
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒമാൻ തീരത്തുനിന്നും 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആക്രമണം നടന്നത്. 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന ജാഗ് അർണവ് എന്ന കപ്പലിന് നേരെ ഇറാൻ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കപ്പൽ ഉടൻ തന്നെ തിരിച്ചുവിട്ടു.
സംഭവം ഗൗരവകരമായി എടുത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പും ഹോർമുസിൽ നിന്ന് ഇന്ത്യൻ കപ്പലുകളെ നിർബന്ധപൂർവ്വം തിരിച്ചുവിടേണ്ടി വന്ന സാഹചര്യവും ഇന്ത്യ ഇറാനെ അറിയിച്ചു. രാജ്യാന്തര സമുദ്രപാതയിലെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നടപടികളിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം. കടലിടുക്ക് പത്ത് ദിവസത്തേക്ക് തുറക്കുകയാണെന്ന് നേരത്തെ ഇറാന്റെ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നെങ്കിലും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളും ഉപരോധവും സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമാക്കിയത്. കടലിടുക്ക് തുറന്ന് 12 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെയാണ് അത് വീണ്ടും അടയ്ക്കാൻ ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ഉത്തരവിട്ടത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ സൈന്യത്തിന്റെ കീഴിലാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി വ്യക്തമാക്കി. അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതലത്തിൽ എണ്ണവില താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ തീരുമാനം അന്താരാഷ്ട്ര വിപണിയിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മേഖലയിൽ കടുത്ത സൈനിക നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിയതോടെ സമുദ്രയാത്രകൾ കൂടുതൽ അപകടത്തിലായിരിക്കുകയാണ്.
The post ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു appeared first on Express Kerala.








