Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കഥനത്തിന്റെ മഹാനദി

by News Desk
December 27, 2024
in KERALA
കഥനത്തിന്റെ-മഹാനദി

കഥനത്തിന്റെ മഹാനദി

തന്റെ അനുഭവപരിസരത്തുനിന്നു കാലത്തിന്റെ കടത്തുവഞ്ചിയില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി തുഴഞ്ഞുനീങ്ങിയ ഒരേയൊരു കഥാകാരനേ മലയാളിക്കുണ്ടായിരുന്നുള്ളൂ. എം.ടി എന്ന രണ്ടക്ഷരം. ”എന്റെ ചെറിയ അനുഭവമണ്ഡലത്തില്‍പ്പെട്ട സ്ത്രീപുരുന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തില്‍ ഭൂരിഭാഗവും. മറ്റൊരു നിലയ്‌ക്കു പറഞ്ഞാല്‍ എന്റെ തന്നെ കഥകള്‍.” എം.ടി.തന്നെയാണിങ്ങനെ പറഞ്ഞത്. കൂടല്ലൂരെന്ന ചെറുഗ്രാമത്തിലെ മനുഷ്യാന്മാക്കളെ ലോകജീവിതത്തിന്റെ കാന്‍വാസില്‍ വരച്ചിടുകയായിരുന്നു അദ്ദേഹം.

ചമയങ്ങളും ചായങ്ങളുമില്ലാതെ കഥാഗാത്രത്തിന്റെ ജീവകോശങ്ങളായി പരിണമിക്കുന്ന പാത്രപ്പിറവികള്‍. ഓരോ വായനയിലും അനുവാചകരുമായി കൂടുതല്‍ക്കൂടുതല്‍ താദാത്മ്യം പ്രാപിക്കുന്ന ആഖ്യാനത്തികവ്. വക്കുപൊട്ടാത്ത വാക്കുകളുടെ കഥനകൗശലം. സംഭവഗതികളുടെ ശില്പഭദ്രമായ ശ്രേണീകരണം. ഈ കഥാകാരന്റെ തൂലികത്തുമ്പില്‍ പതിഞ്ഞ സരസ്വതീകടാക്ഷത്തെ ആര് പ്രണമിക്കാതിരിക്കും.

ജീവിതത്തിന്റെ എല്ലാ പരിമിതികളെയും ദൗര്‍ബല്യങ്ങളെയും വടിച്ചെടുത്ത് അനുഭവതീവ്രതയുടെ രുചിക്കൂട്ടില്‍ ചാലിച്ചുചേര്‍ക്കുകയായിരുന്നു എം.ടി തന്റെ കഥകളിലൂടെ. ഒരു കഥാപാത്രത്തിന്റെ അപൂര്‍ണതകളെ മറ്റു കഥാപാത്രങ്ങളുടെ അപൂര്‍ണതകള്‍കൊണ്ട് പൂരിപ്പിക്കുന്ന അസാമാന്യമായ ആ ആവിഷ്‌കാര മികവ് മലയാളികള്‍ വായിച്ചും കണ്ടും കേട്ടും പരിചയിച്ചു കഴിഞ്ഞിട്ട് പതിറ്റാണ്ടുകളാവുന്നു. എം.ടിക്കഥകളില്‍ വാക്കുകള്‍കൊണ്ട് നിറയ്‌ക്കുന്ന ദൃശ്യപരതയും വൈകാരികസംക്രമണവും വിചാരപ്രസരണങ്ങളും വായനയുടെ ഉപാപചയമായി മാറുകയായിരുന്നു.

