
കരൂരിലെ ടി.വി.കെ റാലിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ 40 പേർ മരണപ്പെട്ട പശ്ചാത്തലത്തിൽ ഗൂഢാലോചന സംശയിച്ച് ടി.വി.കെ നേതൃത്വം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ടി.വി.കെ അവിടെ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ എൺപത്തിയൊന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിന് കാരണമെന്താണെന്നതിനെക്കുറിച്ച് വലിയ പ്രചരണമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ നടക്കുന്നത്.
ദൃക്സാക്ഷികളുടെ പ്രതികരണങ്ങൾ സർക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കുന്നതാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ വലിയ വിഭാഗം നടൻ വിജയ്‌യെ കുറ്റപ്പെടുത്തി രംഗത്ത് വന്നതിന് പിന്നിലും പ്രത്യേക അജണ്ട തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ടി.വി.കെ നേതൃത്വം സംശയിക്കുന്നത്. എന്തൊക്കെ വീഴ്ചകൾ വിജയ്‌യുടെ ഭാഗത്തും ടി.വി.കെ നേതൃത്വത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായാലും, പൊലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ അതുകൊണ്ടൊന്നും മൂടിവയ്ക്കാൻ കഴിയുകയില്ലെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. ഒരു ലാത്തിചാർജിൻ്റെ ദൃശ്യവും, പവർ കട്ട് ആരോപണവും സംഭവസ്ഥലത്ത് നിന്നുതന്നെ പ്രചരിക്കുന്നുണ്ട്. സി.ബി.ഐ അന്വേഷണം വന്നാൽ, ഇത് പ്രധാന തെളിവായി മാറും.
പതിനായിരം പേരെ പ്രതീക്ഷിച്ച സ്ഥലത്ത് 25,000 പേര് വന്നു എന്ന് പറഞ്ഞ പൊലീസും ഇപ്പോൾ വെട്ടിലായിട്ടുണ്ട്. കാരണം, രണ്ട് ലക്ഷത്തിൽ അധികം പേർ അവിടെ എത്തി എന്നാണ് ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ദൃക്സാക്ഷികളും മാധ്യമ പ്രവർത്തകരും പറയുന്നത്. ഈ പറയുന്നതിൽ വാസ്തവം ഉണ്ട് എന്നത് ആ ദൃശ്യങ്ങൾ കാണുന്ന ആർക്കും മനസ്സിലാക്കാൻ കഴിയുന്നതുമാണ്. മാത്രമല്ല, മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പങ്കെടുത്ത ഡി.എം.കെ റാലിക്ക് അനുവദിച്ച സ്ഥലം എന്ത് കൊണ്ട് ടി.വി.കെ ആവശ്യപ്പെട്ടിട്ടും നൽകിയില്ല എന്ന ചോദ്യത്തിനും ഭരണകൂടം മറുപടി പറയേണ്ടി വരും. ആ സ്ഥലത്ത് ഈ പരിപാടി നടന്നിരുന്നു എങ്കിൽ, ഒരു പരിധിവരെ റാലിക്ക് വന്ന ആളുകളെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നു എന്നാണ് വാദം.

കരൂരിൽ കാര്യങ്ങൾ കൺട്രോൾ ചെയ്യാൻ പറ്റില്ലെന്ന് ഉറപ്പുണ്ടെങ്കിൽ, പൊലീസ് ഒരിക്കലും നാമക്കല്ലിൽ നിന്നും കരൂരിലേക്ക് വിജയ്‌യെ പോകാൻ അനുവദിക്കാൻ പാടില്ലായിരുന്നു എന്ന വാദവും ഉയർന്നു കഴിഞ്ഞു. സുരക്ഷക്കായി കേവലം 500 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചതെന്ന് പൊലീസ് ഉന്നതർക്ക് തന്നെ ഇപ്പോൾ സമ്മതിക്കേണ്ടിവന്നിട്ടുണ്ട്.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ചൂണ്ടിക്കാട്ടിയതുപോലെ, ആവശ്യത്തിന് പൊലീസ് ഇല്ലാത്തതും, ഇത്തരം ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിൻ്റെ ഭാഗത്ത് നിന്നും വന്ന ഗുരുതരവീഴ്ചയും ഈ ഘട്ടത്തിൽ എടുത്ത് പറയേണ്ടതുണ്ട്. ചെന്നൈയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കരൂർ സ്വദേശിയായ ആർ.കെ നിർമ്മൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. , “വിജയ് പ്രചാരണ വേദിയിലേക്ക് എത്തുന്നത് വരെ എല്ലാം സാധാരണമായിരുന്നു. പെട്ടെന്ന്, ജനറേറ്ററുമായി ബന്ധിപ്പിച്ചിരുന്ന ഫ്ലഡ്‌ലൈറ്റുകൾ ഓഫായി. “
“ഒരു സ്ത്രീ തന്റെ കാണാതായ കുട്ടിയെ അന്വേഷിക്കാൻ തുടങ്ങി. ആളുകൾ പരിഭ്രാന്തരായി, തുടർന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടു. ആ തിരക്കിൽ നിന്ന് രക്ഷപ്പെടാനും കുറച്ച് ആളുകളെ രക്ഷിക്കാനും എനിക്ക് കഴിഞ്ഞു. ചില ആളുകൾ വാഹനങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് ഞാൻ കണ്ടു.”
