
നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ പിണറായി വിജയനും പി. രാജീവിനുമെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും നേതാക്കളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ലാളിത്യമാണെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. ഭരണാധികാരി ഒരു നക്ഷത്രമാണെന്നും ജനങ്ങൾ മണ്ണിൽ നിന്നും നോക്കി കാണേണ്ടവനാണെന്നുമുള്ള അവസ്ഥയുണ്ടാക്കരുതെന്ന് നേതാക്കൾ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ പല വാക്കുകളും ശൈലികളും തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും നേതാക്കൾ ജനങ്ങളിൽ നിന്നും അകന്നതായുള്ള പ്രതീതിയാണുണ്ടാക്കിയതെന്നും വിമർശനമുയർന്നു. വെള്ളാപ്പള്ളി നടേശന്റെ വർഗ്ഗീയ പ്രസ്താവനകളെ തള്ളിപ്പറയാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയുടെ മൗനം ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായി. പാർട്ടിയിൽ പിണറായി വിജയന്റെ ഏകാധിപത്യമാണെങ്കിൽ എറണാകുളത്ത് പി. രാജീവിന്റെ ഏകാധിപത്യമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന പി. രാജീവാണ് ജില്ലയിലെ സമ്പൂർണ്ണ തോൽവിക്ക് കാരണമെന്നും സ്ഥാനാർത്ഥി പട്ടിക അദ്ദേഹം നിർബന്ധിച്ച് അംഗീകരിപ്പിക്കുകയായിരുന്നുവെന്നും ഷാജി മുഹമ്മദ്, എം. അനിൽകുമാർ, ടി.സി. ഷിബു, ആർ. അരുൺകുമാർ തുടങ്ങിയവർ ആരോപിച്ചു.
Also Read: മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി
അതേസമയം, തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാഠം പഠിച്ച് പാർട്ടി അടിമുടി മാറണമെന്ന നിർദ്ദേശം സിപിഎം സംസ്ഥാന സമിതി യോഗത്തിലും ഉയർന്നു. തിരുത്തൽ എന്നത് ഏതെങ്കിലും ഒരു വ്യക്തിയിലോ നിലപാടിലോ മാത്രം ഒതുക്കേണ്ടതല്ല. ജനങ്ങൾക്ക് മനസ്സിലാകാത്ത വിശദീകരണങ്ങളും വാദങ്ങളും ഉയർത്തി മുന്നോട്ട് പോയാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും സംഘടനാ വീഴ്ചകൾ പൂർണ്ണമായി പരിഹരിക്കണമെന്നും സംസ്ഥാന സമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
The post മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി appeared first on Express Kerala.







