ദില്ലി: കാർഷിക-ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യ-യു.എസ് വ്യാപാര ചർച്ച വഴിമുട്ടിയെന്ന് റിപ്പോർട്ട്. സാംസ്‌ക്കാരികവും വിശ്വാസ പരവുമായ കാരണങ്ങളാൽ അമേരിക്കയിൽ നിന്നും പാൽ ഇറക്കുമതി നടക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയിൽ പശുക്കൾക്ക് മാംസ-രക്താവശിഷ്ടങ്ങൾ ചേർത്ത തീറ്റ നൽകാറുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയിലേത് നോൺ വെജ് പാലാണെന്നാണ് ഇന്ത്യയുടെ നിലപാട്. അല്ലെങ്കിൽ പശുക്കൾക്ക് മാംസാഹാരം നൽകിയിട്ടില്ലെന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ കർഷകരെ സാരമായി ബാധിക്കുമെന്നതിനാൽ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിയിലും ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
അമേരിക്കൻ പാലിനും പാലുൽപ്പന്നങ്ങൾക്കും ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന് അമേരിക്ക ശക്തമായ ആവശ്യം ഉന്നയിക്കുമ്പോഴും കർഷകരുടെ താൽപ്പര്യങ്ങൾ ഉറപ്പാക്കുമെന്നാണ് ഇന്ത്യയുടെ വാദം. ഈ വിഷയത്തിൽ നോൺ വെജ് പാൽ (മാംസവും മൃഗങ്ങളുടെ രക്തവും ഉൾപ്പെടുത്തിയ കാലിത്തീറ്റ നൽകുന്ന പശുക്കളുടെ പാൽ) എന്നതും ചർച്ചയാകുന്നു.
ALSO READ: റബ്ബറിന് അന്താരാഷ്ട്ര വിപണിയിൽ വില ഇടിവ്; ആഭ്യന്തരവിലയിൽ മുന്നേറ്റം
മാംസാഹാരം നൽകുന്ന പശുക്കളിൽ നിന്നുള്ള പാൽ ഇന്ത്യൻ വിപണിയിൽ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മാംസാഹാരം നൽകുന്ന പശുവിന്റെ പാലിൽ നിന്നുണ്ടാക്കുന്ന വെണ്ണയും മറ്റുൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജിടിആർഐ) അജയ് ശ്രീവാസ്തവ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യയിലെ ദൈനംദിന മതപരമായ ആചാരങ്ങളുടെയും ഒരു പ്രധാന ഭാഗമാണ് പാലുൽപ്പന്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്ഷീര, കാർഷിക മേഖലകളിൽ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കൻ വാദം. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ പാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് ദശലക്ഷക്കണക്കിന് ചെറുകിട ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഇന്ത്യയിൽ 80 ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് ക്ഷീരമേഖല. നിലവിൽ പാലുൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നു.
The post വ്യാപാര ചർച്ചയിൽ വീണ്ടും കല്ലുകടി; യു.എസിന്റെ പാൽ ‘നോൺ-വെജ്’, ഇറക്കുമതി പറ്റില്ലെന്ന് ഇന്ത്യ! appeared first on Express Kerala.