”കോവിലകത്തിന്റെ പുറംകോലായില്‍, വേലക്കാരികള്‍ താളിയും മൈലാഞ്ചിയുമരയ്‌ക്കുന്ന കൂറ്റന്‍ അമ്മിക്കല്ലിന്റെ സമീപത്തു മഴ കോരിച്ചൊരിയുന്ന രാത്രിയില്‍ നഗ്നമായ ചുമലുകളില്‍ കൈകള്‍ പിണച്ചുകെട്ടി കോടിവിറച്ച്, കരിഞ്ഞ ഉപ്പേരിയും തണുത്ത ചോറും സമൃദ്ധിയുടെ സ്വപ്‌നമായി കണ്ടുകഴിഞ്ഞ ഒരു ചെക്കനെ അകലത്ത് അപ്പോഴെല്ലാം അയാള്‍ കാണുന്നു.” ബന്ധനം എന്ന കഥയിലെ ഈ ചെക്കനെ തന്റെ എല്ലാ കഥകളിലും എം.ടി കാണിക്കുന്നുണ്ട്. ഓരോരോ രൂപത്തില്‍. ഓരോരോ ഭാവത്തില്‍. ഓരോരോ തലങ്ങളില്‍. തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന തറവാടുകളുടെ മുന്നാമ്പുറങ്ങളും പിന്നാമ്പുറങ്ങളും കാണാപ്പുറങ്ങളുമാണ് പല ഭാവങ്ങളില്‍ എം.ടി യുടെ കഥകളുടെ ജൈവതന്തുക്കള്‍. നിസ്സഹായമായ കാത്തിരിപ്പുകള്‍.

മോഹഭംഗത്തില്‍നിന്നുണ്ടാവുന്ന പ്രതികാരങ്ങള്‍. ആത്മപീഡയുടെ പ്രതിക്രിയപോലെ സംഭവിക്കുന്ന സംഘര്‍ഷങ്ങള്‍. എം.ടി യുടെ കഥാചിത്രങ്ങളുടെ ചായക്കൂട്ടുകളാണിവ. ഒരു കാലത്തില്‍നിന്ന് മറുകാലത്തിലേക്ക് പകരുമ്പോള്‍ ഇവയ്‌ക്കുണ്ടാവുന്ന നിഴല്‍ വ്യതിയാനങ്ങളാണ് സഹൃദയമനസ്സുകളില്‍ നോവായി നീറിപ്പടരുന്നത്. എം.ടി കഥകളുടെ ചാരുതയായി.

ഓരോ കഥകളും എല്ലാം തികഞ്ഞ തിരക്കഥകള്‍

നിപുണനായ ഒരു ചലച്ചിത്രകാരന്‍ എം.ടി എന്ന കഥാകാരന്റെ കൂടെപ്പിറന്ന് എന്നും ഒപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് ഓരോ കഥകളും എല്ലാം തികഞ്ഞ തിരക്കഥകളായി വളരെ പെട്ടന്ന് കൂടുമാറുന്നത്. കഥാകാരന്‍, ചലച്ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പരസ്പരപൂരകമായ വ്യക്തിത്വസവിശേഷതകള്‍ മൂലമാവണം മലയാളികളുടെ സംവേദനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച എഴുത്തുകാരനായി എം.ടി മാറിയത്. ചെറുപ്പത്തില്‍ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു അദ്ദേഹം. അദ്ധ്യാപനസിദ്ധി പ്രതിഭയില്‍ പതിപ്പിച്ച അവക്ഷിപ്തങ്ങള്‍ എം.ടി.യുടെ കഥനവൈഭവത്തെ കൂടുതതല്‍ ശക്തമാക്കിയിരുന്നു.

