ഓരോ ഗ്രാമത്തിനും വാമൊഴിവഴക്കമായി തലമുറകളിൽനിന്നും തലമുറകളിലേക്ക് പകർന്നു കിട്ടുന്ന ധാരാളം കഥകളുണ്ടാവുമല്ലോ എന്നുംപറഞ്ഞു കൊണ്ടിരിക്കാൻ. ഇസ്‍ലാമിക പ്രബോധകരുടെ കാലത്തെപ്പോഴോ നിർമിക്കപ്പെട്ട ഒരു പള്ളിയുണ്ട് ചക്ലയുടെ പ്രൗഢമായ പൗരാണികപാരമ്പര്യത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് റായ്കോള എന്ന ഗ്രാമത്തിൽ. റായ്കോള ശാഹി മസ്ജിദ്, റായ്കോള പള്ളി, ജിന്ന്പള്ളി എന്നൊക്കെയാണ് ആ മുസ്‍ലിം പ്രാർഥനാലയം അറിയപ്പെടുന്നത്. ഇസ്‍ലാം മത വിശ്വാസികളുടെ സാമൂഹിക ജീവിതത്തിൽ മാറ്റിനിർത്താനാവത്ത ഭൗതികരൂപങ്ങളാണ് പള്ളികൾ, അവരുടെ സമുദായ സ്വത്വവും, പരസ്പരമുള്ള ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്ന പൊതുവായ പ്രാർഥനാകേന്ദ്രങ്ങളാണ് പള്ളികൾ.

ബംഗാളിൽ അറുനൂറ് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതായ 188 മസ്ജിദുകൾ (പള്ളികൾ ) ഇന്നും നിലനിൽക്കുന്നുണ്ട്. ഇതിൽ 117 മസ്ജിദുകളും അതായത് 62 ശതമാനവും1450 മുതൽ 1550 വരെയുള്ള നൂറു വർഷക്കാലയളവിൽ നിർമിച്ചവയാണ്.രാജാക്കന്മാരാലും, ജമീന്ദാർമാരാലും, പ്രാദേശിക ഭരണാധികാരികളാലും ധനവും, ഭൂസമ്പത്തും നൽകപ്പെട്ട് നിർമിക്കപ്പെട്ട ഇത്തരം ഗ്രാമീണപള്ളികളുടെ രൂപകൽപനയും,കെട്ടിടനിർമാണരീതികളും കാലങ്ങളെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുമായിരുന്നുവെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് റായ്കോളയിലെ മസ്ജിദ്. നിരനിരയായി ഏഴ് താഴികക്കുടങ്ങൾ ഉയർന്നു നിൽക്കുന്ന മേൽക്കൂരയുള്ള റായ്കോള മസ്ജിദി (Seven domed Masjid) ൻ്റെ രൂപകൽപന ഒരു പ്രത്യേക രീതിയിലാണ് നീളം കൂടുതലും, വീതി കുറഞ്ഞതുമായ രീതിയിൽ, പള്ളിക്കകത്ത് തൂണുകൾ ഇല്ലാതെയുമാണ് പള്ളിയുടെ നിർമാണരീതി.

