
ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ ഭീഷണിക്ക് കടുത്ത പരിഹാസവുമായി ഇറാൻ രംഗത്തെത്തി. കടലിടുക്ക് തടയാൻ അമേരിക്കയ്ക്ക് യാതൊരു ശേഷിയുമില്ലെന്നും, ശക്തിയുണ്ടായിരുന്നുവെങ്കിൽ അമേരിക്കൻ പടക്കപ്പലുകൾ ഭയന്ന് പിന്മാറില്ലായിരുന്നുവെന്നും ഇറാൻ സുരക്ഷാ കൗൺസിൽ അംഗത്തെ ഉദ്ധരിച്ച് പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ അമേരിക്കൻ കപ്പലുകളെ കടലിൽ മുക്കുമെന്ന് രാജ്യം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോപ്പിനെതിരെ നടത്തിയ വിവാദ പ്രസ്താവനയെ ഇറാൻ പ്രസിഡന്റ് ശക്തമായി അപലപിച്ചു. അതേസമയം, മേഖലയിൽ സംഘർഷം മുറുകുന്നതിനിടെ നിർണ്ണായക ഇടപെടലുമായി ഖത്തർ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിനെ വിലപേശലിനുള്ള ഉപാധിയായി ഉപയോഗിക്കരുതെന്ന് ഇറാനോട് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ നിർദ്ദേശിച്ചു.
ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് അമേരിക്ക കർശന നോട്ടീസ് നൽകിത്തുടങ്ങി. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നാണ് അമേരിക്കൻ നിലപാട്. ഇതിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുകെ മാരിടൈം ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
Also Read: ഹോർമുസിൽ ഇറാന്റെ കരുത്ത്! അമേരിക്കൻ യുദ്ധക്കപ്പലിനെ തടയുന്ന ദൃശ്യങ്ങൾ പുറത്ത്!
പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാനെ സാമ്പത്തികമായി തളർത്താൻ ട്രംപ് ഭരണകൂടം കടുത്ത നീക്കങ്ങളിലേക്ക് കടന്നത്. ഇറാൻ കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ മേഖലയിലെ മുഴുവൻ ഗതാഗതവും ഉപരോധിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്കയുടെ ഉപരോധം പൂർണ്ണതോതിൽ നിലവിൽ വരുന്നതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതയിൽ സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും സാധ്യത ഏറുകയാണ്.
The post “ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ appeared first on Express Kerala.








