
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം തുടങ്ങുന്നു. കപ്പൽ ഗതാഗതം, ഇന്ധന കൈമാറ്റം, ഭക്ഷ്യവിതരണം എന്നിവയ്ക്കായി ഈ പാത ഉപയോഗിക്കുന്ന രാജ്യങ്ങളിൽ നിന്ന് നിശ്ചിത തുക ഈടാക്കാനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലാണെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
യുദ്ധാനന്തരം ഹോർമുസ് കടലിടുക്കിൽ പുതിയ ഗതാഗത നിയമങ്ങൾ നിലവിൽ വരുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. പ്രധാനമായും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കം. തങ്ങളുടെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ആഗോള തലത്തിൽ നയതന്ത്ര സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ലക്ഷ്യമിടുന്നത്.
Also Read: ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ
ലോകത്തിലെ എണ്ണ കയറ്റുമതിയുടെ ജീവനാഡിയാണ് ഹോർമുസ് കടലിടുക്ക്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പെട്രോളിയം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ഈ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇവിടെ നിന്നുള്ള കയറ്റുമതിയുടെ 80 ശതമാനവും ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഫെബ്രുവരി മുതൽ ഇരുപതോളം കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, പുതിയ ടോൾ കൂടി ഏർപ്പെടുത്തുന്നത് ഇൻഷുറൻസ് നിരക്കുകൾ വർദ്ധിക്കാനും ഇന്ധനവില കുതിച്ചുയരാനും കാരണമാകും.
ഇറാന്റെ ഈ നീക്കം ആഗോള വിതരണ ശൃംഖലയെ തകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചരക്ക് നീക്കത്തിനുള്ള ചെലവ് വർദ്ധിക്കുന്നത് ആഗോളതലത്തിൽ വിലക്കയറ്റത്തിന് ഇടയാക്കിയേക്കാം. അമേരിക്കയും ഇസ്രയേലുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഹോർമുസിലെ ഈ പുതിയ നീക്കം പശ്ചിമേഷ്യൻ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കും.
The post ഹോർമുസിൽ ‘കടൽ ടോൾ’; ഇന്ധനവില കുതിച്ചുയരുമോ? ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി ഇറാൻ്റെ നീക്കം appeared first on Express Kerala.