ഒരെഴുത്തുകാരന്‍ സമൂഹത്തിനു നേരെ തുറന്നു വയ്‌ക്കുന്ന കണ്ണുകള്‍ ഒരിക്കലും അടയാറില്ല. ഒന്നിലും പെടാത്തവനായി മാറി നടക്കുമ്പോഴും എല്ലാം തന്റെ ഉള്ളിലെ അഗ്നിയില്‍ വന്നു വീഴുന്നതായി അയാള്‍ക്ക് എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കും. എം.ടി ചിരിക്കുന്നത് ആരും കാണാറില്ല. എം.ടി കരയുന്നതും കാണാറില്ല. സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയിനാവാത്ത എഴുത്തിന്റെ ഉപരിലോകത്തിലായിരിക്കാം അദ്ദേഹത്തില്‍ വികാരവിരേചനം നടക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ലോകത്തിന്റെ സംസ്‌കാരികജീവിതത്തെക്കുറിച്ച് കൃത്യമായ നിരീക്ഷണത്തോടെ വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുമായി വേണ്ടപ്പോള്‍ മാത്രം അദ്ദേഹം പ്രതികരിച്ചുകൊണ്ടിരുന്നു. തന്റെ പ്രശസ്തിയുടെ പ്രഭാവലയത്തില്‍നിന്നു ഇറങ്ങിവന്ന്. വിഗ്രഹവത്ക്കരിക്കപ്പെട്ട തന്റെ പ്രതിഭാരൂപത്തിന്റെ ലോഹക്കൂട് ഉടച്ചുകളഞ്ഞുകൊണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സത്യാനുഭവത്തിന്റെ ചൂരും ചൂടും വമിപ്പിക്കുന്ന ആ വാക്കുകള്‍ കെട്ടുകാഴ്ചകളുമായി സമൂഹത്തെ ചുറ്റിവരിയുന്നവരുടെ പുറംതൊലിയെ പൊള്ളിച്ചിട്ടുണ്ട്. ആ വാക്കുകളില്‍ മിന്നിയ വെളിച്ചങ്ങള്‍ കാലത്തിനപ്പുറത്തേക്കു നീട്ടിയ വഴിവെട്ടങ്ങളായി പരന്നുനില്ക്കാറുണ്ട്.

1996 ല്‍ പാലക്കാട്ടു നടന്ന തപസ്യ കലാ-സാഹിത്യവേദിയുടെ പത്തൊമ്പതാം വാര്‍ഷികാഘോഷത്തില്‍ ‘സാംസ്‌കാരിക സര്‍വകലാശാലയുടെ സാംഗത്യം’ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് എം.ടി ആയിരുന്നു. കേരളകലാമണ്ഡലം സര്‍വകലാശാലയാക്കാനുള്ള ആലോചനകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അത്തരമൊരു സെമിനാര്‍ നടത്തിയത്. മഹാകവി അക്കിത്തം, കലാമണ്ഡലത്തിന്റെ മുന്‍ ചെയര്‍മാന്മാരായ മഹാകവി ഒളപ്പമണ്ണയും ടി.എം.ബി നെടുങ്ങാടിയും, നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍, വി.ടി ഇന്ദുചൂഡന്‍, പി. നാരായണക്കുറുപ്പ്, പി.നാരായണന്‍ എന്നിവര്‍ അതില്‍ പങ്കെടുത്തിരുന്നു.

”സാംസ്‌കാരിക കാര്യങ്ങളെ വെറും അലങ്കാരങ്ങള്‍ മാത്രമായാണ് സര്‍ക്കാരുകള്‍ കാണുന്നത്. കലകളുടെയും കലാകാരന്റെയും പാട്രനേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അത് വെറും സാമ്പത്തികസഹായം മാത്രമാവരുത്. കലാകാരന് സ്വന്തം കലയില്‍ അഭിമാനവും അതുചെയ്യുമ്പോള്‍ ആനന്ദവും കൊടുക്കാനും ആ സംസ്‌കാരത്തെ പുതിയ തലമുറയിലേക്ക് തുടര്‍ന്നുകൊണ്ടുപോവാനും കഴിയണം. സര്‍ഗാത്മകതയുള്ള മനുഷ്യനെ യന്ത്രമാക്കി മാറ്റുക മാത്രമാണ് സര്‍ക്കാരിന്റെ സമീപനം കൊണ്ട് സംഭവിക്കുന്നത്. പാട്രനേജ് എന്നു പറയുന്നത് വളരെ വിദൂരത്തിലായിരിക്കണം. സ്വതന്ത്രവും സ്വാഭാവികവുമായി കല നിര്‍വഹിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. സര്‍വകലാശാലയുടെ കുരുക്കുകളുണ്ടാക്കി കലാമണ്ഡലത്തെ നശിപ്പിക്കുകയല്ല വേണ്ടത്. ഗുരുകുലങ്ങളാണ് നമുക്കാവശ്യം. നിയമത്തിന്റെ നൂലാമാലകളില്ലാതെ ഗുരുനാഥന്മാരുടെ കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മാര്‍പ്പണത്തോടെ സ്വാഭാവികമായി പഠിക്കാന്‍ കഴിയുന്ന ഗുരുകുല സമ്പ്രദായത്തെ തിരിച്ചുകൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്.”