12,13 നൂറ്റാണ്ടുകളിലെപ്പോഴോ പ്രാദേശിക രാജാകന്മാരുടെ സൈനികരുടെ ആവശ്യാർഥം നിർമിച്ചതാകാമെന്നാണ് പറയപ്പെടുന്നത്, 500 വർഷത്തെ പഴക്കമുണ്ടെന്നാണ് ആധികാരികമായി ചിലർ പറയുന്നു. മുന്നൂറോളം പേർക്ക് പ്രാർഥന നിർവഹിക്കാനും, മൂന്ന് വരികളായി നിൽക്കാനും മാത്രം വീതിയുമുള്ള സൗകര്യമാണ് മസ്ജിദിനകത്ത് കാണാൻ സാധിച്ചത്. പള്ളിക്കകത്ത് നിർമാണ രീതിയിലെ പ്രത്യേകതകളാൽ തന്നെ ഉച്ചഭാഷിണികൾ ഇല്ലാതെ തന്നെ എല്ലാവരിലും ഒരുപോലെ ശബ്ദം എത്തുന്ന രീതിയിലുമാണെന്നത് അത്ഭുതപ്പെടുത്തുന്നു. റായ്കോളയിലെ ഈ മസ്ജിദിൻ്റെ പരിസരം ചക്ലയുടെ മിത്തുകളിലും, വാമൊഴി കഥകളിലും നിറഞ്ഞു നിൽക്കുന്ന ജിന്നുകളുടെ ആവാസകേന്ദ്രങ്ങളാണ്. പള്ളിക്ക് സമീപത്തുള്ള കുളം ജിന്നുകളുടെ കാലത്ത് പാൽ നിറഞ്ഞതായിരുന്നത്രേ. പള്ളിക്ക് അടുത്തുതന്നെ കാവ് പോലെ തോന്നിക്കുന്ന രീതിയിൽ പടർന്നു പന്തലിച്ച ആൽമരമുണ്ട്, ഈ ആൽമരത്തിലാണ് ജിന്നുകളുടെ താമസമെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്. രാത്രികാലങ്ങളിൽ ഈ പരിസരങ്ങളിലേക്ക് ആരും തന്നെ കടന്നു ചെല്ലാറില്ലെന്നാണ് ഗ്രാമീണരിൽനിന്നും അറിയാൻ കഴിഞ്ഞത്.

പണ്ടുകാലം മുതല്‍ക്കേ അദൃശ്യരും, അജ്ഞാതരുമായ ജീവികളോട് മനുഷ്യര്‍ക്ക് ഭയവും,ആരാധനയും കൗതുകവുമുണ്ടായിരുന്നു എന്നതാണ് ഇത്തരം ജീവികള്‍ക്ക് പവിത്രത കൽപിക്കുന്നതിലേക്ക് മനുഷ്യരെ നയിച്ചതും. മനുഷ്യരുടെയും, മൃഗങ്ങളുടെയും, മറ്റ് ജീവികളുടെയുമൊക്കെ രൂപംപ്രാപിക്കാന്‍ കഴിവുളളവരും കല്ലുകളിലും, മരങ്ങളിലും, കെട്ടിടാവിശിഷ്ടങ്ങളിലും മറ്റും ജീവിക്കുന്നവരും അഗ്നിയാൽ സൃഷ്ടിക്കപ്പെട്ടതും,അദൃശ്യരായി സഞ്ചരിക്കാൻ കഴിയുന്നവരുമാണത്രേ ജിന്നുകള്‍, ജിന്നുകള്‍ക്ക് സൂക്ഷ്മമായ ശരീരപ്രകൃതിയുളളതിനാല്‍ മനുഷ്യപ്രാപ്തിക്കപ്പുറത്തുളള പലകാര്യങ്ങളും സാധ്യമാവുമെന്നാണത്രേ വിശ്വാസം.ഇത്തരത്തിലുള്ള ജിന്നുകൾ ഒറ്റരാത്രികൊണ്ട് നിർമിച്ച ഒരു വിശുദ്ധഇടമാണ് (sacred space) റായ്കോള മസ്ജിദ് എന്നാണ് ചക്ലയിലെ ഗ്രാമീണരുടെ വിശ്വാസം .കൂടാതെ മറ്റനേകം ജിന്നുകഥകൾ വേറെയുമുണ്ട് ചക്ലയിലെ വാമൊഴി മുത്തുകളിൽ. റായ്കോള മസ്ജിദിൻ്റെ അകത്തളങ്ങളിൽ നല്ല കുളിർമയും, ശാന്തതയും നിലനിൽക്കുന്നുണ്ട്. വേണ്ടത്ര കാറ്റും,വെളിച്ചവും കിട്ടുന്ന രീതിയിലാണ് ഈ പൗരാണിക നിർമിതിയുടെ രൂപകൽപന.150 വർഷങ്ങൾക്ക് മുമ്പ് ചക്ല-റായ്കോള പ്രദേശങ്ങളിലുണ്ടായ പ്രളയത്തിന് ശേഷം ഈ പൗരാണിക നിർമിതിയെ സംരക്ഷിക്കാനായി പള്ളിയുടെ ഉള്ളിൽ തൂണുകൾ സ്ഥാപിച്ച് മേൽക്കൂര ബലപ്പെടുത്തിയിട്ടുണ്ട്, പിന്നീട് സമീപകാലത്തായി മസ്ജിദിൻ്റെ മുൻവശത്തും ചില ചെറിയ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്.

