ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സ്വകാര്യ ബസിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. കോഴിക്കോട്-വടകര ദേശീയപാതയിൽ ചോറോട് പുഞ്ചിരി മില്ലിന് സമീപം ഇന്ന് രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്. വടകര കരിമ്പനപ്പാലം സ്വദേശി ആകാശിനാണ് അപകടത്തിൽ പരിക്കേറ്റത്.
കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ടാലന്റ്’ എന്ന സ്വകാര്യ ബസാണ് ആകാശ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ആകാശ് സമീപത്തുണ്ടായിരുന്ന ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആകാശിനെ യാത്രക്കാർ ഉടൻതന്നെ വടകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആകാശ് ചികിത്സയിലാണ്.
ALSO READ: മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ ടെലിഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ബസിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വടകര പുതിയ സ്റ്റാൻഡിൽ തടഞ്ഞു. പ്രതിഷേധ സൂചകമായി അവർ ബസിന് മുകളിൽ കൊടികൾ കെട്ടി. വിവരമറിഞ്ഞെത്തിയ വടകര സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
The post കോഴിക്കോട് വാഹനാപകടം; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെപോയ ബസിനെ ഡിവൈഎഫ്ഐ തടഞ്ഞു appeared first on Express Kerala.