കലാമണ്ഡലത്തെ സര്‍വകലാശാലയാക്കണോ എന്ന വിചാരത്തില്‍ എം.ടി.യുടെ ഈ നിലപാട് വളരെ വ്യക്തമായിരുന്നു. കലാമണ്ഡലത്തിലും മറ്റും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവഗതികള്‍ അദ്ദേഹം എത്ര സൂക്ഷ്മമായി ദീര്‍ഘദര്‍ശനം ചെയ്തിരുന്നുവെന്ന് ശ്രദ്ധിക്കുക. മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് താനീ ചടങ്ങില്‍ സംബന്ധിക്കുന്നത് എന്ന് ആമുഖമായി പറഞ്ഞുകണ്ടാണ് എം.ടി പ്രസംഗിച്ചുതുടങ്ങിയത്. ഒന്ന്, താന്‍ ജ്യേഷ്ഠതുല്യം ബഹുമാനിക്കുന്ന മഹാകവി അക്കിത്തം അധ്യക്ഷനായ ഒരു പ്രസ്ഥാനത്തിന്റെ പരിപാടി ആയതുകൊണ്ട്. ബിരുദപഠനത്തിനുശേഷം ചെറുപ്പത്തില്‍ തനിക്ക് അദ്ധ്യാപകജോലി നല്‍കിയ തപസ്യ മുന്‍ അധ്യക്ഷന്‍ പ്രൊഫ. സി.കെ. മൂസതിന്റെ സ്മരണ നിലനില്‍ക്കുന്ന സമ്മേളന നഗരിയായതാണ് രണ്ടാമത്തേത്. കേരളത്തിന്റെ സാംസ്‌കാരിക നയത്തെ സംബന്ധിക്കുന്ന പ്രധാന വിഷയം ചര്‍ച്ചചെയ്യുന്നതാണ് മൂന്നാമത്തെ കാരണം.

മഹാകവിയുടെ അമൃതസ്മരണയില്‍

ജ്ഞാനപീഠ പുരസ്‌കാര വാര്‍ത്ത അറിഞ്ഞയുടനെ ആദ്യമായി എം.ടി പോയിക്കണ്ടത് അക്കിത്തത്തെയായിരുന്നു. അക്കിത്തവുമായി അദ്ദേഹത്തിനുള്ള ആത്മബന്ധത്തിനു തെളിവായിരുന്നു അത്. ‘തപസ്യ’യുടെ ആദ്യത്തെ അക്കിത്തം പുരസ്‌കാരം എം.ടി. ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതു സ്വീകരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചത് വളരെ വൈകാരികമായാണ്. അത് ഏറ്റുവാങ്ങിയ ആ കൈകള്‍ മഹാകവിയുടെ അമൃതസ്മരണയില്‍ അഞ്ജലീബദ്ധമാവുകയായിരുന്നു.

1996 ല്‍ അക്കിത്തത്തിന്റെ സപ്തതി ആഘോഷത്തിന്റെ സ്വാഗതസംഘാധ്യക്ഷനാവാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് അന്ന് തപസ്യയുടെ ഉപാധ്യക്ഷനായിരുന്ന പ്രൊഫ.തുറവൂര്‍ വിശ്വംഭരനൊപ്പം എം.ടി യെ കാണാന്‍ ചെന്ന അനുഭവം ഓര്‍ക്കയാണ്. മറ്റെവിടെയും കാണാത്ത എം.ടി യെയാണ് അന്നു കണ്ടത്. വിശ്വംഭരന്‍മാസ്റ്റര്‍ക്കു മുന്നില്‍ വിനയബഹുമാനങ്ങളോടെ നില്‍ക്കുന്ന ഒരു എം.ടിയെ. ‘രണ്ടാമൂഴ’കാലത്ത് അതിലെ ചില പിഴവുകള്‍ ചൂണ്ടിക്കാട്ടി വിശ്വംഭരന്‍ മാസ്റ്റര്‍ എം.ടി ക്ക് സുദീര്‍ഘമായ ഒരു കത്ത് അയച്ചിരുന്നു. അതു വായിച്ച എം.ടി തന്റെ പിഴവുകള്‍ മനസ്സിലാക്കി വിശ്വംഭരന്‍മാസ്റ്റരോട് അത് ഏറ്റുപറയുകയുണ്ടായി. അന്നു മുതല്‍ വിശ്വംഭരന്‍മാസ്റ്ററോട് അദ്ദേഹത്തിനുണ്ടായ ബഹുമാനത്തിന്റെ പ്രകടനമായിരുന്നു ഞാന്‍ നേരില്‍ക്കണ്ടത്. അക്കിത്തത്തോടുള്ള ആത്മബന്ധവും വിശ്വംഭരന്‍മാഷോടുള്ള ആദരവും കാരണമാണ് ജ്ഞാനപീഠ പുരസ്‌കാരകീര്‍ത്തിയുടെ തിളക്കത്തില്‍ നില്‍ക്കെയായിരുന്ന എം.ടി സപ്തതി ആഘോഷസമിതി അധ്യക്ഷനാവാന്‍ സമ്മതിച്ചത്.

