ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും കാലാവസ്ഥയും മനുഷ‍്യരുമെല്ലാം കൂടി അപൂർവ വിരുന്നൊരുക്കുന്ന റഷ‍്യ എന്ന മഹാരാജ്യത്തിലേക്ക്…
ദീർഘനാളത്തെ കാത്തിരിപ്പും ആഗ്രഹവുമാണ് റഷ്യൻ യാത്ര.
പുസ്തക വായനാ ലോകത്തേക്ക് പിച്ചവെച്ച കാലത്ത് നാട്ടിലെ ലൈബ്രറിയിൽ കണ്ടിരുന്ന റഷ്യൻ നാടോടിക്കഥകളും ബാലസാഹിത്യങ്ങളും മുതൽ പിന്നീടങ്ങോട്ട് കണ്ടിട്ടുള്ള ദസ്തയേവിസ്കിയുടെ പുസ്തകങ്ങളും റാസ്പുട്ടിൻ എന്ന ദിവ്യന്റെ നിറംപിടിപ്പിച്ച കഥകളിലെ സൈബീരിയൻ ശൈത്യഭൂമി, പഴയകാല കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ വീടുകളിൽ കണ്ടിരുന്ന ‘സോവിയറ്റ് നാട്’ എന്ന നിറം മങ്ങിയ മാസികയും അതിലെ റഷ്യയെ കുറിച്ചുള്ള മിത്തും വിത്തും നിറഞ്ഞ കഥകൾ, സ്കൂളിൽ പഠിക്കുമ്പോൾ അത്ഭുതത്തോടെ കേട്ടിരുന്ന ആദ്യകാല ബഹിരാകാശ യാത്രികരെ സൃഷ്ടിച്ച നാടും സ്റ്റാലിനെയും ലെനിനെയും പോലുള്ള ശക്തരായ ലോക നേതാക്കൾ… അങ്ങനെ ഒട്ടനവധി കാര്യങ്ങൾ റഷ്യ കാണാനുള്ള ആഗ്രഹത്തിന് ഇന്ധനമായിരുന്നു…
അത്ഭുതമാണ് റഷ്യ
റഷ്യൻ യാത്രക്കുള്ള അതിയായ ആഗ്രഹം മനസ്സിൽ കയറി നേരത്തേ തന്നെ വിസ കാര്യങ്ങളും മറ്റും അന്വേഷിച്ചിരുന്നു. എന്നാൽ, കോവിഡ് മഹാമാരി പ്ലാനുകൾ മാറ്റിയെഴുതി. പിന്നീട് വീണ്ടും പഴയ ആഗ്രഹം പൊടിതട്ടിയെടുത്ത് നടത്തിയ യാത്രയാണിത്.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ‘ട്രാൻസ് സൈബീരിയൻ’ ട്രെയിൻ യാത്ര. തണുപ്പിന്റെ വിജനതയുടെ നാട്ടിലേക്ക് ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായ ദീർഘമായ ട്രെയിൻ യാത്ര…
സൈബീരിയയിലെ കൊടും ശൈത്യം യാത്രക്ക് അനുയോജ്യമല്ലാത്തതിനാൽ റഷ്യയിലെ വേനൽക്കാലമാണ് യാത്രക്കായി തിരഞ്ഞെടുത്തത്. ഈ സമയത്ത് പകലിനു ദൈർഘ‍്യമുള്ളതിനാൽ കൂടുതൽ കാഴ്ചകൾ കാണാനാകും.
റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനാൽ റഷ്യയുടെമേൽ യൂറോപ്യൻ യൂനിയന്റെയും അമേരിക്കയുടെയും കടുത്ത ഉപരോധം നടക്കുന്ന സമയം കൂടിയാണിത്. ഉപരോധം കാരണം പല ബുക്കിങ് സൈറ്റുകളും മൊബൈൽ ആപ്പുകളും സോഷ്യൽ മീഡിയകളും റഷ്യയിൽ പ്രവർത്തനരഹിതമാണ്.
എന്തിനേറെ കൈവശമുള്ള ക്രെഡിറ്റ് കാർഡ് പോലും പ്രവർത്തിക്കില്ലെന്ന് അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്. അതിനാൽ കൈയിലുണ്ടായിരുന്ന കുറച്ചു ഡോളർ കൊണ്ടാണ് 11 ദിവസം യാത്ര ചെയ്തത്.

