ചക്ല ഗ്രാമത്തിലൂടെയുള്ള നടപ്പിന്റെ ഒരു പകൽ അസ്തമിച്ചത് ഖവാലി സംഗീതത്തിന്റെ മാന്ത്രികസ്പർശത്തിലേക്കായിരുന്നു. ചക്ലയിൽ നിന്നും 20 കി.മീ അകലെ ഹരോവ (ഹഡ്വ)യിലേക്കാണ് തുടർ യാത്ര,ചക്ലയുടെ അയൽ ഗ്രാമങ്ങളിലൂടെ ഓട്ടോയാത്ര അവസാനിച്ചത് ബിദ്യാധരി നദീതീരത്തെ ഹരോവ എന്ന ഗ്രാമത്തിലാണ്. ബിദ്യാധരി നദിയുടെ തീരത്ത് പൗരാണികമായ ഒരു ദർഗ ഉണ്ട്,സയ്യിദ് അബ്ബാസ് അലി ദർഗ. വ്യാഴാഴ്ച്ചകളിലെ രാത്രിയിൽ ഖവാലിക്കൂട്ടങ്ങൾ ദർഗയുടെ പരിസരങ്ങളിൽ നിറയുകയും അവിടമാകെ ഖവാലി സംഗീതത്താൽഭക്തിനിർഭരമാവുകയും ചെയ്യും. ബിദ്യാധരി നദിയുടെ തീരത്ത് പുരാതന കാലത്ത് ആരംഭിച്ച ഒരു കച്ചവടകേന്ദ്രമാണ് ഹരോവ (ഹഡ്വ), ഹരോവയിലാണ് സയ്യിദ് അബ്ബാസ് അലി എന്ന പീർ ഗോരാചന്ദ് ദർഗ. പന്ത്രണ്ടാം നൂറ്റാണ്ടിൽ മക്കയിൽ നിന്നും ബംഗാളിലെത്തിയ ഒരു സൂഫിവര്യനാണ് സയ്യിദ് അബ്ബാസ് അലി. അദ്ദേഹം ബംഗാളിൽ തന്റെ മുർഷിദ് (ഗുരു) സിൽഹെത്തിലെ പീർ ഷാ ജലാലിനൊപ്പം ഇന്നത്തെ പശ്ചിമ ബംഗാളിലെ 24 പർഗാനകളിൽ ഇസ്‍ലാം മതപ്രബോധന പ്രവർത്തനങ്ങൾ നടത്തി വരവെ, റായ്കോള എന്ന ഗ്രാമത്തിലും എത്തിച്ചേർന്നത്രേ ഈ സ്ഥലം പിന്നീട് ബൈഷ് ഔലിയായാർ സ്ഥാനൻ (22 ഔലിയയുടെ സ്ഥലം) എന്നറിയപ്പെടാൻ തുടങ്ങി.

ഒരു പീർ(സന്യാസി) മതം,ജാതി എന്നിവ കണക്കിലെടുക്കാതെ മനുഷ്യരുടെ രക്ഷകൻ എന്ന നിലയിലേക്ക് ഉയർന്ന് പ്രവർത്തിച്ചപ്പോൾ സർവജനസമ്മതനായി വളർന്നു. അമാനുഷിക കഴിവുകളും, മിത്തും, ചരിത്രവും കൂടിക്കുഴഞ്ഞ കഥകളാണ് പീർ ഗോരാചന്ദിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ബംഗാളി സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്നത്. ജാതിയോ മതമോ വേർതിരിവില്ലാതെ മനുഷ്യർ അദ്ദേഹത്തിലേക്ക് ആകൃഷ്ടരായി ശിഷ്യത്വം സ്വീകരിച്ചു. പീർ ഗോരാചന്ദ് തന്റെ ശിഷ്യന്മാർക്കിടയിൽ ആത്മീയ ജീവിതം നയിക്കാനുള്ള പാത കാണിച്ചു കൊടുത്തു.തെക്കുപടിഞ്ഞാറൻ ബംഗാളിൽ ഇസ്‍ലാം മതപ്രബോധന പ്രവർത്തനങ്ങൾക്കിടയിൽ രാജാ ചന്ദ്രകേതുവുമായി നടന്ന യുദ്ധത്തിൽ സയ്യിദ് അബ്ബാസ് അലി റാസി എന്ന പീർ ഗോരാചന്ദ് വധിക്കപ്പെടുകയായിരുന്നു.