തന്റെ നിലപാടുകള്‍ വ്യക്തമാക്കുമ്പോള്‍ സ്ഥാപിതതാത്പര്യങ്ങള്‍ അദ്ദേഹത്തെ അലോസരപ്പെടുത്താറില്ല. കേരളത്തില്‍ വളര്‍ന്നു വരുന്ന മതതീവ്രവാദത്തെക്കുറിച്ച് എം.ടിയുടെ നിരീക്ഷണത്തെ മാധ്യമങ്ങളും സാംസ്‌കാരികലോകവും തമസ്‌കരിക്കാനാണ് ശ്രമിച്ചത്. അതു മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹമത് പറഞ്ഞതും. തൊട്ടടുത്തിരിക്കുന്ന ഭരണാധികാരിയുടെ മുഖത്തുനോക്കി താങ്കള്‍ നഗ്നനാണ് എന്ന് പറയാന്‍ എം.ടി.ക്കേ കഴിയൂ.

ദൂരെയെവിടെയോ വായനയുടെ മഹാസമുദ്രം

സാംസ്‌കാരിക പാരമ്പര്യത്തെ എം.ടി എന്നും ബഹുമാനിച്ചിരുന്നു. അതിനെ അപഹസിക്കുന്നു എന്ന് തോന്നുന്ന തരത്തില്‍ ചില കഥാപാത്രങ്ങളെ തന്റെ കഥകളിലും നോവലുകളിലും അവതരിപ്പിക്കാനിടയായത് ജീവിതത്തിന്റെ ഉഷ്ണപ്പെരുക്കത്തില്‍ ഗതിയില്ലായ്മയില്‍പ്പെട്ടുപോകുന്ന സാധാരണ മനുഷ്യന്റെ പതനത്തെ സൂചിപ്പിക്കാന്‍ വേണ്ടിയായിരിക്കണം. ‘സ്ഥലപുരാണം’ എന്ന കഥയില്‍ ഏതൊരു മനുഷ്യനും വന്നുപെട്ടുപോകുന്ന പതനത്തിന്റെ കുണ്ടുകള്‍ കാണാം. അതിനെ തൂര്‍ത്തുനിരത്തി ഒഴുകിപ്പോവുന്ന ജീവിതസംസ്‌കാരത്തിന്റെ പുഴയെയും.

ജീവിതക്കുതിപ്പിനിടയില്‍ വഴിയകന്നുപോകാറുള്ള കാമുകിയോ കൂട്ടുകാരിയോ അല്ല എം.ടി യിലൂടെ പകര്‍ന്നുവരുന്ന സ്ത്രീസങ്കല്പം. നിരുപാധികമായ സ്‌നേഹത്തിന്റെയും പരിധികളില്ലാത്ത കരുതലിന്റെയും മൂര്‍ത്തരൂപങ്ങളായി ആ കഥകളില്‍ നിറയുന്ന അമ്മയും ഓപ്പോളുമാണ്. അവരുടെ മനസ്സിന്റെ നൊമ്പരങ്ങളാണ് എം.ടി കഥകളെ ആര്‍ദ്രമാക്കുന്നത്. ആ കഥാപരിസരങ്ങളില്‍ വിടരുന്ന നൈര്‍മ്മല്യത്തില്‍ പലപ്പോഴും നിരാശയും അമര്‍ഷവും നിസ്സഹായതയും കനക്കുന്ന പുരുഷകഥാപാത്രങ്ങള്‍ നനഞ്ഞുകുളിക്കാറുണ്ട്. ജീവിതത്തിന്റെ മധ്യരേഖയിലൂടെയാണ് എം.ടി യുടെ സാഹിത്യം കടന്നുപോയത്. അപ്പുറത്തും ഇപ്പുറത്തുമായി നിലകൊള്ളുന്ന യാഥാര്‍ഥ്യത്തിന്റെയും ഭാവനയുടെയും ധ്രുവയുഗളകാന്തികത അതില്‍ തരംഗചലനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു.

