
ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ നിരീക്ഷണവും നിയന്ത്രണവും മേഖലയിൽ ശാശ്വതമായ സമാധാനം കൈവരിക്കുന്നത് വരെ തുടരുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രഖ്യാപിച്ചു. നാവിക ഉപരോധം പോലുള്ള നടപടികൾ വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നും അത്തരം സാഹചര്യമുണ്ടായാൽ കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. നേരത്തെ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ഹോർമുസ് തുറന്നിരുന്നെങ്കിലും, അമേരിക്ക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് 24 മണിക്കൂറിനകം വീണ്ടും അടച്ചിരുന്നു.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങളും ഇറാൻ വെളിപ്പെടുത്തി. സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾക്ക് സമ്മതിച്ചതെങ്കിലും, ഇറാൻ തള്ളിക്കളഞ്ഞ അധിക ആവശ്യങ്ങൾ അമേരിക്ക ഉന്നയിച്ചതാണ് ആദ്യഘട്ട ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, പാകിസ്ഥാൻ വഴി ലഭിച്ച പുതിയ നിർദ്ദേശങ്ങൾ നിലവിൽ പരിശോധിച്ചുവരികയാണെന്നും രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും ഇറാൻ സൂചിപ്പിച്ചു.
സയണിസ്റ്റ് ഭരണകൂടം ലെബനനിലെ വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിക്കുന്നില്ലെങ്കിൽ, ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് മാത്രമായി നിശ്ചിത പാതകളിലൂടെ തുറന്നുകൊടുക്കാൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു. എന്നാൽ ശത്രുരാജ്യങ്ങളുടെ സൈനിക കപ്പലുകൾക്കോ യുദ്ധക്കപ്പലുകൾക്കോ പ്രവേശനമുണ്ടാകില്ല. പേർഷ്യൻ ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കുള്ള ലോജിസ്റ്റിക്‌സ് സഹായം ഈ കടലിടുക്ക് വഴി നീങ്ങുന്നത് ഇറാന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ കൃത്യമായ മേൽനോട്ടം തുടരുമെന്നും സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.
Also Read: ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു
കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കായി കടുത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. കപ്പലുകളുടെ പൂർണ്ണമായ വിവരങ്ങൾ കൈമാറണം, ഇറാന്റെ ചട്ടങ്ങൾക്കനുസരിച്ചുള്ള യാത്രാ സർട്ടിഫിക്കറ്റുകൾ നേടണം, നിശ്ചയിച്ചിട്ടുള്ള പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. കൂടാതെ സുരക്ഷാ, പരിസ്ഥിതി സേവനങ്ങൾക്കായി നിശ്ചിത ഫീസ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നും ഇറാൻ ഊന്നിപ്പറയുന്നു.
അതേസമയം, ഇറാനുമായി വളരെ നല്ല രീതിയിലുള്ള സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ഇറാൻ ഇപ്പോൾ കുറച്ചുകൂടി ‘സുന്ദരമായി’ പെരുമാറുന്നുണ്ടെന്നും അദ്ദേഹം ഓവൽ ഓഫീസിൽ പറഞ്ഞു. എന്നാൽ, ഹോർമുസ് അടച്ചുകൊണ്ട് അമേരിക്കയെ ബ്ലാക്ക്‌മെയിൽ ചെയ്യാമെന്ന് ഇറാൻ കരുതേണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കാനുള്ള ഡിപ്ലോമാറ്റിക് നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് ഇത് നൽകുന്ന സൂചന.
The post യുദ്ധം അവസാനിക്കും വരെ ഹോർമുസിൽ നിയന്ത്രണം; പ്രഖ്യാപനവുമായി ഇറാൻ appeared first on Express Kerala.









