
യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തിയ എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിന്റെ അറ്റകുറ്റപ്പണികളും യോഗ്യതാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്ന ‘എയർവോർത്തീനസ് റിവ്യൂ സർട്ടിഫിക്കറ്റ്’ ഇല്ലാതെ എയർബസ് എ320 വിമാനം എട്ടുതവണ സർവീസ് നടത്തിയതിനാണ് ഈ നടപടി. മുൻപ് വിസ്താരയുടെ ഭാഗമായിരുന്ന ഈ വിമാനം കഴിഞ്ഞ നവംബർ 24-നും 25-നും ഇടയിൽ ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾക്കിടയിലാണ് സർവീസ് നടത്തിയത്.
സുരക്ഷാ രേഖകൾ ഇല്ലാതെ വിമാനം പറത്തിയത് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡിജിസിഎ നിയമപരമായ ഏറ്റവും ഉയർന്ന പിഴ തന്നെ ചുമത്തിയത്. ഫെബ്രുവരി 5-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 30 ദിവസത്തിനുള്ളിൽ എയർ ഇന്ത്യ പിഴയൊടുക്കേണ്ടതുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിൽ എയർ ഇന്ത്യയും വിസ്താരയും ലയിച്ചതിന് ശേഷമുള്ള വലിയൊരു വീഴ്ചയായിട്ടാണ് വ്യോമയാന മേഖല ഈ സംഭവത്തെ വിലയിരുത്തുന്നത്.
The post എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ; സർട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തിയത് എട്ടുതവണ appeared first on Express Kerala.