നിളാസംസ്‌കൃതിയുടെ അഗാധതയിലൂടെ അതിനു സമാന്തരമായി ഒഴുകിക്കൊണ്ടിരുന്ന കഥനത്തിന്റെ മഹാനദിയായിരുന്നു എം.ടി. ദൂരെയെവിടെയോ കാത്തിരിക്കുന്ന വായനയുടെ മഹാസമുദ്രത്തിലേക്ക് അത് ഒഴുകിക്കൊണ്ടേയിരുന്നു. അനുവാചകഹൃദയത്തിന്റെ ഉപ്പുകലരാനായി. പുതിയ ഉറവകള്‍ ഈ നദിയിലിനി പൊട്ടിയൂറിയൊലിക്കില്ല. എന്നാല്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ജലം സംവേദനത്തിന്റെ താപത്താല്‍ സ്വേദനം ചെയ്ത് അതിലേക്ക്തന്നെ തിരിച്ച് പെയ്തിറങ്ങിനിറയും.

(തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ShareSendTweet

Related Posts

അന്തേവാസികളിൽ-ചിലർ-പരിഹസിച്ചു,-ആത്മഹത്യയ്ക്ക്-ശ്രമിച്ച-ശ്രീചിത്ര-പുവർഹോമിലെ-മൂന്നു-പെൺ‌കുട്ടികൾ-ആശുപത്രിയിൽ
KERALA

അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺ‌കുട്ടികൾ ആശുപത്രിയിൽ

July 14, 2025
ബാലസംഘം-സമ്മേളനത്തിൽ-കുട്ടികളെ-പാട്ടുപാടി-കയ്യിലെടുക്കാനെത്തിയത്-നിഖിൽ-കൊലക്കേസ്-ഒന്നാംപ്രതി-ടെൻഷൻ-ശ്രീജിത്ത്
KERALA

ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്

July 14, 2025
ബിജെപി-നേതാക്കൾ-കൊടുത്തതു-കള്ളക്കേസ്:-വൈസ്-പ്രസിഡന്റ്!!-ഇവർ-നൽകിയ-ജാതി-കേസ്-ഞാൻ-ചെയ്തിട്ടില്ല,-റോബറി-കേസും-ചെയ്തിട്ടില്ല,-പുതിയൊരു-ജോലിക്കായി-പാസ്പോർട്ട്-പുതുക്കാൻ-സാധിക്കുന്നില്ല,-മാനസിക-വിഷമം-വല്ലാതെ-ഉലയ്ക്കുന്നതിനാൽ-ഞാൻ-ജീവൻ-അവസാനിപ്പിക്കുന്നു-അരുണിന്റെ-ആത്മഹത്യാ-കുറിപ്പ്!! 
KERALA

ബിജെപി നേതാക്കൾ കൊടുത്തതു കള്ളക്കേസ്: വൈസ് പ്രസിഡന്റ്!! ഇവർ നൽകിയ ജാതി കേസ് ഞാൻ ചെയ്തിട്ടില്ല, റോബറി കേസും ചെയ്തിട്ടില്ല, പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല, മാനസിക വിഷമം വല്ലാതെ ഉലയ്ക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു- അരുണിന്റെ ആത്മഹത്യാ കുറിപ്പ്!! 

