ബഹ്റൈൻ: മഹാത്മാഗാന്ധി ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. ഗാന്ധിജിയെ വിമർശിക്കുന്നവർക്ക് അതാകാം. എന്നാൽ അതിനു മുമ്പ് അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് പ്രശസ്ത ചരിത്രകാരനും ഗാന്ധി ചിന്തകളുടെ പ്രയോക്താവുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി വിഭാവന ചെയ്ത ഇന്ത്യ ഇന്ന് എവിടെ നിൽക്കുന്നുവെന്നും ഇന്ത്യയുടെ ഭാവി എന്തായിരിക്കും എന്നും അദ്ദേഹം ചർച്ചയിൽ വിലയിരുത്തി.
യുദ്ധവും സംഘർഷങ്ങളും മതസ്പർദ്ധയും കൊടികുത്തി വാഴുന്ന ഇക്കാലത്ത് മഹാത്മാഗാന്ധിയും ഗാന്ധിസവും ഏറെ പ്രസക്തമാണ് എന്ന് സമാജം പ്രസിഡൻറ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗാന്ധിസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളുമായി സമാജം ഇനിയും മുന്നോട്ടു പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിജി ഈ കാലഘട്ടത്തിൻറെ അനിവാര്യത എന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കുട്ടികളിൽ ഗാന്ധി ബോധം ഉണർത്തുന്ന പരിപാടികൾ സ്കൂൾ തലത്തിൽ ഉൾപ്പെടുത്തണമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ആവശ്യപ്പെട്ടു.
പ്രബന്ധ അവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ പ്രശസ്ത ശാസ്ത്ര സാഹിത്യകാരനായ ഡോ.വേണു തോന്നയ്ക്കൽ, പ്രശസ്ത പത്രപ്രവർത്തകൻ സോമൻ ബേബി, ദേവദാസ് കുന്നത്ത്, ദിലീപ്കുമാർ, വിനോദ് അളിയത്ത്, നൗഷാദ്, സി.വി.നാരായണൻ, സലിം ഈ എ , സുധീർ തിരുന്നല്ലത്ത്, എസ് വി ബഷീർ, ഈ വി രാജീവ്, ബിനു കുന്നത്താനം, തുടങ്ങി പ്രവാസ ജീവിതത്തിൽ വൃക്തിമുദ്ര പതിപ്പിച്ചവരും വിവിധ സാമൂഹൃ സംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു.
സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ജയരാജ് ചർച്ച നയിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജേക്കബ് മാത്യു സെമിനാറിൽ പങ്കെടുത്ത ഏവർക്കു നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് സമാജം സംഗീത സദസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഗാനാമൃതം സംഗീതാലാപനവും ഉണ്ടായിരുന്നു.