
ഗുവാഹത്തി: അസമിൽ ഹാട്രിക് വിജയം കുറിച്ച ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11:40-ന് ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളേജ് മൈതാനിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ എന്നിവർക്ക് പുറമെ വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തും.
പുതിയ മന്ത്രിസഭയിൽ പത്തൊമ്പതോളം മന്ത്രിമാരുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നൽകുന്ന സൂചന. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ആദ്യ മന്ത്രിസഭാ യോഗം ചേരും. തിരഞ്ഞെടുപ്പ് വേളയിൽ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനായിരിക്കും സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ അന്തിമ പട്ടിക സംബന്ധിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും. അസമിനെ ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ സർബാനന്ദ സോനോവാൾ പ്രതികരിച്ചു.
സംസ്ഥാന നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായാണ് ഹിമന്ത ബിശ്വ ശർമ്മയെ ബിജെപി തിരഞ്ഞെടുത്തത്. നിയമസഭയിലെ 126 സീറ്റുകളിൽ 102 എണ്ണവും നേടിയാണ് എൻഡിഎ അധികാരത്തിലെത്തുന്നത്. ഇതിൽ 82 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടിയപ്പോൾ, സഖ്യകക്ഷികളായ അസം ഗണ പരിഷദും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും പത്ത് സീറ്റുകൾ വീതം നേടി. അതേസമയം കേവലം 19 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്തുണ്ടായത്.
The post അസമിൽ ഹിമന്ത ബിശ്വ ശർമ്മ നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും appeared first on Express Kerala.