വി സെന്തിൽ ബാലാജിയെ ‘പത്ത് രൂപ മന്ത്രി’ എന്ന് വിമർശിച്ചുകൊണ്ട് വിജയ് ഗാനം ആലപിച്ചപ്പോൾ ജനക്കൂട്ടം ഇളകിമറിഞ്ഞു. അത് വലിയ ശക്തിയായി മാറി, പെട്ടെന്ന് പൊലീസ് ലാത്തി പ്രയോഗിക്കാൻ തുടങ്ങി, ആളുകൾ പരിഭ്രാന്തരായി. കുഞ്ഞുങ്ങളെ പിടിച്ചിരിക്കുന്ന മാതാപിതാക്കൾ ഉൾപ്പെടെ എല്ലാവരും മുന്നോട്ട് തള്ളി നീങ്ങി. അത് അരാജകത്വമായിരുന്നു,” എന്നാണ് ദൃക്സാക്ഷിയായ നിർമ്മൽ പറഞ്ഞത്.
മുൻ മന്ത്രിയും ഡി.എം.കെ നേതാവുമായ സെന്തിൽ ബാലാജിയുടെ സ്വന്തം തട്ടകമായ കരൂരിൽ അദ്ദേഹത്തിനെതിരെ വിജയ് പ്രസംഗം തുടങ്ങിയപ്പോൾ പൊലീസ് ഒരു ഭാഗത്ത് ലാത്തി ചാർജ് നടത്തിയെന്നും, ജനറേറ്ററിലേക്കുള്ള പവർ കട്ടായെന്നുമുള്ള വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരം തന്നെയാണ്. മാത്രമല്ല, വിജയ് പ്രസംഗിച്ച് കൊണ്ടിരുന്നപ്പോൾ ചില ചെരുപ്പുകൾ അദ്ദേഹത്തിന് നേരെ എറിയുന്നതായ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ഒരു വിജയ് ആരാധകരും അദ്ദേഹത്തിനു നേരെ ചെരുപ്പുകൾ എറിയില്ലെന്നിരിക്കെ, ടി.വി.കെ പ്രവർത്തകരെന്ന വ്യാജേന ഒരു കൂട്ടം, റാലി കലക്കാനായി റാലിയിൽ നുഴഞ്ഞ് കയറിയതായ സംശയത്തെ ബലപ്പെടുത്തുന്ന ദൃശ്യമാണിത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ജഡ്ജി ജസ്റ്റിസ് അരുണ ജഗതീശന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഡി.എം.കെ നേതൃത്വത്തിനും സർക്കാരിനും പൊലീസിനും ഉൾപ്പെടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നാണ് ടി.വി.കെ വൃത്തങ്ങൾ പറയുന്നത്. ജനങ്ങൾക്കിടയിൽ നിന്നും നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതിയാണ് ഇനി അന്തിമ തീരുമാനമെടുക്കുക.
അതേസമയം, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 20 ലക്ഷം വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകാൻ വിജയ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സഹായ ധനം ഇനിയും വർധിപ്പിക്കാനും സാധ്യതയുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാനും തീരുമാനമായിട്ടുണ്ട്. പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കരൂർ-ഈറോഡ് സംസ്ഥാന പാതയിൽ റാലി നടത്താൻ പൊലീസ് അനുവദിച്ച സ്ഥലമായ വേലുസ്വാമിപുരത്താണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. കരൂർ-ട്രിച്ചി ഹൈവേ റൗണ്ട് എബൗട്ട് മുതൽ കരൂർ-ഈറോഡ് ഹൈവേ വരെയുള്ള 2 കിലോമീറ്റർ ദൂരം നിരവധി പെൺകുട്ടികളും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. പൊതുജനങ്ങളുടെ സൗകര്യാർത്ഥമാണ് വേലുസ്വാമിപുരം സ്ഥലം നിർദ്ദേശിച്ചതെന്നാണ് പോലീസ് പറയുന്ന ന്യായം.
EXPRESS VIEW
The post കരൂരിൽ ദളപതിക്ക് കറുപ്പ് ‘പുള്ളികുത്താൻ’ ഗൂഢാലോചന നടന്നോ ? സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ appeared first on Express Kerala.









