ചിത്രങ്ങൾ നൽകിയ മൂന്ന് ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അമേരിക്ക നിലവിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ഡ്രോൺ, മിസൈൽ പദ്ധതികളെ സഹായിക്കുന്ന പത്തോളം കമ്പനികൾക്കെതിരെ കൂടി ഉടൻ നടപടിയുണ്ടാകും. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഖത്തർ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണ്.
The post ഹോർമൂസിൽ മുങ്ങിക്കപ്പലുകൾ; കടലിടുക്ക് പൂട്ടുമെന്ന് മുന്നറിയിപ്പുമായി ഇറാൻ appeared first on Express Kerala.








