
ഇസ്രയേലുമായി ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെ 48 ഉന്നത നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, ഈ രൂക്ഷമായ സൈനിക നടപടികൾക്കിടയിലും സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും ട്രംപ് നൽകി. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചർച്ചകൾക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായു ട്രംപ് വ്യക്തമാക്കി.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ തിരിച്ചടിയിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ട വിവരം അമേരിക്ക ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അമേരിക്ക അറിയിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ച ശേഷം അമേരിക്കൻ സൈനികർക്ക് ജീവഹാനി സംഭവിക്കുന്നത് ഇതാദ്യമായാണ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന വിവിധ ആക്രമണങ്ങളിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Also Read: ‘കടലിടുക്ക് അടയ്ക്കില്ല’; പ്രഖ്യാപനവുമായി ഇറാൻ, എങ്കിലും നീക്കം നിലച്ച് എണ്ണക്കപ്പലുകൾ
ഇതിനിടെ, അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളിക്കളഞ്ഞു. ഇറാന്റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ സുരക്ഷിതമാണെന്നും അമേരിക്ക അറിയിച്ചു. ഇറാൻ ഉന്നത നേതൃത്വത്തിന്റെ വധവും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മേഖലയെ വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിച്ചെങ്കിലും, ട്രംപ് മുന്നോട്ടുവെച്ച ചർച്ചാ സാധ്യതകൾ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം.
The post ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക appeared first on Express Kerala.









