
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതത്തിന്റെ പ്രാധാന്യം ചർച്ചയിൽ പ്രധാന വിഷയമായെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. പശ്ചിമേഷ്യയിൽ സുസ്ഥിരത ഉറപ്പാക്കാൻ ഫ്രാൻസും ഇന്ത്യയും സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണത്തിന് തൊട്ടുമുൻപായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. നാൽപ്പത് മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും പശ്ചിമേഷ്യൻ സമാധാനവും പ്രധാന വിഷയങ്ങളായി. ട്രംപിനെ തന്റെ സുഹൃത്തെന്നു വിശേഷിപ്പിച്ച മോദി, അമേരിക്കയുമായുള്ള ഇന്ത്യയുടെ ആഗോള തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പ്രമുഖ ലോക നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ഈ ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.
Also Read: കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയില്ലെന്ന് അമിത് ഷാ
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയ്ക്ക് നിബന്ധനകൾ വെക്കുന്നതിനെയും ചുങ്കം ഏർപ്പെടുത്താനുള്ള നീക്കങ്ങളെയും ഇന്ത്യ ശക്തമായി എതിർത്തു. സ്വതന്ത്ര കപ്പൽ നീക്കം പുനഃസ്ഥാപിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കൻ ഊർജ്ജ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്ക് കൂടുതൽ എൽ.എൻ.ജ ലഭ്യമാക്കാനും ആണവോർജ്ജ മേഖലയിൽ സഹകരണം ശക്തമാക്കാനും ഈ കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.
The post പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി appeared first on Express Kerala.







