ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ഏത് രാജ്യം ഇടപെട്ടാലും മേഖലയിലെ അവരുടെ മുഴുവന്‍ താവളങ്ങളും കപ്പലുകളും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 60 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇറാന്റെ പ്രധാന സൈനിക ഉദ്യോഗസ്ഥരും ഈ ആക്രമണ പരമ്പരയില്‍ കൊല്ലപ്പെടുകയുണ്ടായി.
ഇറാന്റെ സായുധ സേന ജനറല്‍ സ്റ്റാഫിലെ രണ്ട് ഡെപ്യൂട്ടി കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സായുധ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി ജനറല്‍ ഘോലംറെസ മെഹ്റാബിയും ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മെഹ്ദി റബ്ബാനിയുമാണ് ഇറാന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലുളളത്. ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് ‘പരിമിതമായ നാശനഷ്ടങ്ങള്‍’ സംഭവിച്ചതായും ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആണവോര്‍ജ്ജ സംഘടനയുടെ വക്താവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: ഇറാൻ്റെ പ്രഹരത്തിൽ നടുങ്ങി ഇസ്രയേൽ, സൈനിക ശക്തിയിലും പേർഷ്യൻ പോരാളികൾ നിസാരക്കാരല്ല
ഈ ആക്രമണങ്ങളാണ് ലോകത്തെ ഭയപ്പെടുത്തുന്ന വന്‍ സംഘര്‍ഷത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ആയിരം കോടി വീതം വിലയുള്ള മൂന്ന് എഫ് 35 വിമാനങ്ങള്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടമാണ് ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലിന് നേരിടേണ്ടി വന്നിരിക്കുന്നത്. ടെല്‍ അവീവിലെ കിരിയയിലുള്ള ഇസ്രയേല്‍ പ്രതിരോധ സേനയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനവും ഇറാന്‍ മിസൈലുകളാല്‍ ആക്രമിക്കപ്പെട്ടു കഴിഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സകല വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്താണ് ഇറാന്‍ മിസൈലുകള്‍ ലക്ഷ്യം കണ്ടിരിക്കുന്നത്. ഇത് ലോക രാജ്യങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ സ്ഥിരീകരിച്ച ഒരു വീഡിയോയില്‍, ആകാശത്ത് നിന്ന് ഒന്നിലധികം ഇന്റര്‍സെപ്റ്റര്‍ പ്രൊജക്ടൈലുകള്‍ വിക്ഷേപിക്കുന്നത് കൃത്യമായി കാണാന്‍ സാധിക്കും. അത് ഒരു വലിയ സ്ഫോടനത്തിന് കാരണമാകുന്നതും ദൃശ്യത്തിലുണ്ട്. ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ യഥാര്‍ത്ഥ വിവരങ്ങളും ആള്‍ നാശവും നാണക്കേട് ഭയന്ന് ഇസ്രയേല്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ട ഒരു ഫോട്ടോയില്‍ തന്നെ, മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന നിരവധി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ദൃശ്യമാണ്.
Also Read:അമേരിക്കൻ ആയുധ വിപണിക്കും വൻ പ്രഹരം, ഒറ്റയടിക്ക് ഇറാൻ വീഴ്ത്തിയത് 3000 കോടിയുടെ F-35
അതേസമയം, ഇപ്പോഴും ഇസ്രയേല്‍ – ഇറാന്‍ ആക്രമണങ്ങള്‍ വ്യാപകമായി അരങ്ങേറി കൊണ്ടിരിക്കുകയാണ്. നിലവില്‍ നടത്തിയ ആക്രമണത്തിന്റെ ഇരുപത് മടങ്ങ് ശക്തിയില്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്താന്‍ ഇറാന്‍ സൈനിക നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായാണ് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്ക ഇസ്രയേലിനെ സഹായിച്ചാല്‍ അവരുടെ പശ്ചിമേഷ്യയിലെ എല്ലാ താവളങ്ങളും ഒരേ നിമിഷം ആക്രമിക്കാനാണ് ഇറാന്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.
The post അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാൻസിനും ഇറാൻ്റെ മുന്നറിയിപ്പ്, ഇറാനെ തടയാൻ ശ്രമിച്ചാൽ ആക്രമിക്കും appeared first on Express Kerala.