
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്യ്തത്. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് രാത്രി പാകിസ്ഥാനിലെത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ഇറാനോ അമേരിക്കയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ചർച്ചകൾക്ക് മുന്നോടിയായുള്ള സുരക്ഷാ-ലോജിസ്റ്റിക്സ് ക്രമീകരണങ്ങൾക്കായി അമേരിക്കൻ സംഘം നേരത്തെ തന്നെ പാകിസ്ഥാനിൽ എത്തിയിട്ടുണ്ട്.
അതേസമയം, ഇറാന് അമേരിക്കയുമായി മികച്ചൊരു കരാറിലെത്താൻ അവസരമുണ്ടായിരുന്നു എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിൽ 14ന് നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിന്നതിനെത്തുടർന്ന് സമാധാന ശ്രമങ്ങൾ തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും സംഘവും തങ്ങളുടെ ഇസ്ലാമാബാദ് യാത്ര നീട്ടിവെക്കുകയും ചെയ്തിരുന്നു. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ അമേരിക്ക വെടിനിർത്തൽ നീട്ടിയെങ്കിലും, സമുദ്രാതിർത്തിയിൽ നാവികസേനയെ വിന്യസിച്ച് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇസ്രയേലും ലെബനനും വെടിനിർത്തൽ തീരുമാനത്തിലേക്ക് എത്തിയത് വലിയ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ഈ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾ മേഖലയിലെ സമാധാനത്തിന് നിർണ്ണായകമാകും. ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനവും അമേരിക്കയുടെ അനുകൂല നിലപാടും യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
The post ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കുന്നു; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഇന്ന് ഇസ്ലാമാബാദിലെത്തും appeared first on Express Kerala.








