
“ലോകത്തിലെ ഏറ്റവും ശൂന്യമായ വിമാനത്താവളം” ഒരുകാലത്ത് ഈ പേരിൽ ആഗോള മാധ്യമങ്ങളിൽ പരിഹാസത്തിന്റെ പ്രതീകമായി മാറിയിരുന്ന മട്ടാല രാജപാക്‌സെ ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്. എന്നാൽ ഇത്തവണ കാരണം വ്യത്യസ്തമാണ്. ഒരു പരാജയപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഈ വിമാനത്താവളം ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലെ പുതിയ ഭൗമരാഷ്ട്രീയ മത്സരത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്. ചൈനയുടെ സ്വാധീനം വർഷങ്ങളായി ശക്തമായി നിലനിന്നിരുന്ന ശ്രീലങ്കയിലെ ഹംബൻടോട്ട മേഖലയിൽ വീണ്ടും നിക്ഷേപ താൽപ്പര്യം പ്രകടിപ്പിച്ച് ഇന്ത്യ രംഗത്തെത്തുമ്പോൾ, ഈ വിമാനത്താവളം ഇനി വെറും യാത്രാ കേന്ദ്രമല്ല, മറിച്ച് ഏഷ്യയിലെ ശക്തിരാഷ്ട്രീയത്തിന്റെ അടുത്ത അധ്യായം എഴുതപ്പെടുന്ന സ്ഥലമായി മാറുകയാണെന്നാണ് വിലയിരുത്തൽ.
ശ്രീലങ്കയുടെ തെക്കൻ ഭാഗത്തുള്ള ഹംബൻടോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മട്ടല രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളം 2013-ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപാക്‌സെയുടെ വലിയ സ്വപ്നപദ്ധതികളിലൊന്നായിരുന്നു ഇത്. കൊളംബോയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ സാമ്പത്തിക കേന്ദ്രമായി ഹംബൻടോട്ടയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളവും തുറമുഖവും ഹൈവേകളും കൺവെൻഷൻ സെന്ററുകളും ഉൾപ്പെടുന്ന വൻ വികസനപദ്ധതികൾ ആരംഭിച്ചത്. ഈ പദ്ധതികളുടെ ഭൂരിഭാഗത്തിനും ധനസഹായം നൽകിയിരുന്നത് ചൈനയായിരുന്നു. ഏകദേശം 200 മില്യൺ ഡോളറിലധികം ചെലവിൽ നിർമ്മിക്കപ്പെട്ട വിമാനത്താവളം, തെക്കൻ ശ്രീലങ്കയിലെ ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും പുതിയ കവാടമാകും എന്നായിരുന്നു പ്രതീക്ഷ.
എന്നാൽ യാഥാർഥ്യം ആ സ്വപ്നങ്ങളിൽ നിന്ന് വളരെ അകലെയായിരുന്നു. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര പ്രവേശനകവാടമായ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം ഇതിനോടകം തന്നെ യാത്രക്കാരുടെ ഭൂരിഭാഗവും കൈകാര്യം ചെയ്തുകൊണ്ടിരുന്നു. ഹംബൻടോട്ടയ്ക്ക് സമീപം ആവശ്യത്തിന് ടൂറിസം ആവശ്യകതയോ ബിസിനസ് ഗതാഗതമോ ഉണ്ടായിരുന്നില്ല. ഫലമായി, മട്ടലയിലേക്ക് സർവീസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക് താൽപ്പര്യം കുറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി അന്താരാഷ്ട്ര സർവീസുകൾ നിർത്തിവെക്കപ്പെട്ടു. ചില ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന യാത്രക്കാരെ മാത്രമാണ് വിമാനത്താവളം കൈകാര്യം ചെയ്തിരുന്നത്. ഇതോടെയാണ് ആഗോള മാധ്യമങ്ങൾ അതിനെ “ലോകത്തിലെ ഏറ്റവും ശൂന്യമായ വിമാനത്താവളം” എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്.

വിമാനത്താവളത്തിന്റെ അവസ്ഥ പിന്നീട് കൂടുതൽ വിചിത്രമായി. യാത്രക്കാരുടെ അഭാവത്തിൽ ചില ഭാഗങ്ങൾ വിമാന പാർക്കിംഗിനും ധാന്യ സംഭരണത്തിനുമായി ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പോലും പുറത്തുവന്നു. തെക്കൻ ശ്രീലങ്കയിലെ വിദൂരപ്രദേശം എന്ന നിലയിൽ അതിന്റെ സ്ഥാനം വലിയ പോരായ്മയായി. രാജ്യത്തെ പ്രധാന ജനവാസ കേന്ദ്രങ്ങളിൽ നിന്നും സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും ഏറെ അകലെയായതിനാൽ, യാത്രക്കാരെ ആകർഷിക്കാനും സ്ഥിരമായ സർവീസുകൾ നിലനിർത്താനും വിമാനത്താവളത്തിന് കഴിഞ്ഞില്ല. കൂടാതെ, ചുറ്റുമുള്ള വന്യജീവി മേഖലകൾ കാരണം പക്ഷികളുടെ ആക്രമണ ഭീഷണിയും വന്യമൃഗങ്ങൾ റൺവേയിലേക്ക് കടക്കുന്നതുമൊക്കെ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കി.