സ്റ്റേറ്റ് ഹെമിത്തേജ് മ്യൂസിയം
ഇന്ത്യക്കാരെ ഇഷ്ടപ്പെടുന്ന അമ്മൂമ്മ
സൈബീരിയ, മോസ്കോ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ യാരൊസ്ലൊവസ്കി റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 1.30ന് സൈബീരിയയിലേക്കുള്ള ട്രെയിനിലാണ് പുറപ്പെട്ടത്.
നമ്മുടെ നാട്ടിലെ ദീർഘദൂര ട്രെയിനിനോട് സമാനമാണ് കോച്ചുകൾ. ഒരു വ്യത്യാസം ഇവിടെ നല്ല വൃത്തി ഉണ്ടെന്നതാണ്. എന്റേത് തേർഡ് ക്ലാസ് കോച്ചായതിനാൽ സാധാരണക്കാരായ നാട്ടുകാരുമായി ഇടപഴകാൻ അവസരമുണ്ടായി.
ഹോസ്റ്റലിൽ വെച്ച് പരിചയപ്പെട്ട ഒരു റഷ്യൻ അമ്മൂമ്മയായിരുന്നു റെയിൽവേ സ്റ്റേഷനിലേക്കുള്ള മെട്രോ ട്രെയിൻ റൂട്ടും കാര്യങ്ങളും പറഞ്ഞു തന്നത്. അവർ ദുബൈയിൽ എണ്ണ ഉൽപാദന മേഖലയിൽ 28 വർഷത്തോളം ജോലി ചെയ്തിരുന്നു.
അവർക്ക് ഇന്ത്യക്കാരെ വലിയ ഇഷ്ടമാണ്. ദുബൈ ജീവിതകാലത്തെ സഹപ്രവർത്തകരെ കുറിച്ചും അവർ വാചാലയായി. ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

മോസ്കോയിലെ സെന്‍റ് ബേസിൽസ് കത്തീഡ്രൽ
സൈബീരിയ
കൃത്യസമയത്ത് ട്രെയിൻ യാത്ര തുടങ്ങി, അങ്ങ് സൈബീരിയയിലേക്ക്. ഉറാൽ പർവതങ്ങൾ മുതൽ പസഫിക് സമുദ്രം വരെ നീണ്ടുകിടക്കുന്ന ശൈത്യഭൂമി.
ലോക കരവിസ്തൃതിയുടെ ഒമ്പത് ശതമാനവും സൈബീരിയയാണ്. ലോകത്തിലെ മത്സ്യബന്ധനത്തിന്റെ 10 ശതമാനം സൈബീരിയയിൽനിന്നാണ്. സൈബീരിയയുടെ ഭൂരിഭാഗവും ആൾപ്പാർപ്പില്ലാത്ത ഇടങ്ങളാണ്. ഒരുകാലത്ത് നിയാണ്ടർതാലുകളും ഡെനിസോവനുകളും കേവ് ലയണുകളും അതിനു മുമ്പ് മാമത്തുകളും എന്തിനേറെ ദിനോസറുകൾ പോലും വിഹരിച്ചിരുന്ന മേഖല.
യാത്രയിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പുൽമേടുകളും വനമേഖലയുമാണ്. റഷ്യയുടെ വനമേഖലയുടെ മാത്രം വലുപ്പം ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരും.
ഗ്രീഷ്മകാലം ആയതിനാൽ മഞ്ഞിന്റെ കട്ടിയുള്ള പുതപ്പുമാറ്റി പുറത്തെത്തിയ ജീവന്‍റെ പുതുനാമ്പുകളായ പുൽക്കൊടികളും പൈൻമരക്കാടുകളും നിറഞ്ഞ് മിക്കയിടങ്ങളും ഹരിതാഭമാണ്. എന്നാൽ, അപൂർവം ചിലയിടങ്ങളിൽ മുമ്പുണ്ടായിരുന്ന കാട്ടുതീയുടെ അവശേഷിപ്പുകളും കാണാം.

