
ഒൻപത് വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ന്യായീകരിച്ച പാകിസ്ഥാൻ ഇമാമിനെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രാജ്യത്തുനിന്ന് പുറത്താക്കി. ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ‘റീട്ടെ 4’ ലെ ‘ഫ്യൂരി ദാൽ കോറോ’ എന്ന പരിപാടിയിൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് 25-കാരനായ ഇമാം അലി കാഷിഫിന്റെ വിവാദ പരാമർശങ്ങൾ പുറത്തുവന്നത്. മതവിദ്യാർത്ഥിയായി വേഷംമാറിയെത്തിയ റിപ്പോർട്ടറോട് സംസാരിക്കവെ, ഒൻപത് വയസ്സുള്ള പെൺകുട്ടികളെ 40 വയസ്സുള്ള പുരുഷന്മാർക്ക് വിവാഹം കഴിച്ചുനൽകുന്നതിൽ തെറ്റില്ലെന്നും ആർത്തവം ആരംഭിച്ച പെൺകുട്ടികൾ വിവാഹത്തിന് യോഗ്യരാണെന്നും ഇമാം അവകാശപ്പെട്ടിരുന്നു.
ഇമാമിന്റെ പരാമർശം വലിയ പൊതുജനരോഷത്തിന് കാരണമായതോടെ പ്രധാനമന്ത്രി ജോർജിയ മെലോണി നേരിട്ട് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ബ്രെസിയ പോലീസ് കമ്മീഷണർ പൗലോ സാർട്ടോറി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിക്ക് ശുപാർശ ചെയ്തു. ഇമാമിന്റെ നിലപാടുകൾ പൊതുക്രമസമാധാനത്തിന് വിരുദ്ധവും അപകടകരവുമാണെന്ന് അധികൃതർ കണ്ടെത്തി. ആറ് വർഷമായി ഇറ്റലിയിൽ താമസിക്കുന്ന വ്യക്തിയാണെങ്കിലും ദേശീയ സുരക്ഷാ നിയമം മുൻനിർത്തിയാണ് ഇയാളെ നാടുകടത്താൻ ഉത്തരവിട്ടത്.
സമൂഹത്തിന് ഭീഷണിയാകുന്ന വിദേശ പൗരന്മാരെ പുറത്താക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമപ്രകാരം അലി കാഷിഫിനെ മിലാനിലെ മാൽപെൻസ വിമാനത്താവളം വഴി പാകിസ്ഥാനിലേക്ക് അയച്ചു. ശൈശവ വിവാഹത്തെയും സ്ത്രീ വിരുദ്ധ നിലപാടുകളെയും പരസ്യമായി ന്യായീകരിക്കുന്നത് ദേശീയ സുരക്ഷയ്ക്കും മൂല്യങ്ങൾക്കും ഭീഷണിയാണെന്ന ഉറച്ച നിലപാടാണ് ഇറ്റാലിയൻ സർക്കാർ സ്വീകരിച്ചത്. ഇസ്‌ലാമാബാദിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ട ഇയാൾക്ക് ഇനി ഇറ്റലിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ടാകും.
The post ശൈശവ വിവാഹത്തെ ന്യായീകരിച്ചു; പാക് ഇമാമിനെ നാടുകടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി appeared first on Express Kerala.







