
അഞ്ച് ആഴ്ച പിന്നിടുന്ന അമേരിക്ക-ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ സേന. ഇസ്ഫഹാൻ മേഖലയിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് (ഐആർജിസി) അവകാശപ്പെട്ടു. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എ-10 വിമാനവും തകർത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഡ്രോൺ തകർന്ന വാർത്തയോട് അമേരിക്ക പ്രതിരോധവകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ രണ്ട് അമേരിക്കൻ വിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടിരുന്നതിൽ ഒന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു.
യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് അമേരിക്കൻ പൈലറ്റുള്ള ഒരു പോർവിമാനം ഇറാൻ വീഴ്ത്തുന്നത്. എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ എന്ന അത്യാധുനിക വിമാനമാണ് തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ അമേരിക്കൻ സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അമേരിക്കൻ സൈന്യം ഇറാനെ പൂർണ്ണമായും നശിപ്പിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് 48 മണിക്കൂർ തികയുന്നതിന് മുൻപാണ് അമേരിക്കയ്ക്ക് ഈ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.
Also Read: ഇറാഖിന് ശേഷം ആദ്യമായി അമേരിക്കൻ ചിറകരിഞ്ഞ് ഇറാൻ; ചരിത്രം തിരുത്തി പേർഷ്യൻ കരുത്ത്!
അമേരിക്കൻ പൈലറ്റിനെ കാണാതായ സംഭവത്തിൽ കടുത്ത പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രംഗത്തെത്തി. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് വന്ന അമേരിക്ക, ഇപ്പോൾ തങ്ങളുടെ പൈലറ്റുമാരെ ആരെങ്കിലും കണ്ടോ എന്ന് ചോദിക്കുന്ന ഗതികേടിലേക്ക് തരംതാഴ്ന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം, വിമാനം വെടിവെച്ചിട്ട സംഭവം ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ തടസ്സപ്പെടുമെന്ന വാദങ്ങൾ തള്ളിയ ട്രംപ് സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് നൽകുന്നത്.
The post കനത്ത തിരിച്ചടി; അമേരിക്കൻ ഡ്രോണും പോർവിമാനവും ഇറാൻ വെടിവെച്ചിട്ടു appeared first on Express Kerala.







