
അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യൻ യുവനിര സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ 33.3 ഓവറിനുള്ളിൽ ലക്ഷ്യം കണ്ട് സെമിയിലെത്താൻ ശ്രമിച്ച പാകിസ്ഥാന്, ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം തിരിച്ചടിയായി. ഇതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം ഇന്ത്യയും സെമി പോരാട്ടത്തിന് യോഗ്യത നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസാണ് എടുത്തത്. 98 പന്തിൽ 68 റൺസെടുത്ത വേദാന്ത് ത്രിവേദിയുടെ കരുത്തുറ്റ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വൈഭവ് സൂര്യവംഷി (30) മികച്ച തുടക്കം നൽകിയെങ്കിലും ക്യാപ്റ്റൻ ആയുഷ് മാത്രെ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് കനിഷ് ചൗഹാനും ഖിലൻ പട്ടേലും ചേർന്നാണ് സ്കോർ ഉയർത്തിയത്. പാക് നിരയിൽ അബ്ദുൾ സുബ്ഹാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Also Read: ജോകോവിച്ചിന്റെ സാമ്രാജ്യം തകർന്നു! മെൽബണിൽ അൽകാരസ് വിപ്ലവം; 87 വർഷത്തെ റെക്കോർഡ് ഇനി പഴങ്കഥ
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഹെനിൽ പട്ടേൽ തുടക്കത്തിലേ പ്രഹരമേൽപ്പിച്ചു. അപകടകാരിയായ സമീർ മിൻഹാസിനെ (9) പുറത്താക്കി ഹെനിൽ ഇന്ത്യക്ക് മുൻതൂക്കം നൽകി. ഹംസ സഹൂറും ഉസ്മാൻ ഖാനും ചേർന്ന് പാകിസ്ഥാനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും 17 ഓവറിൽ 88 റൺസിലെത്തിയ ശേഷം ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകളും വിജയപ്രതീക്ഷയും ഒരുപോലെ അവസാനിച്ചു.
The post പാകിസ്ഥാനെ തകർത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെമിയില്‍ appeared first on Express Kerala.









