
ഡൽഹി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന്, ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവിയും നിയമപരിരക്ഷയും നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനം ഉണ്ടായത്.
ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയുന്ന നിയമത്തിൽ (Prevention of Insults to National Honour Act) ഭേദഗതി വരുത്താനാണ് സർക്കാർ തീരുമാനം. ഇതോടെ വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ നിയമപരിരക്ഷ ലഭിക്കും. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നത് ജാമ്യമില്ലാ കുറ്റമായി മാറും. മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് ഉറപ്പാക്കും.
Also Read: ആർട്ട് ഓഫ് ലിവിങ് 45-ാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്യും
ബങ്കിം ചന്ദ്ര ചട്ടോപാധ്യായ രചിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷിക വേളയിലാണ് ഈ സുപ്രധാന തീരുമാനം എന്ന പ്രത്യേകതയുമുണ്ട്. മന്ത്രിസഭ അംഗീകരിച്ച ഭേദഗതി നിർദ്ദേശം ഉടൻ തന്നെ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരും. ദേശീയ പതാകയ്ക്കും ഭരണഘടനയ്ക്കും ദേശീയഗാനത്തിനും നിലവിൽ ലഭിക്കുന്ന അതേ ബഹുമാനവും സംരക്ഷണവും വന്ദേമാതരത്തിനും ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
The post വന്ദേമാതരത്തിന് ദേശീയഗാനത്തിന്റെ തുല്യപദവി; നിയമഭേദഗതിക്ക് അംഗീകാരം appeared first on Express Kerala.