ബിദ്യാധരി നദീതീരത്തെ പൗരാണിക കമ്പോളമായ ഹരോവയിലാണ് സൂഫി സന്യാസി സയ്യിദ് അബ്ബാസ് അലിയുടെ മസാർ സ്ഥിതി ചെയ്യുന്നത്.വെള്ളിയാഴ്ചകളിൽ ഹിന്ദുക്കൾ പീർ ഗോരാചന്ദിന്റെ മസാറിന്റെ മുറ്റത്ത് കീർത്തനങ്ങൾ ആലപിക്കുകയും, ഹിന്ദു കറവക്കാർ എല്ലാ വർഷവും ഫാൽഗുന മാസം 12 ന് (ഫെബ്രുവരി അവസാനം) പാൽ ഉപയോഗിച്ച് മസാർ കഴുകുകയും ചെയ്യുന്നത് ഇന്നും ആഘോഷമായി തുടരുന്നുണ്ടത്രേ, ബംഗാളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിദൂര സ്ഥലങ്ങളിൽനിന്നും ഹരോവയിലേക്ക് ധാരാളം ജനങ്ങൾ ഇതിനായി എത്തുന്നു. പേർഷ്യൻ, ഉർദു, ബംഗാളി ഭാഷകളിൽ പീർ ഗോരാചന്ദിനെക്കുറിച്ച് ധാരാളം പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.

ദർഗയുടെ പരിസരമാകെ സവിശേഷ അന്തരീക്ഷമാണ്. ലഹരിയും,സംഗീതവും, ഭക്തിയും എല്ലാം ചേർന്ന ഒരു പ്രത്യേക അവസ്ഥ. നിരവധി ഖവാലി സംഘങ്ങൾ ദർഗയുടെ പരിസരമാകെ സംഗീതവും, ഭക്തിയും കൂടിച്ചേർന്ന് നമുക്ക് അന്യമായ ഏതോ ഒരു ഉന്മാദഭാവത്തിലാണ്. ആ സംഗീതത്തിരകളിലേക്ക് നമ്മളും അലിഞ്ഞു ചേർന്ന് ഇല്ലാതായിപ്പോകുന്ന മാസ്മരികഭാവമാണ് ഖവാലി സംഗീതത്തിന്. ഖവാലി സൂഫികളുടെ പ്രത്യേകമായ സംഗീത പാരമ്പര്യമാണ്. അവരുടെ സംഗീതത്തിൽ ആരാധനാഗീതങ്ങളും, പ്രവാചക പ്രകീര്‍ത്തനങ്ങളും പാട്ടുകളിലൂടെ സംഗീതാത്മകമായി അവതരിപ്പിക്കുന്നതാണ് ഖവാലി. ‘സൂഫികളുടെ ദര്‍ബാര്‍’ എന്നാണ് ഖവാലി അറിയപ്പെടുന്നത്. ദേശാന്തര യാത്രികരായിരുന്ന സൂഫി സന്യാസിമാരിലൂടെ പല നാടുകളിലേക്ക് ഖവാലി സംഗീതം പടർന്നു.

