
തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാർ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് വിറ്റ സംഭവത്തിൽ രണ്ട് യുവാക്കളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പാൽക്കുളങ്ങര സ്വദേശി ഉണ്ണി (24), വൈക്കം സ്വദേശി ജിനു ബേബി (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച പത്തനംതിട്ട സ്വദേശിയായ ബാർ ജീവനക്കാരന്റെ ബൈക്കാണ് ഇവർ കവർന്നത്.
ഒന്നാം പ്രതിയായ ഉണ്ണി ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് ബൈക്കിന്റെ ലോക്ക് പൊട്ടിച്ച് വാഹനം പുറത്തേക്ക് ഉരുട്ടിക്കൊണ്ടു വരികയായിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ, പെട്രോൾ തീർന്നുപോയി, അതുകൊണ്ട് ഉരുട്ടിക്കൊണ്ടുപോവുകയാണ് എന്ന് മറുപടി നൽകി കടന്നുകളഞ്ഞു. തുടർന്ന് കിഴക്കേക്കോട്ടയിൽ വെച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് 2500 രൂപയ്ക്ക് ഉണ്ണി ബൈക്ക് കൈമാറുകയായിരുന്നു.
Also Read: കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടൽ; വരനെ ഭീഷണിപ്പെടുത്തി വധുവിനെ തട്ടിക്കൊണ്ടുപോയി മുൻകാമുകൻ
വാഹനം കൈപ്പറ്റിയ ജിനു ബേബി, അട്ടക്കുളങ്ങര ഭാഗത്തുവെച്ച് വാഹനത്തിന്റെ യന്ത്രഭാഗങ്ങൾ പൊളിച്ച് വേർതിരിച്ച് കഷണങ്ങളാക്കി മാറ്റി. തുടർന്ന് ഈ സ്ക്രാപ്പുകൾ ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. രണ്ടാം പ്രതിയായ ജിനു ബേബി എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
The post തിരുവനന്തപുരത്ത് ബാർ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ appeared first on Express Kerala.









