
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകത്തെയാകെ നിശ്ചലമാക്കാൻ കെല്പുള്ള മറ്റൊരു ഭീഷണി കൂടി ഉയരുന്നു. ഹോർമുസ് കടലിടുക്കിനടിയിലൂടെ കടന്നുപോകുന്ന നിർണ്ണായകമായ അന്തർവാഹിനി ഇന്റർനെറ്റ് കേബിളുകൾ ഇറാന്റെ ലക്ഷ്യമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംഭവിച്ചാൽ ആഗോള ഇന്റർനെറ്റ് സേവനങ്ങളും ബാങ്കിംഗ് സംവിധാനങ്ങളും ആഴ്ചകളോളം തടസ്സപ്പെട്ടേക്കാം.
ലോകത്തെ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ വലിയൊരു ശൃംഖല ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയുമാണ് കടന്നുപോകുന്നത്. ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന 17 പ്രധാന കേബിളുകൾ ഈ മേഖലയിലുണ്ട്. ഇ-മെയിൽ, വീഡിയോ കോളുകൾ, ബാങ്കിംഗ് ഇടപാടുകൾ, എ.ഐ സേവനങ്ങൾ എന്നിവയെല്ലാം ഈ നേർത്ത കേബിളുകളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ വിദേശ ഡാറ്റാ കണക്ഷനുകൾ ഈ ലൈനുകളുമായി നേരിട്ട് ബന്ധമുള്ളതിനാൽ, ഇവിടെയും ഇന്റർനെറ്റ് വേഗത കുത്തനെ കുറയാൻ സാധ്യതയുണ്ട്.
Also Read: ഫുക്കറ്റിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാൻഡിംഗ്
ഹോർമുസ് കടലിടുക്കിൽ ഇറാൻ വ്യാപകമായി കടൽമൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭീഷണി നിലനിൽക്കുന്നതിനാൽ തകരാറിലാകുന്ന കേബിളുകൾ അറ്റകുറ്റപ്പണി നടത്താൻ പ്രത്യേക കപ്പലുകൾക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഒരു ചെറിയ സ്ഫോടനമോ ബോധപൂർവ്വമായ അട്ടിമറിയോ ഉണ്ടായാൽ മാസങ്ങളോളം ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം.
ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ യു.എ.ഇയിലും സൗദി അറേബ്യയിലും കോടിക്കണക്കിന് രൂപയുടെ ഡാറ്റാ സെന്ററുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മേഖലയെ എ.ഐ ഹബ്ബാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് ഇന്റർനെറ്റ് കേബിളുകൾക്ക് നേരെയുള്ള ഭീഷണി വലിയ തിരിച്ചടിയാകും. നേരത്തെ ഗാസ യുദ്ധത്തിനിടെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ചെങ്കടലിലെ കേബിളുകൾക്ക് കേടുപാട് സംഭവിച്ചത് ആഫ്രിക്കയിലും ഏഷ്യയിലും മാസങ്ങളോളം ഇന്റർനെറ്റ് വേഗത കുറയാൻ കാരണമായിരുന്നു. ഇപ്പോൾ ഇറാൻ നേരിട്ട് യുദ്ധക്കളത്തിലുള്ളത് സാഹചര്യം കൂടുതൽ ഗുരുതരമാക്കുന്നു.
The post ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ appeared first on Express Kerala.