അത്യുന്നതങ്ങളിലെ പരമകാരുണ്യവാനോടുള്ള സംവാദമോ, ജീവാത്മാ-പരമാത്മാബന്ധത്തിന്റെ അപൂർവ സംഭാഷണമോ, ആനന്ദത്തിന്റെ പരകോടിയിലെത്തിക്കുന്ന വഴിയോ അങ്ങനെയെല്ലാമായോ ഖവാലിയെ വിവക്ഷിക്കാം. ഗസലിൽനിന്നും ഖവാലിയെ വ്യത്യസ്തമാക്കുന്നത് ആത്മീയതയുടെ ഭ്രാന്തമായ ആവിഷ്കാരമാണ്. പേർഷ്യൻ, ഹിന്ദി, ഉർദു, പഞ്ചാബി, ബംഗാളി ഭാഷകളിൽ ആലപിക്കുന്ന ഖവാലി ദർഗകളുടെ പരിസരങ്ങളിൽ നടക്കുന്ന സൂഫി-ഇസ്‍ലാമിക ഭക്തി സംഗീതമാണ്. ഖവ്വാലി എന്ന വാക്ക് ഖുൽ അല്ലെങ്കിൽ ഖൗല എന്ന അറബി പദത്തിൽനിന്നാണ് ഉരുത്തിരിഞ്ഞത്, ഉച്ചരിക്കുക അല്ലെങ്കിൽ സംസാരിക്കുക എന്നാണ് അർഥം. മഹാനായ സൂഫി സന്യാസിയായ ജലാലുദ്ദീൻ റൂമിയുടെ കവിതകളും ദെർവിഷുകളും പരാമർശിക്കാൻ ‘ഖവൽ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് തുർക്കിക്കാരാണ്. ഗസലിൽനിന്നും ഖവാലിയെ വ്യത്യസ്തമാക്കുന്നത് ആത്മീയതയുടെ ഭ്രാന്തമായ ആവിഷ്കാരമാണ്
ഇന്ത്യയിൽ, സൂഫി ദർഗയിലോ സൂഫി ഖാൻഖയിലോ (സൂഫി വിശ്വാസികൾ അവരുടെ ആചാര-അനുഷ്ഠാനങ്ങൾക്കായി ഒത്തുകൂടുന്ന സ്ഥലം) ഖവാലി സംഗീതം പ്രധാനസവിശേഷതയായി മാറി. കാലക്രമേണ ഖവാലി ഒരു വിശിഷ്ട സംഗീതശാഖയായി പരിണമിക്കാൻ തുടങ്ങുകയും ഹിന്ദു-ഇസ്‌ലാമിക സമൂഹത്തിന്റെ സാംസ്‌കാരികവും, ഭാഷാപരവും, ആത്മീയവുമായ ചിഹ്നമായും ഖവാലി സംഗീതം ഉയർന്നുവരുകയും ഇന്ത്യയിൽ തികച്ചും പുതിയൊരു സംഗീതാരാധനയുടെ ഉൽപത്തിക്ക് കാരണമാവുകയും ചെയ്തു.

ഇന്ത്യയിലേക്കുള്ള ഇസ്‍ലാമിക അധിനിവേശത്തെ തുടർന്നാണ് ഖവാലി സംഗീതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പിറവികൊള്ളുന്നത്. ഭാരതീയ സൂഫി പാരമ്പര്യത്തിൽ പതിമൂന്നാം നൂറ്റാണ്ടോടു കൂടി ഉർദു ഭാഷയിൽ രൂപം പ്രാപിച്ച ഭക്തി-ഗാനശാഖയാണ് ഖവാലി.സൂഫി സംഗീത പാരമ്പര്യത്തിന്റെ നാല് താരിഖകളാണ് ചിസ്തിയ, ഖാദിരിയ, സുഹ്‌റവർദിയ, നഖ്‌ഷബന്ദിയ്യ എന്നിവ. ഇവയിൽ ചിസ്തിയ താരിഖയുടെ സംഭാവനയാണ് ഖവാലി സംഗീതം.ചിസ്തിയ താരിഖയിലെ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ തന്റെ ആത്മീയസഭയിൽ ഖവാലി സംഗീതത്തിന് പ്രാധാന്യം നൽകി. തുടർന്ന് അദ്ദേഹത്തിന്റെ ശിഷ്യൻ അമീർ ഖുസ്‌റു പേർഷ്യ, തുർക്കിയ, ഇന്ത്യ, അറേബ്യ എന്നീ രാജ്യങ്ങളിലെ ആശയങ്ങളും ഘടനകളും സമന്വയിപ്പിച്ച് ഇന്ത്യയിൽ ഖവാലി സംഗീതം പരിപോഷിപ്പിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള പ്രാദേശിക ശൈലികൾ ഇതിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ അത് കൂടുതൽ തഴച്ചുവളർന്നു. ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മറാത്തി, ദഖിനി, ബംഗ്ലാഖവ്വാലി എന്നിവ ഉൾപ്പെടുന്ന നിരവധി പ്രാദേശിക ഖവാലി പാരമ്പര്യങ്ങളുണ്ട്.
