
യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറും. മുന്നണിയിലെ വിവിധ കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. നാളെ രാവിലെയും നിർണ്ണായക ചർച്ചകൾ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഇത്തവണ സുപ്രധാനമായ ധനവകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് കെപിസിസി ആസ്ഥാനത്തുനിന്നും ലഭിക്കുന്ന വിവരം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായ സാഹചര്യത്തിലാണ് ധനവകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. കോൺഗ്രസ് പട്ടികയിലേക്ക് ഇനിയും ചില പേരുകൾ കൂടി ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.
അതേസമയം, മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. എല്ലാ കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി യുഡിഎഫ് ഒന്നിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും നാളെയും ചർച്ചകൾ തുടരുമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
The post മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി appeared first on Express Kerala.