ലേഖകൻ വിന്റർ പാലസിലെ ലൈബ്രറിയിൽ
‘ട്രാൻസ് സൈബീരിയൻ’
സൈബീരിയയിലെ ജനസംഖ്യയുടെ ഭൂരിപക്ഷവും ‘ട്രാൻസ് സൈബീരിയൻ’ റെയിൽവേ ലൈനിനോട് ചേർന്നാണ് ജീവിക്കുന്നത്. പൊതുവിൽ ജനസംഖ്യ കുറവാണ്. ഒരുപക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ റഷ്യൻ സർക്കാറിന്റെ നാടുകടത്തൽ കേന്ദ്രമായി മാറിയതിനെ തുടർന്നാകാം അൽപമെങ്കിലും ജനസംഖ്യാ വർധന ഇവിടെ ഉണ്ടായത്.
എട്ടു ലക്ഷത്തോളം പേരാണ് അന്ന് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടത്. പൊതുവെ വഴിയിൽ ആളുകളെ ഒന്നും പുറത്തുകാണില്ല. കാലാവസ്ഥയും ജനസംഖ്യ കുറവുമാണ് കാരണം.
ട്രെയിൻ യാത്രികരിൽ അധികവും മോസ്കോ എന്ന മഹാനഗരത്തിൽ ജോലിചെയ്ത് അവധിക്കായി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന സാധാരണക്കാരാണ്.

സെന്‍റ് പീറ്റേഴ്സ്ബർഗിൽ പേർഷ്യൻ-മധ്യേഷ്യൻ ശൈലിയിൽ നിർമിച്ച മസ്ജിദ്
കൂട്ടുകൂടുന്ന മനുഷ‍്യർ
പൊതുവെ ശാന്ത സ്വഭാവമുള്ളവരാണ് റഷ്യക്കാർ. പെട്ടെന്നുതന്നെ സൗഹൃദത്തിലാവുന്നു. നാലു ദിവസത്തോളം നീളുന്ന ട്രെയിൻ യാത്രയിൽ രണ്ടുതവണ മാത്രമാണ് ട്രെയിനിലെ പാൻട്രിയിൽനിന്ന് ഭക്ഷണം കഴിച്ചത്. ബാക്കി സമയത്തെല്ലാം സഹയാത്രികരായ പ്രദേശവാസികളുടെ സ്നേഹ സൽക്കാരം സ്വീകരിച്ചു.
യാത്രയിലുടനീളം ഏതാണ്ട് ഒരേ ഭൂപ്രകൃതിയാണെങ്കിലും സഹയാത്രികയുടെ കഥകളും സൗഹൃദ സംഭാഷണങ്ങളും ബാക്കി സമയങ്ങളിൽ പുസ്തക വായനയും കൂടിയായപ്പോൾ ദീർഘമായ ട്രെയിൻ യാത്രയിൽ ഒട്ടും മടുപ്പ് തോന്നിയില്ല.

സെന്‍റ് പീറ്റേഴ്സ്ബർഗിൽ മൊസൈക് കൊണ്ട് അലങ്കരിച്ച ചർച്ച്
‘ലേക്ക് ബേക്കൽ’
ഭൂരിഭാഗം നദികളും തടാകങ്ങളും ഉൾപ്പെടുന്ന സൈബീരിയയിൽ ലോകത്തെ ശുദ്ധജലത്തിന്റെ 25 ശതമാനം സംഭരിക്കപ്പെട്ടിരിക്കുന്നു. അതിൽതന്നെ 20 ശതമാനം ശുദ്ധജലം ‘ലേക്ക് ബേക്കൽ’ എന്ന മഹാ തടാകമാണ് വഹിക്കുന്നത്.
ആ തടാകമാണ് സൈബീരിയയിലെ എന്‍റെ പ്രധാന ലക്ഷ്യം.ലോകത്തിലെ ഏറ്റവും ആഴമേറിയതും വലുപ്പമേറിയതും കൂടുതൽ ശുദ്ധജലം നിറഞ്ഞതുമായ തടാകത്തിന്റെ തീരത്തുകൂടി ഞാൻ നടന്നു. മഞ്ഞുകാലത്തു തടാകത്തിലെ ജലം ഐസ് പാളികളാൽ പൊതിയും.
ഇപ്പോൾ വേനലിലും അതിലെ വെള്ളത്തിന് അതികഠിന തണുപ്പാണ്. അവിടെനിന്ന് ‘ഇർക്കുട്സ്ക്’ എന്ന സൈബീരിയൻ പട്ടണത്തിലെ ചില മ്യൂസിയങ്ങളും ചർച്ചുകളും മസ്ജിദും മറ്റും സന്ദർശിച്ചു.
