
കേന്ദ്ര ബജറ്റ് കേരളത്തെ പൂർണ്ണമായും തഴഞ്ഞുവെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. “കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമയെ മാത്രമാണ് ലഭിച്ചത്” എന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെക്കുറിച്ചോ കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽപ്പാതയെക്കുറിച്ചോ ബജറ്റിൽ ഒരു പരാമർശവുമില്ല. ബിജെപി ഭരണത്തിലെത്തിയാൽ തിരുവനന്തപുരത്ത് വികസന വിസ്മയം തീർക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ കേരളത്തെ അവഗണിച്ചിരിക്കുകയാണെന്നും, കേരളത്തിന് ആകെ നൽകിയത് ‘ധാതു ഇടനാഴി’ മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിന്റെ ധാതുഖനന മേഖലയിലേക്ക് കോർപ്പറേറ്റ് മുതലാളിമാർക്ക് വഴിവെട്ടിക്കൊടുക്കാനാണോ ഈ ഇടനാഴി പ്രഖ്യാപിച്ചതെന്ന് തോമസ് ഐസക് ചോദിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം തുടങ്ങിയ സുപ്രധാന മേഖലകളിലെ ചെലവ് വൻതോതിൽ വെട്ടിക്കുറച്ചു. സാമ്പത്തിക വളർച്ചയുടെ നേട്ടം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്നും, ചെലവ് ചുരുക്കി ധനകമ്മി നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: ‘കേരളം ഇന്ത്യയുടെ ഭൂപടത്തിലുണ്ടോ?’; കേന്ദ്ര ബജറ്റിനെതിരെ കെ. മുരളീധരൻ രംഗത്ത്
സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര സഹായത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ കുറവുണ്ടായതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നികുതി വിഹിതത്തിൽ നേരിയ വർധനവുണ്ടായെങ്കിലും റവന്യൂ കമ്മി ഗ്രാന്റ് ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. ജിഎസ്ടി വരുമാനം ഇടിയുകയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിഹിതം വെട്ടിക്കുറച്ചത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
The post കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമയെ കിട്ടി; നിർമല സീതാരാമനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക് appeared first on Express Kerala.









