
തൃശൂർ: അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പിൽ വെച്ച് യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ദിവാൻജിമൂല സ്വദേശികളായ ഷാനിബ് (25), അൽത്താഫ് (24) എന്നിവരെയാണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. ഈ മാസം 14-ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനും സുഹൃത്തായ യുവതിയുമാണ് ആക്രമിക്കപ്പെട്ടത്. അലന്റെ പേരിലുള്ള പഴയ കേസുകളെക്കുറിച്ച് പ്രതികൾ സംസാരിച്ചത് യുവതി ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. അലനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയെ പ്രതികൾ പൊട്ടിയ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചു. കൈകൊണ്ട് തടഞ്ഞതിനാൽ യുവതിയുടെ കൈപ്പത്തിക്ക് പരിക്കേറ്റു. പ്രതികൾ യുവതിയെ അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ പ്രതികളിൽ അൽത്താഫ് കൊലപാതകം, പോക്സോ, വധശ്രമം തുടങ്ങി എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അന്തിക്കാട് സി.ഐ വി.എം. കേഴ്സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
The post താമരപ്പാടം ഷാപ്പിലെ ആക്രമണം; യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ appeared first on Express Kerala.









