
ന്യൂദല്‍ഹി: 2026 ലെ ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് സഞ്ജു സാംസണെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ, മത്സരാർത്ഥികളിൽ സഹതാരവും പ്രീമിയം പേസറുമായ ജസ്പ്രീത് ബുംറയെ മറികടന്നാണ് മലയാളി താരം അവാർഡ് നേടിയത്. ന്യൂസീലൻഡ് ഓൾ റൗണ്ടർ മെലി കെർ വനിതാ വിഭാഗത്തിൽ പുരസ്കാരം നേടി.
ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സഞ്ജു സാംസണിന് അവാർഡ് ലഭിക്കുന്നത്. ബഹുമതി സ്വീകരിച്ച ശേഷം സംസാരിക്കവെ, തന്റെ കരിയറിലെ അവിശ്വസനീയമായ ഒരു അനുഭവമാണിതെന്ന് താരം പറഞ്ഞു.
“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരാൻ കഴിഞ്ഞത് യഥാർത്ഥത്തിൽ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു,” സാംസൺ പറഞ്ഞു.
“ആ നിമിഷത്തിന്റെ മഹത്വം പൂർണ്ണമായും ഉൾക്കൊള്ളാൻ കുറച്ച് സമയമെടുത്തു. ഇന്ത്യൻ ക്രിക്കറ്റിന് ഇത് ആവേശകരമായ ഒരു യുഗമാണ്, എല്ലായിടത്തുമുള്ള അപാരമായ പ്രതിഭകളുണ്ട്. എനിക്ക് ലഭിച്ച അവസരങ്ങൾക്കും എന്റെ ടീമംഗങ്ങളിൽ നിന്നും പരിശീലക സ്റ്റാഫിൽ നിന്നുമുള്ള വിശ്വാസത്തിനും പിന്തുണയ്‌ക്കും ഞാൻ നന്ദിയുള്ളവനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Iconic performer from India’s #T20WorldCup winning campaign named as the ICC Men’s Player of the Month for March 2026
Find out the winner
https://t.co/tduKXz1PLY pic.twitter.com/WNKAfEfdz7
— ICC (@ICC) April 14, 2026
ടി20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറിയിരുന്നു.
ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു ഫിനിഷ് ചെയ്തത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 എന്ന മികച്ച ശരാശരിയിൽ 321 റൺസ് അദ്ദേഹം സ്കോർ ചെയ്തു.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസിലൻഡിനെതിരായ ഫൈനലിലും 89 റൺസ് വീതം നേടി. ലോകകപ്പിലെ വെടിക്കെട്ട് ബാറ്റിംഗും സ്ഥിരതയുമാണ് താരത്തിന് കരിയറിലെ ആദ്യ ഐസിസി പുരസ്‌കാരം നേടിക്കൊടുത്തത്.
നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി പ്രകടനവുമായി സഞ്ജു തിളങ്ങിയിരുന്നു.










