
അമേരിക്കൻ ബാങ്കിങ് ഭീമനായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി സഹപ്രവർത്തകൻ രംഗത്ത്. ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഔദ്യോഗിക കരിയർ നശിപ്പിക്കുമെന്ന് ലോർണ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു.
2024-ന്റെ തുടക്കം മുതലാണ് പീഡനങ്ങൾ ആരംഭിച്ചതെന്ന് യുവാവ് കോടതിയെ അറിയിച്ചു. വംശീയ ചുവയുള്ള പരാമർശങ്ങൾ നടത്തിയ ലോർണ, പരാതിക്കാരന്റെ വീട്ടിലെത്തി ഭാര്യയെ അധിക്ഷേപിക്കാനും ലൈംഗികാതിക്രമത്തിന് മുതിരാനും ശ്രമിച്ചതായി ആരോപണമുണ്ട്. ‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നതായും പ്രമോഷൻ തടയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. നിലവിൽ 15 വർഷമായി ജെ.പി. മോർഗനിൽ ജോലി ചെയ്യുന്ന ലോർണ പദവിയിൽ തുടരുകയാണ്.
2025 മേയ് മാസത്തിൽ ബാങ്കിന് രേഖാമൂലം പരാതി നൽകിയിരുന്നെങ്കിലും ആഭ്യന്തര അന്വേഷണത്തിൽ ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നാണ് ജെ.പി. മോർഗൻ അധികൃതർ വ്യക്തമാക്കുന്നത്. പരാതിക്കാരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വസ്തുതകൾ ഹാജരാക്കിയില്ലെന്നുമാണ് ബാങ്ക് വക്താവിന്റെ വിശദീകരണം. എന്നാൽ സംഭവത്തെത്തുടർന്ന് താൻ മാനസികമായി തകർന്നുവെന്നും അർഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.
The post ‘ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി appeared first on Express Kerala.








