
പശ്ചിമേഷ്യയിൽ സമാധാനം എന്നത് നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ കച്ചവടം മാത്രമാണ്! ലോകത്തിലെ ഏറ്റവും ആധുനികമായ ആയുധങ്ങൾ കൈവശമുണ്ടായിട്ടും, അമേരിക്കൻ പ്രസിഡന്റ് വാലുപോലെ കൂടെ നിന്നിട്ടും അടങ്ങാത്ത പോരാട്ടവീര്യമുള്ള ഗാസയിലെ ജനതയെയും ഹിസ്ബുള്ളയെയും ഇറാന്റെയും പോരാട്ടവീര്യത്തെ കീഴടക്കാൻ ഇക്കാലമത്രയും നെതന്യാഹുവിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ഇസ്രയേലിന്റെ ഉറക്കം കെടുത്തിക്കൊണ്ട് തുർക്കിയുടെ തെരുവുകളിൽ ജനലക്ഷങ്ങൾ ഇരമ്പിയെത്തുന്നത്. തണുത്തുറഞ്ഞ താപനിലയെ പോലും വകവെക്കാതെ, പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഇസ്താംബൂളിലെ ഗലാറ്റ പാലം സാക്ഷ്യം വഹിച്ചത് ലോകം കണ്ട ഏറ്റവും വലിയ പലസ്തീൻ അനുകൂല പോരാട്ടത്തിനായിരുന്നു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ അപലപിച്ചും വെടിനിർത്തൽ അർത്ഥവത്തായ ആശ്വാസം നൽകിയെന്ന അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞുമാണ് ലക്ഷക്കണക്കിന് ആളുകൾ മാർച്ച് നടത്തിയത്. ഗലാറ്റ പാലത്തിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ പലസ്തീൻ, തുർക്കി പതാകകൾ വീശിയും “ഞങ്ങൾ നിശബ്ദരായിരിക്കില്ല, പലസ്തീനെ മറക്കില്ല” എന്ന മുദ്രാവാക്യമുയർത്തിയും നെതന്യാഹു ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. തുർക്കി ഫുട്ബോൾ ക്ലബ്ബുകൾക്കൊപ്പം 400-ലധികം സിവിൽ സൊസൈറ്റി സംഘടനകളും ഏകദേശം 5,00,000 പേരും പങ്കെടുത്ത ഈ റാലി ഇസ്രയേൽ ഗാസയിൽ തുടരുന്ന ആക്രമണത്തിനെതിരായ പൊതുജനങ്ങളുടെ രോഷം എത്രത്തോളമുണ്ടെന്ന് അടിവരയിടുന്നു.
വെടിനിർത്തൽ കരാറുകളുടെ പേരിൽ ലോകചരിത്രത്തിൽ ഇത്രയധികം തവണ വാക്ക് ലംഘിച്ച മറ്റൊരു ഭരണാധികാരിയുണ്ടാകില്ല. അൽജസീറ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ നെതന്യാഹു എന്ന ഭരണാധികാരിയുടെ ഇരട്ടത്താപ്പും ക്രൂരതയും ലോകത്തിന് മുന്നിൽ കൂടുതൽ വ്യക്തമാകുകയാണ്.
സമാധാനത്തിന്റെ വക്താവായി സ്വയം അവരോധിക്കാൻ ശ്രമിക്കുന്ന ട്രംപ്, നെതന്യാഹുവിനെ പുകഴ്ത്തുകയും ഗാസ വെടിനിർത്തൽ പദ്ധതി ഇസ്രയേൽ നൂറു ശതമാനവും പാലിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുകയുണ്ടായി, എന്നാൽ ഇവിടെയാണ് അൽജസീറ ചൂണ്ടിക്കാണിക്കുന്ന ആ വലിയ ചതി ഒളിഞ്ഞിരിക്കുന്നത്. ട്രംപ് ഇസ്രയേലിനൊപ്പം നിൽക്കുമ്പോൾ അത് സത്യത്തിൽ മേഖലയിലെ സമാധാനത്തിന് തിരിച്ചടിയാകുകയാണ് ചെയ്യുന്നത്. കൂടാതെ വെടിനിർത്തൽ കരാറുകളിൽ ഒപ്പിടുമ്പോഴും അത് നടപ്പിലാക്കുന്നതിൽ നെതന്യാഹു മനഃപൂർവ്വം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നു. ശത്രുത പുനരാരംഭിക്കാനുള്ള വാതിൽ എപ്പോഴും തുറന്നിടുക എന്നതാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യം. ഈ ഇരട്ടത്താപ്പിന് പിന്നിൽ നെതന്യാഹുവിന് വ്യക്തമായ നാല് സ്വാർത്ഥ താല്പര്യങ്ങളുണ്ട്.