ഖവാലി സംഘത്തിലെ പ്രധാന ഗായകൻ തന്റെ ഹാർമോണിയത്തിൽ ശ്രുതിയിട്ട് ഗാനം ആലപിക്കാൻ തുടങ്ങിയാൽ തുടർന്നുള്ള ഈരടികൾ ആവർത്തിക്കുന്നത് ഒപ്പമുള്ള ഗായകസംഘമാണ്. തബല, ഡോലക്,സാരംഗി എന്നീ സംഗീത ഉപകരണങ്ങളാണ് ഖവാലിയുടെ അകമ്പടിയായി ഉപയോഗിക്കുന്നത്. താളലയ സ്വരഭംഗിയിൽ സ്‌നേഹവും ഭക്തിയും സമന്വയിപ്പിക്കുന്നതാണ് ഖവാലി സംഗീതം. ഈ പാട്ടുകളിൽ സൂഫി മിസ്റ്റിസിസത്തിന്റെയും ഭക്തിയുടെയും സന്ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. ആത്മീയ ആവശ്യങ്ങളുടെയും, ദൈവത്തോടുള്ള സ്നേഹത്തിന്റെയും പ്രകടനമായിട്ടാണ് ഖവാലി അവതരിപ്പിക്കുന്നത്. ഖവാലി ഗാനങ്ങളിൽ അള്ളാഹു, പ്രവാചകൻ, ആത്മാവ് എന്നിവയെക്കുറിച്ചുള്ള ആശയങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. ആത്മീയാനുഭവമാണ് ഖവാലി സംഗീതത്തിന്റെ പ്രത്യേകത. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഇതിഹാസമാണ് അമീർ ഖുസ്റു അബുൽ ഹസൻ യാംൻ ഉദ്-ദിൻ ഖുസ്റു (1253- 1325) എന്നറിയപ്പെടുന്ന അമീർ ഖുസ്റു ഖവാലി സംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്നു.

സൂഫി ഭക്തിഗാന ശൈലിയായ ഖവാലി,ഗസൽ എന്നിവയുടെ വളർച്ചയിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയ അദ്ദേഹവും ഒരു മിസ്റ്റിക് ആയിരുന്നു, നിസാമുദ്ദീൻ ഔലിയ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായിരുന്നു.ദർഗയുടെ മുറ്റത്തെ പ്രായമേറെച്ചെന്ന ആൽമരമുത്തഛന്റെ പടർന്നു പന്തലിച്ച ചില്ലകൾ പടർത്തുന്ന തണലാണ് പരിപാവനമായ ദർഗയുടെ പരിസരം മുഴുവൻ. പച്ചപ്പട്ട് ചുറ്റിയിരിക്കുന്ന ആ ആൽമരത്തറയിലാണ് ഖവാലി ഗായകസംഘം ഇരിക്കുന്നത്. ജ്വലിക്കുന്ന നിറദീപവും,പുകയുന്ന ചന്ദനത്തിരികളും, സാമ്പ്രാണിസുഗന്ധധൂപ പടലങ്ങളും സൃഷ്ടിക്കുന്നത് അതുവരെ അനുഭവിക്കാത്ത ഏതോ പ്രത്യേക അവസ്ഥയാണ്. അന്ധനായ ഗായകൻ ഹാർമോണിയത്തിൽ ശ്രുതിയിട്ട് പാടുകയും, അനുപല്ലവി പാടുന്നവരും ഡോലക്ക്,തബല എന്നിവയുടെ താളവും മേമ്പൊടി ചേർത്തുള്ള സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് സദസ്സും കൈയടിച്ച് ഒപ്പം ചേരുന്നു. ആലാപനവും, ദ്രുതതാളവും മുറകെ ഗായകരും സദസ്സും ഒന്നായി ചേർന്ന് ആസ്വാദനത്തിന്റെ ഉന്മത്തമായ ഏതോ തലത്തിലേക്ക് ഉയരുകയും ചെയ്യുന്നു!