July 14, 2025
മകൾ-നേരിട്ട-പീഡനങ്ങളുടെ-ഡിജിറ്റൽ-തെളിവും-ആത്മഹത്യാക്കുറിപ്പും-അമ്മ-പോലീസിന്-കൈമാറി!!-വിപ‍ഞ്ചികയുടെ-മരണത്തിൽ-ഭർത്താവിനും-ഭർതൃ-വീട്ടുകാർക്കുമെതിരെ-ആത്മഹത്യാ-പ്രേരണ-കുറ്റത്തിന്-കേസ്,-മൂവരും-ഷാർജയിലായതിനാൽ-നാട്ടിലെത്തിയാൽ-അറസ്റ്റ്
KERALA

മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി!! വിപ‍ഞ്ചികയുടെ മരണത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്, മൂവരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാൽ അറസ്റ്റ്

July 14, 2025
‘വേട്ടക്കാരന്-കൈയടിച്ച്-ഇരയെ-തലോടുകയോ’!!-ബിജെപിക്കെതിരെ-ആഞ്ഞടിച്ച്-ദീപിക,-ക്രൈസ്തവരോട്-ഇരട്ട-നയം,-കേരളത്തിൽ-ഒപ്പം-കൂട്ടാൻ-ശ്രമിക്കുന്നു,-ഉത്തരേന്ത്യയിൽ-പീഡനത്തിന്-ഒത്താശ-ചെയ്യുന്നു
KERALA

‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ’!! ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക, ക്രൈസ്തവരോട് ഇരട്ട നയം, കേരളത്തിൽ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നു, ഉത്തരേന്ത്യയിൽ പീഡനത്തിന് ഒത്താശ ചെയ്യുന്നു

July 14, 2025
 ജാതിക്കേസ്-ജീവനെടുത്തു, -അമ്മയും-പഞ്ചായത്ത്-മെമ്പറായ-മകനും-ജീവനൊടുക്കി,-മരിക്കാൻ-കാരണം-4-പേരെന്ന്-ആത്മഹത്യാക്കുറിപ്പ്
KERALA

 ജാതിക്കേസ് ജീവനെടുത്തു,  അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്

July 14, 2025
Next Post
അച്ഛനും-എംടിയും-അസാമാന്യ-ബന്ധം

അച്ഛനും എംടിയും അസാമാന്യ ബന്ധം

പ്രായപൂർത്തിയാകാത്ത-ആൺകുട്ടിയെ-വിവിധയിടങ്ങളിൽ-കൊണ്ടുപോയി-പീഡിപ്പിച്ചു;-19കാരി-അറസ്റ്റിൽ,-16കാരനെ-വിളിച്ചുകൊണ്ടു-പോയത്-ഡിസംബർ-ഒന്നിന്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ, 16കാരനെ വിളിച്ചുകൊണ്ടു പോയത് ഡിസംബർ ഒന്നിന്

വയനാട്-പുനരധിവാസം;-നഷ്ടപരിഹാരം-നൽകി-ഭൂമി-എറ്റെടുക്കാം,-എസ്റ്റേറ്റ്-ഉടമകളുടെ-ഹർജി-തള്ളി-ഹൈക്കോടതി

വയനാട് പുനരധിവാസം; നഷ്ടപരിഹാരം നൽകി ഭൂമി എറ്റെടുക്കാം, എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ​എന്തുകൊണ്ടാണ് ഞായറാഴ്ച അവധിയായത് ? ; തിങ്കളോ വ്യാഴമോ അല്ലാത്തത്, അറിയാം കാര്യവും കഥയും​
  • അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺ‌കുട്ടികൾ ആശുപത്രിയിൽ
  • വെളുത്ത അരി കുടലിന് ദോഷകരമോ? ഈ ഡോക്ടർ പറയുന്നത് കേട്ടാൽ ഞെട്ടും! നിങ്ങളുടെ ധാരണകൾ തിരുത്താം
  • യൂത്ത് ടെസ്റ്റിലെ ബൗളിങ്ങിൽ തിളങ്ങി വൈഭവ് സൂര്യവംശി
  • ബാലസംഘം സമ്മേളനത്തിൽ കുട്ടികളെ പാട്ടുപാടി കയ്യിലെടുക്കാനെത്തിയത് നിഖിൽ കൊലക്കേസ് ഒന്നാംപ്രതി ടെൻഷൻ ശ്രീജിത്ത്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.