റായ്കോള മസ്ജിദിന് സമീപത്തെ വലിയ ആൽമരം വളരെ പ്രായമേറിയതാണ്, ഖസാക്കിൽ രവി ബസിറങ്ങിയ ആൽമരത്തണലിനെ ഓർമിപ്പിക്കും വിധമാണ് ഈ ആൽ മരവും വളർന്ന് ചില്ലകളാൽ പടർന്ന് തണൽ വിരിച്ച് നിൽക്കുന്നത്. ചക്ലയിലെ റായ്കോള എന്ന ഈ ഗ്രാമക്കവലക്കടുത്ത് പള്ളിയോളം തന്നെ പ്രായംതോന്നിക്കുന്ന ഈ ആല്‍മരത്തിനടുത്തേക്ക് ജാതിമതഭേദമെന്യേ മനുഷ്യരാരും പോകാറില്ല, ജിന്നുകൾ അധിവസിക്കുന്നത് ഈ ആൽമരത്തിലാണെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്.

ഏഴ് വർഷങ്ങൾക്ക് മുമ്പ് മാനസിക വിഭ്രാന്തിയിലായ ഒരു ഗ്രാമീണൻ ആൽമരച്ചോട്ടിലേക്ക് ചെന്നപ്പോൾ, ഗ്രാമീണർ തടിച്ചുകൂടുകയും, ആൾകൂട്ടത്തെ കണ്ട് ഭയന്ന് മരത്തിലേക്ക് കയറുകയുമുണ്ടായത്രേ, അയാൾ മരത്തിലെ ഉയർന്ന കൊമ്പിന്റെ കവരങ്ങൾക്ക് ഇടയിൽ കുടുങ്ങി ഇറങ്ങാനാവാതെയാവുകയും ഫയർ ആൻഡ്റെസ്ക്യൂ സംഘം അയാളെ രക്ഷിക്കാനായി എത്തിയപ്പോൾ ആൾക്കൂട്ടം അവരെ തടഞ്ഞു, ഗ്രാമീണരുടെ വിശ്വാസം ആ മനോവിഭ്രാന്തിയിലായ മനുഷ്യനെ ജിന്നുകൾ പിടികൂടി അവരുടെ താവളമായ മരത്തിന് മുകളിലേക്ക് പിടിച്ചു കൊണ്ടുപോയതെന്നാണ്… മരത്തിൽ നിന്നും താഴെയിറങ്ങാനാവാതെ രണ്ടു ദിവസങ്ങളോളം ആ മനുഷ്യൻ ആൽമരത്തിന്റെ കവരത്തിനിടയിൽ കുരുങ്ങിക്കിടന്ന് ഭക്ഷണമോ, കുടിവെള്ളമോ ലഭിക്കാതെ മരിച്ചു. നമ്മുടെയൊന്നും കേവലയുക്തിക്ക് നിരക്കാത്തത്രയാണ് ജിന്നുകളിലും, ഭൂതങ്ങളിലുമുള്ള ബംഗാളി ഗ്രാമീണ ജനതയുടെ വിശ്വാസം, ഇങ്ങനെയുള്ള നിരവധി അന്ധവിശ്വാസങ്ങളിലും,അനാചാരങ്ങളിലും ജീവിച്ചു വരുന്നവരാണ് പൊതുവെ ബംഗാളിലെ ഗ്രാമീണ ജനതയിൽ ബഹുഭൂരിപക്ഷവും.






