
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുന്നണിയിൽ കടുത്ത രാഷ്ട്രീയ തർക്കങ്ങൾ. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടി.വി.കെ എം.എൽ.എമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, അണ്ണാ ഡി.എം.കെ (എ.ഐ.എ.ഡി.എം.കെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കം വലിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് വഴിവെച്ചിരിക്കുന്നത്.
എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം വിജയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ വിരുദ്ധ ജനവിധിയാണ് ലഭിച്ചതെന്നും, അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നും ഇടതുപക്ഷം വ്യക്തമാക്കുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Also Read:ജാഗിറോഡ് സാറ്റലൈറ്റ് ടൗൺഷിപ്പ്! ആദിവാസി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ഭൂമി സർവേ നിർത്തിവെച്ചു
ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമസാധ്യതകളും മുൻനിർത്തി, അണ്ണാ ഡി.എം.കെ എം.എൽ.എമാരെ വിപുലീകരണത്തിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിലവിൽ അണ്ണാ ഡി.എം.കെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടി.വി.കെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കി.
കോൺഗ്രസിന് പുറമെ മുസ്ലിം ലീഗും വി.സി.കെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് വിജയ്‌യുടെ ആഗ്രഹം. എന്നാൽ, മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമാണ്. ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണ്ണമായി യോജിച്ചിട്ടില്ല. ആലോചിച്ച് തീരുമാനമറിയിക്കാമെന്നാണ് ലീഗ് നേതൃത്വം വിജയ്‌യെ അറിയിച്ചിരിക്കുന്നത്.
The post തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു appeared first on Express Kerala.