അങ്ങനെ ഒരു സൈബീരിയൻ സ്വപ്നത്തെ യാഥാർഥ‍്യമാക്കി തിരികെ മോസ്കോയിലേക്ക് പറന്നു. ആറര മണിക്കൂർ നീളുന്ന, വ്യത്യസ്ത ടൈം സോണുകൾ കവർ ചെയ്തുള്ള ദീർഘമായ വിമാനയാത്ര.
മോസ്കോ
മോസ്കോ ഒരു മഹാനഗരമാണ്. റഷ്യയുടെ രാഷ്ട്രീയ-സാമ്പത്തിക തലസ്ഥാനം. അനേകം പോരാട്ടങ്ങൾക്കും ലോകമഹായുദ്ധം ഉൾപ്പെടെയുള്ള പല യുദ്ധങ്ങൾക്കും പലവിധ രാഷ്ട്രീയ സംഭവവികാസങ്ങൾക്കും സാക്ഷിയായ നഗരം. തോക്താമിഷനെയും നെപ്പോളിയനെയും പോലുള്ള യുദ്ധവീരന്മാരാൽ നഗരം കീഴടക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അതിരൂക്ഷമായ കാലാവസ്ഥയുടെ ആനുകൂല്യത്താൽ ഹിറ്റ്ലറെ പോലും യുദ്ധത്തിൽ മുട്ടുകുത്തിച്ച നഗരം.
ക്രെംലിനും റെഡ് സ്ക്വയറും സെന്റ് ബേസിൽ കത്തീഡ്രലും തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങളും മോസ്ക നദിയും ഈ നഗരത്തിന്‍റെ പ്രൗഢി വർധിപ്പിക്കുന്നു. ചരിത്രത്തെയും കലയെയും സ്നേഹിക്കുന്നവർക്കായി നൂറുകണക്കിന് മ്യൂസിയങ്ങളുണ്ടിവിടെ.
ദിനോസറുകളുടെ ഫോസിലുകൾ വരെയുള്ള പാലിയെന്റോളജിക്കൽ മ്യൂസിയം, പഴയ സോവിയറ്റ് കാലത്തെ ബഹിരാകാശ ദൗത്യത്തിന്റെ കഥ പറയുന്ന മ്യൂസിയം ഓഫ് കോസ്‌മോനോട്ടിക്സ് എന്നിവയാണ് മോസ്കോയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മ്യൂസിയങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്നും മോസ്കോയിലാണ്. അതിനാൽ നഗര യാത്രകൾക്ക് ചെലവ് കുറവാണ്. ഞാൻ പോയ ദിവസങ്ങളിൽ, നാസി ജർമനിയെ തോൽപിച്ച വിജയ ദിവസത്തിന്റെ 80ാം വാർഷികാഘോഷം നടക്കുകയായിരുന്നു.
ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് മരിച്ച പട്ടാളക്കാരുടെ മക്കളും കൊച്ചുമക്കളും ബന്ധുക്കളും നഗരത്തിൽ ഒത്തുകൂടി അവരെ സ്മരിക്കുന്നു. സഞ്ചാരികൾക്കും വഴിപോക്കർക്കുമായി പ്രായമുള്ള സ്ത്രീകൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നു. രാജ്യസ്നേഹം തുളുമ്പുന്ന കവിതകളും ഗാനങ്ങളും ചിലർ ആലപിക്കുന്നു.
അല്ലയോ മോസ്കോ, നീയൊരു മഹാനഗരം തന്നെ… എത്ര കണ്ടാലും കാഴ്ചകൾ അവസാനിക്കാത്ത ഒരു മഹാനഗരം…
സെന്റ് പീറ്റേഴ്സ്ബർഗ്
നേവാനദിക്കരയിലെ ഒരു രാജ നഗരം. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രൗഢമായ കെട്ടിടങ്ങൾ, ചരിത്രസ്മാരകങ്ങൾ, രാജവീഥികൾ, കത്തീഡ്രലുകൾ എല്ലാം കൂടി ചേർന്ന് സെന്റ് പീറ്റേഴ്സ്ബർഗിനെ ഒരു രാജനഗരത്തിന്റെ പ്രൗഢിയിൽ ഇപ്പോഴും നിലനിർത്തുന്നു. സാർ ചക്രവർത്തിയായിരുന്ന പീറ്റർ ദി ഗ്രേറ്റാണ് സെന്‍റ് പീറ്റേഴ്സ്ബർഗിനെ റഷ്യയുടെ തലസ്ഥാനമാക്കുന്നതും രാജനഗരമായി വളർത്തിയെടുക്കുന്നതും.
