ഇംഫാൽ: മണിപ്പൂരിൽ ബിഷ്ണുപൂർ ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. പുതിയ കോവിഡ് തരംഗത്തിൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഇരുവത്തിമൂന്നുകാരിക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
യുവതിക്ക് കോവിഡിന് സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇംഫാലിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 5ന് നടത്തിയ പരിശോധനകളുടെ ഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. അതേസമയം യുവതിയുടെ റൂട്ട് മാപ്പ് ശേഖരിച്ച് വരികയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അണുബാധ പടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മണിപ്പൂർ ആരോഗ്യ സേവന ഡയറക്ടർ ഡോ. ചാംബോ ഗോൺമെയ് പറഞ്ഞു.
Also Read: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു
അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7000 കടന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 7,121 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ ആറ് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
നിലവിൽ കേരളത്തിൽ 2223 ആക്ടീവ് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 170 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 2941 ആക്ടീവ് കേസുകളുണ്ടായിരുന്നു. ഇതിൽ 302 പേർ രോഗമുക്തി നേടി. രാജ്യത്താകമാനം 8573 പേരാണ് രോഗമുക്തരായത്.
The post മണിപ്പൂരിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു appeared first on Express Kerala.