
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കെ. സുധാകരന്റെ കടുത്ത ആവശ്യത്തിന് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഹൈക്കമാൻഡ്. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന പൊതുതീരുമാനത്തിൽ സുധാകരന് ഇളവ് നൽകാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഇതോടെ സുധാകരന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്. ഡൽഹിയിൽ തുടരുന്ന സുധാകരൻ അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. ഇതിന് പിന്നാലെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
പാർട്ടി വിടുമെന്ന ഭീഷണി മുഴക്കിയ സുധാകരന് മുന്നിൽ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. സുധാകരന് ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ പൊട്ടിത്തെറി ഒഴിവാകുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ഹൈക്കമാൻഡ് കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ കണ്ണൂർ മണ്ഡലത്തിൽ ആര് സ്ഥാനാർത്ഥിയാകും എന്ന ചോദ്യം ബാക്കിയാവുന്നു.
Also Read: സുധാകരനില്ലെങ്കിൽ കലാപം; 15 സീറ്റുകളിൽ സ്വതന്ത്രരെ ഇറക്കാൻ അണികൾ, കോൺഗ്രസിൽ പോര് മുറുകുന്നു
സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള തർക്കം താഴെത്തട്ടിലും രൂക്ഷമാണ്. ഇന്ന് കണ്ണൂർ ഡിസിസിയിൽ നടന്ന നേതൃയോഗത്തിൽ കെ. സുധാകരൻ അനുകൂലികളും ടി.ഒ. മോഹനൻ അനുകൂലികളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. പാർട്ടി തീരുമാനം വൈകുന്നത് അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. സുധാകരന് ഇളവ് നൽകിയേക്കുമെന്ന വാർത്തകൾ വന്നതോടെ കോന്നി സീറ്റിനായി അടൂർ പ്രകാശ് എം.പിയും സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥിത്വത്തിനായി അടൂർ പ്രകാശ് ഹൈക്കമാൻഡിന് കത്തയച്ചു. താൻ കോന്നിയിൽ സ്ഥാനാർത്ഥിയാകുമെന്ന് നേതാക്കൾ അറിയിച്ചതായി സതീഷ് കൊച്ചുപറമ്പിലും വ്യക്തമാക്കി.
The post സുധാകരന്റെ വാശിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്; കെ സുധാകരന് സീറ്റില്ല! appeared first on Express Kerala.







