കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് പിന്നാലെ സതീശന്റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം അദ്ദേഹത്തിന്റെ ഭക്ഷണ ഇഷ്ടങ്ങളും ശ്രദ്ധ നേടുകയാണ്. ഭക്ഷണപ്രിയനായ സതീശന് ഏറെ ഇഷ്ടമുള്ള കേരളീയ വിഭവമാണ് (V.D. Satheesan’s Favorite Food) മാമ്പഴ പുളിശ്ശേരി എന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതോടെ ആണ് ഇന്ത്യ ഒട്ടാകെയുള്ള ഭക്ഷണപ്രേമികൾ കേരളത്തിന്റെ ഈ പാരമ്പര്യ രുചി തേടിയിറങ്ങിയത്. ഓൺലൈനിലും സോഷ്യൽമീഡിയയിലും ഗൂഗിളിലുമെല്ലാം മാമ്പഴ പുളിശ്ശേരിയുടെ റെസിപ്പി തപ്പി ഇറങ്ങുകയാണ് ആളുകൾ.
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മാമ്പഴ പുളിശ്ശേരി തന്റെ ‘വീക്ക്നസ്’ ആണെന്ന് വിഡി സതീശൻ തന്നെ പറഞ്ഞിരുന്നു. സാധാരണയായി താൻ കുറച്ച് മാത്രമേ ചോറ് കഴിക്കാറുള്ളൂവെങ്കിലും, മാമ്പഴ പുളിശ്ശേരി ഒപ്പമുണ്ടെങ്കിൽ നിയന്ത്രണം നഷ്ടമാകുമെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. ബാല്യകാലം മുതൽ തന്നെ ഈ വിഭവത്തിന്റെ രുചി തന്റെ നാവിൽ നിറഞ്ഞുനിൽക്കുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചിരുന്നു.
‘അമ്മ ചന്ദ്രക്കരൻ മാങ്ങ ഉപയോഗിച്ചാണ് മാമ്പഴ പുളിശ്ശേരി തയ്യാറാക്കാറുണ്ടായിരുന്നത്. വീട്ടിൽ ധാരാളം ലഭിച്ചിരുന്ന ഈ മാങ്ങയാണ് പുളിശ്ശേരിക്ക് ഏറ്റവും അനുയോജ്യമെന്നാണ് കരുതപ്പെടുന്നത്. ഒഒരു ദിവസം തയ്യാറാക്കിയ പുളിശ്ശേരി രണ്ടുദിവസം വരെ വീട്ടിൽ സൂക്ഷിക്കാറുണ്ടായിരുന്നുവെന്നും അത്രയും ഇഷ്ടപ്പെട്ട വിഭവമായിരുന്നു’ എന്നായിരുന്നു വിഡി സതീശന്റെ വാക്കുകൾ.
കേരളത്തിന്റെ പാരമ്പര്യ രുചി
പഴുത്ത മാമ്പഴം, തൈര്, തേങ്ങ, മസാലകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന (Mambazha Pulissery Recipe) കേരളത്തിന്റെ പരമ്പരാഗത കറിയാണ് മാമ്പഴ പുളിശ്ശേരി. മധുരവും പുളിപ്പും ചെറുതായി കുരുമുളകിന്റെ രുചിയും ചേർന്ന ഈ വിഭവം ചോറിനൊപ്പം പ്രധാന കറിയായി ഉപയോഗിക്കുന്നു.
കേരളത്തിൽ വേനൽക്കാലം, മഴക്കാലത്തിന്റെ തുടക്കം എന്നിങ്ങനെ ധാരാളം മാങ്ങ ലഭിക്കുന്ന സമയത്താണ് ഇത് കൂടുതലായി ഉണ്ടാക്കുന്നത്. മാമ്പഴവും തേങ്ങയും തൈരും എല്ലാം വീട്ടിൽ എളുപ്പത്തിൽ ലഭ്യമായിരുന്ന കാലം മുതൽ ഈ വിഭവം കേരളീയ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്.
എങ്ങനെ തയ്യാറാക്കാം
ചെറിയ മധുരമുള്ള പഴുത്ത മാങ്ങകളാണ് പുളിശ്ശേരിക്ക് ഏറ്റവും നല്ലത്. ആദ്യം മാങ്ങ മഞ്ഞളും വെള്ളവും ചേർത്ത് വേവിക്കുന്നു. തുടർന്ന് തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് മാങ്ങയിൽ ചേർക്കുന്നു.
ശേഷം നന്നായി അടിച്ച തൈര് ചേർക്കും. തൈര് ചേർത്തതിന് ശേഷം കൂടുതൽ തിളപ്പിക്കാതിരിക്കുകയാണ് പ്രധാന കാര്യം. ഒടുവിൽ വെളിച്ചെണ്ണയിൽ കടുക്, ഉലുവ, കറിവേപ്പില, ഉണക്കമുളക് എന്നിവ വറുത്ത് താളിക്കുന്നു. ഈ താളിപ്പാണ് പുളിശ്ശേരിയുടെ യഥാർത്ഥ രുചിയും മണവും നൽകുന്നത്.
മാമ്പഴത്തിന്റെ മധുരം, തൈരിന്റെ പുളിപ്പ്, തേങ്ങയുടെ ക്രീമിയായ സ്വാദ് എന്നിവ ചേരുന്നതാണ് മാമ്പഴ പുളിശ്ശേരിയുടെ പ്രധാന പ്രത്യേകത. വേവിച്ച മാമ്പഴത്തിന്റെ നീര് കറിയിൽ കലരുന്നതോടെ അതിന്റെ രുചി കൂടുതൽ സമ്പന്നമാകുന്നു.
കേരളത്തിലെ പല വീടുകളിലും ഓണസദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നുകൂടിയാണ് മാമ്പഴ പുളിശ്ശേരി. വാഴയിലയിൽ വിളമ്പുന്ന സദ്യയിൽ ഈ കറിയുടെ രുചി വേറിട്ട അനുഭവമാണ് നൽകുന്നത്.
വേനലിൽ ശരീരത്തിന് തണുപ്പേകും
മാമ്പഴ പുളിശ്ശേരി രുചികരമായ വിഭവം മാത്രമല്ല, ശരീരത്തിന് തണുപ്പ് നൽകുന്ന ഒരു ഭക്ഷണവുമാണ്. മാങ്ങ, തൈര്, തേങ്ങ എന്നിവയുടെ കൂട്ടായ്മ വേനൽചൂടിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ വേനൽ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായി ഇത് കണക്കാക്കപ്പെടുന്നു.
ഇന്ന് മാമ്പഴ പുളിശ്ശേരി കേരളത്തിന്റെ അതിർത്തികൾ കടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കഴിഞ്ഞു. ഫുഡ് വ്ലോഗർമാരും ഷെഫുകളും പുതിയ രീതികളിൽ ഈ വിഭവം അവതരിപ്പിക്കുന്നുണ്ടെങ്കിലും, ചെറിയ മധുരമുള്ള മാങ്ങയും വെളിച്ചെണ്ണ ചേർത്ത താളിപ്പും ഒക്കെയായി പരമ്പരാഗത രുചിക്കാണ് ഇന്നും ആരാധകർ ഏറെയുള്ളത്.