ഒന്നാമതായി, ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും കടുത്ത വലതുപക്ഷ ഭരണകൂടത്തെ നയിക്കുന്ന നെതന്യാഹു, സമാധാന കരാറുകൾ പൂർണ്ണമായി നടപ്പിലാക്കിയാൽ തന്റെ സഖ്യം തകരുമെന്നും അധികാരം നഷ്ടപ്പെടുമെന്നും ഭയക്കുന്നു. രണ്ടാമതായി, ഗാസയിൽ ഒരു അന്താരാഷ്ട്ര സുരക്ഷാ സേന വരുന്നത് തന്റെ സൈനിക സ്വേച്ഛാധിപത്യത്തിന് വിലങ്ങുതടിയാകുമെന്ന് നെതന്യാഹു തിരിച്ചറിയുന്നു. പലസ്തീൻ എന്നൊരു സ്വതന്ത്ര രാജ്യം ഉണ്ടാവുന്നത് തടയുക എന്നത് നെതന്യാഹുവിന്റെ എക്കാലത്തെയും വാശിയാണ്. സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ വെച്ച് പലസ്തീൻ രാഷ്ട്രത്തെ ‘ഭ്രാന്ത്’ എന്ന് വിളിച്ച നെതന്യാഹു, സ്വന്തം രാജ്യത്തെപ്പോലും വിഡ്ഢിയാക്കുകയാണ്.
ഇതിനെല്ലാം പുറമെയാണ് സ്വന്തം അഴിമതി വിചാരണകളിൽ നിന്നും ആഭ്യന്തര പ്രതിഷേധങ്ങളിൽ നിന്നും രക്ഷപ്പെടാൻ യുദ്ധത്തെ ഒരു മറയാക്കി മാറ്റാനുള്ള നീക്കം. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ തീ കൊളുത്തി നിലനിൽപ്പിനായി ശ്രമിക്കുന്ന ഇസ്രയേൽ, തങ്ങളുടെ പിന്നാമ്പുറത്ത് ഹിസ്ബുള്ളയും ഇറാനിയൻ സൈന്യവും ഒരുക്കുന്ന ശക്തമായ തിരിച്ചടിയിൽ ഇപ്പോഴും പകച്ചുനിൽക്കുകയാണ്.
ഇറാനും ഹിസ്ബുള്ളയും തീർത്ത പ്രതിരോധത്തിന്റെ വൻമതിലുകളെ തകർക്കാൻ ഇസ്രയേലിന്റെ ചാരസംഘടനകൾക്കോ സൈന്യത്തിനോ സാധിക്കില്ലെന്ന് ഓരോ ദിവസവും തെളിയുകയാണ്. ഗാസയിലെ ജനങ്ങളും ഹിസ്ബുള്ളയും കേവലം സൈനികരല്ല, അവർ അതിജീവനത്തിനായി പോരാടുന്നവരാണ്. ബോംബുകൾക്ക് തകർക്കാൻ കഴിയാത്ത അവരുടെ ഈ പോരാട്ടവീര്യത്തെ തോൽപ്പിക്കാൻ ഒരു അത്യന്താധുനിക ആയുധത്തിനും കഴിയില്ല.
സമാധാനം എന്നത് നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു കച്ചവടം മാത്രമാണ്. ഗാസയിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കണ്ണീരോ, അന്തസ്സോടെ ജീവിക്കാൻ കൊതിക്കുന്ന സ്ത്രീകളുടെ ദുരവസ്ഥയോ അയാളെ ബാധിക്കുന്നില്ല. ട്രംപിനെപ്പോലെയുള്ള ലോകനേതാക്കളുടെ പിൻബലത്തിൽ തന്റെ നുണകളെ സത്യമാക്കി അവതരിപ്പിക്കാൻ നെതന്യാഹുവിന് കഴിഞ്ഞേക്കാം. എന്നാൽ ചരിത്രം ഈ ഭരണാധികാരിയെ രേഖപ്പെടുത്തുക ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ നേതാവ് എന്ന നിലയിലായിരിക്കും. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന പലസ്തീന്റെ വിമോചന പോരാട്ടങ്ങൾക്ക് മുന്നിൽ നെതന്യാഹുവിന്റെ അധികാരം ഒരിക്കൽ തകർന്നടിയുക തന്നെ ചെയ്യും.
വീഡിയോ കാണാം…
The post ഇനി ഇറാൻ തീരുമാനിക്കും..! ഗാസയെ തോൽപ്പിക്കാൻ ആയുധങ്ങൾ പോരാ, നെതന്യാഹുവിന്റെ നുണകളും തകരാത്ത ഗാസയും appeared first on Express Kerala.









