
താൻ ഒരു കാർക്കശ്യക്കാരനായ നേതാവാണെന്ന വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബോധപൂർവ്വമായ ബ്രാൻഡിംഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം. മനുഷ്യസഹജമായ പല ഭാവങ്ങൾ തനിക്കുണ്ടെങ്കിലും തന്റെ ക്ഷോഭിച്ച ഭാവങ്ങൾ മാത്രം വാർത്തകളിൽ നൽകാനാണ് മാധ്യമങ്ങൾക്ക് താൽപ്പര്യമെന്നും, സമാധാനപരമായ മറ്റ് ഭാവങ്ങളെ അവർ ബോധപൂർവ്വം ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെക്കുറിച്ച് വരുന്ന വാർത്തകളിൽ താൻ ഒരിക്കലും വ്യാകുലപ്പെടാറില്ലെന്നും അത് സ്വാഭാവികമായ ഒന്നായി മാത്രമേ കാണുന്നുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള രാഷ്ട്രീയ എതിർപ്പാണ് തനിക്കെതിരെ വാർത്തകളായി വരുന്നത്. അത്തരം വാർത്തകൾ നൽകുന്നവരോട് തനിക്ക് യാതൊരു ഈർഷ്യയുമില്ല. വാർത്തകളുടെ പേരിൽ ഇതുവരെ ഒരു മാധ്യമ മാനേജ്മെന്റിനെയും താൻ തിരുത്താൻ വിളിച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു.
വിവാദമായ സിംഗപ്പൂർ യാത്രയെക്കുറിച്ചും മുഖ്യമന്ത്രി മനസ്സ് തുറന്നു. ലാവലിൻ വിവാദങ്ങൾക്കിടയിൽ വൈദ്യുതി മന്ത്രിസ്ഥാനം രാജിവച്ച ശേഷമായിരുന്നു കുടുംബത്തോടൊപ്പം ആ യാത്ര നടത്തിയത്. താൻ ഏറെ ആസ്വദിച്ച ആ യാത്രയെക്കുറിച്ച് പിന്നീട് വലിയ കഥകൾ പ്രചരിച്ചുവെങ്കിലും അന്നും ഇന്നും അതിൽ തനിക്ക് വിഷമമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തന്റെ ആത്മകഥ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും പിണറായി വിജയൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.
The post “ഞാനൊരു കാർക്കശ്യക്കാരനല്ല, അത് മാധ്യമങ്ങൾ ഉണ്ടാക്കിയ ബ്രാൻഡിംഗ്”: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.