വിമർശകർ പറയുന്നത്, മട്ടല ഒരു സാമ്പത്തിക പദ്ധതിയേക്കാൾ രാഷ്ട്രീയ ആകാംക്ഷയുടെ ഫലമായിരുന്നുവെന്നാണ്. ഹംബൻടോട്ടയെ ഭാവിയിലെ സാമ്പത്തിക ശക്തികേന്ദ്രമായി ഉയർത്താൻ രാജപക്സെ സർക്കാർ ശ്രമിച്ചെങ്കിലും, യാഥാർഥ്യത്തിൽ പല പദ്ധതികൾക്കും ആവശ്യമായ സാമ്പത്തിക സജീവത സൃഷ്ടിക്കാനായില്ല. ഇതോടെ മട്ടല വിമാനത്താവളം “വെള്ളാന” പദ്ധതികളുടെ ആഗോള ഉദാഹരണമായി മാറി ചെലവേറിയ അടിസ്ഥാനസൗകര്യങ്ങൾ, പക്ഷേ ഉപയോഗം വളരെ കുറവ്.
എന്നാൽ മട്ടലയുടെ കഥ വെറും സാമ്പത്തിക പരാജയത്തിന്റെ കഥയല്ല. അതിന്റെ പിന്നിൽ വലിയ ഭൗമരാഷ്ട്രീയ കഥയുണ്ട്. വിമാനത്താവളത്തിന് സമീപമുള്ള ഹംബെന്റോടെ പോർട്ട് പിന്നീട് 99 വർഷത്തേക്ക് ഒരു ചൈനീസ് കമ്പനിക്ക് പാട്ടത്തിന് നൽകപ്പെട്ടതോടെ, ചൈനയുടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വളർന്നുവരുന്ന സ്വാധീനം ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യയുടെ തെക്കൻ തീരത്തിനടുത്തും പ്രധാന സമുദ്രപാതകൾക്കരികിലുമുള്ള ഈ മേഖല ചൈനയുടെ തന്ത്രപരമായ സാന്നിധ്യമായി മാറുകയാണോ എന്ന ആശങ്ക ന്യൂഡൽഹിയിൽ ശക്തമായി ഉയർന്നു. അതിനാൽ തന്നെ മട്ടല വിമാനത്താവളത്തിലെ പുതിയ നിക്ഷേപ ശ്രമങ്ങളെ ഇന്ത്യ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
ഇപ്പോൾ ശ്രീലങ്ക വീണ്ടും വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനും വികസനത്തിനുമായി വിദേശ നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്. ദീർഘകാല ഓപ്പറേഷൻ, വികസന അവകാശങ്ങൾ നൽകിയാണ് വിമാനത്താവളത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയെ പ്രധാന പങ്കാളികളിലൊന്നായി കാണുന്നു. കാരണം, ഇന്ത്യയ്ക്ക് ഇത് വെറും സാമ്പത്തിക നിക്ഷേപമല്ല; മറിച്ച് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ സ്വാധീനം ശക്തിപ്പെടുത്താനുള്ള അവസരവുമാണ്.
വ്യോമയാന വിദഗ്ധർ പറയുന്നത്, മട്ടലയെ ഒരു സാധാരണ യാത്രാ വിമാനത്താവളമായി കാണേണ്ടതില്ലെന്നാണ്. വിശാലമായ റൺവേയും തിരക്കില്ലാത്ത വ്യോമാതിർത്തിയും വലിയ കരപ്രദേശവും കാരണം ഇത് വിമാന അറ്റകുറ്റപ്പണികൾ, എംആർഒ (Maintenance, Repair and Overhaul) സേവനങ്ങൾ, കാർഗോ ലോജിസ്റ്റിക്സ്, വിമാന പാർക്കിംഗ്, പൈലറ്റ് പരിശീലനം തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ കേന്ദ്രമായി മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നായ ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള അധിക സൗകര്യങ്ങളുടെ ആവശ്യകത കൂടിവരികയാണ്.
മട്ടലയുടെ ഭാവി വെറും യാത്രക്കാരുടെ എണ്ണത്തിൽ മാത്രം ആശ്രയിക്കണമെന്നില്ല. സമീപത്തുള്ള ഹംബൻടോട്ട തുറമുഖം, സമുദ്രവ്യാപാരം, വെയർഹൗസിംഗ്, പ്രാദേശിക ചരക്ക് നീക്കം എന്നിവയുമായി സംയോജിപ്പിച്ചാൽ, ഇത് വലിയൊരു ലോജിസ്റ്റിക് ഹബ്ബായി മാറാൻ സാധ്യതയുണ്ട്. ശ്രീലങ്കയ്ക്ക് ഇത് സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പുതിയ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള അവസരമാണ്. ഇന്ത്യയ്ക്ക് ഇത് തന്ത്രപരമായ നേട്ടവുമാണ്. ഒരു ദശാബ്ദം മുമ്പ് ആഗോള പരിഹാസത്തിന്റെ പ്രതീകമായിരുന്ന മട്ടല രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്.
The post ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും! appeared first on Express Kerala.