ഇവിടത്തെ എന്‍റെ പ്രധാന ലക്ഷ്യം ‘സ്റ്റേറ്റ് ഹെമിത്തേജ് മ്യൂസിയം’ ആണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയം. 30 ലക്ഷത്തിലധികം പ്രദർശന വസ്തുക്കളുള്ള, ലോകത്തിലെ ഏറ്റവും കൂടുതൽ പെയിന്‍റിങ്ങുകളുടെ ശേഖരമുള്ള മ്യൂസിയം. അത് മുഴുവൻ കണ്ടുതീർക്കാൻ മ്യൂസിയത്തിനകത്തുകൂടി ഉദ്ദേശം 24 കിലോമീറ്ററോളം നടക്കണം.
മ്യൂസിയത്തിലെ ഓരോ വസ്തുവും കാണാൻ ഒരു മിനിറ്റ് എടുത്താൽ 30 ലക്ഷം വസ്തുക്കൾ കാണാൻ എത്ര സമയം വേണ്ടി വരും എന്നാലോചിച്ചു നോക്കൂ. ഡാവിഞ്ചിയുടെ പെയിന്‍റിങ് മുതൽ ഈജിപ്ഷ്യൻ മമ്മി വരെ അവിടെയുണ്ട്. ഇറ്റാലിയൻ, തുർക്കിഷ്, ഗ്രീക്ക്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഡച്ച് തുടങ്ങി ലോകത്തിലെ തന്നെ ഒട്ടുമിക്ക സാമ്രാജ്യങ്ങളുടെയും കലാവസ്തുക്കൾ, നാഗരികതയുടെ ശേഷിപ്പുകൾ, ശിൽപങ്ങൾ എന്തിനേറെ ലോകത്തിലെ ഒട്ടുമിക്ക പൗരാണികവും ആധുനികവുമായ നാണയങ്ങളുടെ വമ്പൻ ശേഖരം. അതിൽ പഴയ തിരുവിതാംകൂർ രാജ്യത്തെ നാണയം വരെയുണ്ട്. മ്യൂസിയം തുറന്നത് മുതൽ അടക്കുന്നതുവരെ ഞാൻ അതിനുള്ളിലൂടെ നടന്നു. എന്നിട്ടും ഒന്ന് ഓടിച്ചു കണ്ടുതീർക്കാൻ പോലുമായില്ല.
അടുത്ത ദിവസം സെന്റ് പീറ്റേഴ്സ്ബർഗിലെ കോട്ടയും ഏതാനും ചരിത്രസ്മാരങ്ങളും മധ്യേഷ്യൻ ശൈലിയിൽ നിർമിച്ച നീല നിറത്തിൽ മനോഹരമായ മസ്ജിദും പോയിക്കണ്ടു.
യാത്രാനുഭവങ്ങൾ, യാത്രയിൽ ലഭിച്ച സൗഹൃദങ്ങൾ എന്നിവ വാക്കുകൾകൊണ്ട് വർണിക്കുന്നതിനേക്കാൾ മനോഹരമാണ്. ധ്രുവപ്രദേശങ്ങളും പസഫിക് സമുദ്ര തീരങ്ങളുമുൾപ്പെടെ പിന്നീട് കാണാൻ ബാക്കിവെച്ച മോസ്കോയിലെയും സെന്റ് പീറ്റേഴ്സ്ബർഗിലെയും കാഴ്ചകൾ കാണാൻ ഒരിക്കൽ കൂടി റഷ്യ എന്ന മഹാരാജ്യത്ത് വരണമെന്നാഗ്രഹിച്ച് 11 ദിവസത്തെ യാത്ര പൂർത്തിയാക്കി പാതിമനസ്സോടെ ഖത്തറിലെ ജോലിത്തിരക്കിലേക്ക് പറന്നു.